ഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസുമായി ബന്ധപ്പെട്ട് പ്രമുഖ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പിടിയിലായത് വലിയ വർത്തയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിൽ വലിയ ഞെട്ടൽ ആയിരിന്നു. പാക്ക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് അവർ തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ആണ് വീണ്ടും ചർച്ചാവിഷയം ആയിരിക്കുന്നത്.

സ്പൈ ഗേൾ ജ്യോതി മൽഹോത്ര ലാഹോറിലെ അനാർക്കലി ബസാറിൽ തോക്ക് ധാരികൾക്കൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ജ്യോതി പാക്കിസ്ഥാനിലെത്തി വീഡിയോ ഷൂട്ട് ചെയ്ത അതേസമയം അവിടെയുണ്ടായിരുന്ന സ്കോട്ടിഷ് യൂട്യൂബറായ കാലം മിൽ പകർത്തിയ വിഡിയോയിലാണ് എ.കെ-47 റൈഫിളുകളുമായി ആറുപേർ ജ്യോതിക്ക് ചുറ്റുമുള്ളതായി കാണിക്കുന്നത്. എന്തിനാണ് അവർക്ക് ഇത്തരമൊരു സുരക്ഷയുടെ ആവശ്യമെന്നും വിഡിയോയിലൂടെ 'മിൽ' ചോദിക്കുന്നുണ്ട്.

കാലം അബ്രോഡ് എന്ന പേരിൽ യൂട്യൂബ് ചാനലുള്ള കാലം മിൽ, ഇക്കഴിഞ്ഞ മാർച്ചിലാണ് പാക്കിസ്ഥാനിൽ എത്തിയത്. ചന്തയിലൂടെ നടക്കുന്നതിനിടെ പകർത്തിയ വിഡിയോയിൽ അവിചാരിതമായാണ് ജ്യോതി മൽഹോത്ര പെടുന്നത്. ‘നോ ഫിയർ’ എന്നെഴുതിയ ജാക്കറ്റ് ധരിച്ച ആറുപേരാണ് ജ്യോതിക്ക് സുരക്ഷയൊരുക്കിയിരുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണവും വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ആദ്യമായാണോ പാകിസ്താൻ സന്ദർശിക്കുന്നതെന്നും എപ്പോഴെങ്കിലും ഇന്ത്യ സന്ദർശിച്ചിട്ടുണ്ടോ എന്നും ജ്യോതി മില്ലിനോട് ചോദിക്കുന്നുണ്ട്. പാകിസ്താന്‍റെ ആതിഥേയത്വം മനോഹരമാണെന്നും ജ്യോതി വ്യക്തമാക്കുന്നു.

ജ്യോതി നടന്ന് അകന്നതിനു പിന്നാലെയാണ് എന്തിന് അവർക്ക് പ്രത്യേക സുരക്ഷ നൽന്നുവെന്ന ചോദ്യം മിൽ ഉയർത്തുന്നത്. തോക്ക് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും യൂട്യൂബർ പറയുന്നു. സഞ്ചാരികളെന്ന് തോന്നിപ്പിക്കുന്ന മറ്റുചിലരും ജ്യോതിക്കൊപ്പമുണ്ട്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജ്യോതിക്ക് പാകിസ്താനിൽ ലഭിച്ചിരുന്ന സ്വീകരണം വീണ്ടും ചർച്ചയാകുകയാണ്. നയതന്ത്ര ഉദ്യോഗസ്ഥരും പാക് ഇന്റലിജൻസ് ഓഫീസർമാരുമായും ജ്യോതിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പാകിസ്താൻ ഇന്‍റലിജൻസിന് ചോർത്തി നൽകിയെന്നാണ് പോലീസ് പറയുന്നത്. ഇതിന്‍റെ വിശദവിവരങ്ങൾ ഇപ്പോൾ അന്വേഷിച്ച് വരികയാണ്.

അതേസമയം, 2023ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള വിസയ്ക്കായി ഹൈക്കമ്മീഷനില്‍ പോയ സന്ദര്‍ഭത്തിലാണ് ഡാനിഷിനെ ആദ്യമായി പരിചയപ്പെട്ടതെന്നാണ് ജ്യോതിയുടെ മൊഴി. പാക്കിസ്ഥാനിലെത്തിയപ്പോള്‍ ഡാനിഷ് വഴി അലി ഹസ്സന്‍ എന്നയാളെ പരിചയപ്പെട്ടു. ഇയാളാണ് പാക്കിസ്ഥാനിലെ താമസവും യാത്രാസൗകര്യങ്ങളും ഏര്‍പ്പാടാക്കിയത്. പിന്നീട് അലി ഹസ്സന്‍ പാക് ചാരസംഘടനയിലെ ഉദ്യോഗസ്ഥരായ ഷാക്കിര്‍, റാണ ഷഹബാസ് എന്നിവരെ പരിചയപ്പെടുത്തി. ഷാക്കിറിന്റെ ഫോണ്‍ നമ്പര്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു പേരിലാണ് ഫോണില്‍ സേവ് ചെയ്തിരുന്നത്. ഇന്ത്യയില്‍ തിരികെ എത്തിയതിന് ശേഷവും പാക് ചാരന്മാരായ ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്നു. വാട്സാപ്പ്, സ്നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് പ്ലാറ്റ്ഫോമുകളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും ജ്യോതിയുടെ മൊഴിയിലുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ജ്യോതിയുടെ സ്വകാര്യ ഡയറി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെക്കുറിച്ച് ജ്യോതി മല്‍ഹോത്ര ഡയറിയില്‍ വിശദമായി കുറിച്ചിരുന്നു. പാക്കിസ്ഥാന്‍ യാത്ര ഏറെ സ്നേഹം നിറഞ്ഞതായിരുന്നുവെന്നും അവിടെനിന്ന് ഏറെ സ്നേഹം ലഭിച്ചെന്നുമാണ് ജ്യോതി പാക്കിസ്ഥാന്‍ യാത്രയെക്കുറിച്ച് ഡയറിയില്‍ കുറിച്ചിരുന്നത്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രധാനചടങ്ങുകളുടെ വിവരങ്ങളും ജ്യോതി മല്‍ഹോത്ര പാക് ചാരന്മാര്‍ക്ക് കൈമാറിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഓപ്പറേഷന്‍ സിന്ദൂറിന് തലേദിവസം ഡല്‍ഹിയിലെത്തിയ ജ്യോതി മല്‍ഹോത്ര, അന്നേദിവസവും പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിനെ നേരില്‍കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. ഇവര്‍ അടക്കം 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ജ്യോതി കശ്മീരും പാക്കിസ്ഥാനും സന്ദര്‍ശിച്ചതായി ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാന്‍ യാത്രയ്ക്കിടെ ജ്യോതി പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് പറഞ്ഞു.

ജ്യോതി ഈ അടുത്ത് നടത്തിയ കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പ് പഹല്‍ഗാം സന്ദര്‍ശിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആ സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം കണ്ടെത്താന്‍ പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നു. 'ഈ യാത്രയ്ക്ക് പിന്നില്‍ ചാരസംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോ അതോ അവിടെ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ അവള്‍ കൈമാറുകയായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

33-കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ 'ട്രാവല്‍ വിത്ത് ജെഒ' എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്‌സ് ഉണ്ട്. 450-ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാക്കിസ്ഥാന്‍ സന്ദര്‍ശനം സംബന്ധിച്ചവയായിരുന്നു.