അങ്കോല: അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മറ്റുവിവാദങ്ങളിലേക്ക് ആരും പോകരുതെന്ന് ലോറി ഉടമയായ മനാഫ്. എല്ലാവരും വളരെ കഷ്ടപ്പെട്ടാണ് ദുരന്തമുഖത്ത് നിലകൊള്ളുന്നത്, അധികാരികളുമായിട്ട് നിരന്തരം സംസാരിക്കുന്നുണ്ടെന്ന് മനാഫ് പ്രതികരിച്ചു. പേപ്പര്‍ വര്‍ക്കുകള്‍ അടക്കമുള്ള പല കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്യുന്നത്. കേരളത്തില്‍ നിന്ന് ഇനി ആരും ദുരന്ത സ്ഥലത്തേക്ക് വരരുതെന്നും മനാഫ് പറയുന്നു. 25 പേര്‍ക്കാണ് അനുമതിയുള്ളത്. ഇത്രയും ആളുകള്‍ മതിയെന്നും മനാഫ് പറഞ്ഞു.

കേരളത്തിലുള്ളവര്‍ കര്‍ണാടകയെ അപമാനിക്കുന്നു എന്ന തരത്തിലാണ് പ്രാദേശിക തലത്തില്‍ വാര്‍ത്തകള്‍ വരുന്നത്. അര്‍ജുന്റെ വീട്ടുകാരുടെ വിഷമം ഇവിടെയുള്ള പലരും മനസിലാക്കുന്നില്ല. വീട്ടുകാരെ വിഷമിപ്പിക്കണ്ട എന്നുകരുതി ഇതുവരെ പറയാത്തതാണ്. അര്‍ജുന്‍ ചിലപ്പോള്‍ വണ്ടിക്ക് പുറത്തായിരിക്കും ഉണ്ടാവുക. അക്കാര്യത്തില്‍ തനിക്ക് നല്ല സംശയമുണ്ടെന്നും മനാഫ് പറയുന്നു.

അതേസമയം ഇന്ന് മലയാളികള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല. ബന്ധു ജിതിനെ മാത്രമാണ് സൈന്യം ഒപ്പം കൂട്ടിയിട്ടുള്ളത്. അര്‍ജുനും ലോറിയും കരയിലില്ലെന്ന് ബംഗളൂരുവിലെ സൈനിക ആസ്ഥാനം സ്ഥിരീകരിച്ചു. അര്‍ജുനും ലോറിയും ഗംഗാവലി പുഴയിലെ ചെളിക്കും മണ്ണിനുമടിയില്‍ ഉണ്ടാകാമെന്നാണ് സൈന്യം നല്‍കുന്ന സൂചന.

ആധുനിക റഡാര്‍ സംവിധാനത്തോടെയും ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്താലും കരയിലും വെള്ളത്തിലും ഒരേസമയം തെരഞ്ഞെങ്കിലും ഏഴാം ദിവസവും കണ്ടെത്താനായില്ല.ഇന്നലെ ഉച്ചയ്ക്ക് 12നാണ് 15 മീറ്റര്‍ ആഴത്തില്‍ സിഗ്‌നല്‍ ലഭിക്കുന്ന റഡാറെത്തിച്ചത്. തുടര്‍ന്ന് എട്ട് മീറ്റര്‍ താഴ്ചയില്‍ നീളമുള്ള ലോഹവും പാറക്കല്ലുമുണ്ടെന്ന് സിഗ്‌നല്‍ കിട്ടി. അര്‍ജുന്റെ ലോറിയും മുന്നിലുണ്ടായിരുന്ന കാറുമായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.

മൂന്ന് സ്പോട്ടുകളില്‍ എട്ട് മീറ്ററിലായി മുഴുവന്‍ മണ്ണും വൈകിട്ട് അഞ്ചോടെ മാറ്റിയിട്ടും ഫലമുണ്ടായില്ല. പിന്നാലെ ഇന്നലത്തെ തെരച്ചില്‍ നിറുത്തി. അതേസമയം തീരത്ത് സിഗ്‌നല്‍ കണ്ടതിനെ തുടര്‍ന്ന് സൈന്യം ഇന്നലെ വൈകിട്ട് നദിയിലും പരിശോധന നടത്തി.സ്ത്രീയുടെ മൃതദേഹം കണ്ടെത്തിഷിരൂര്‍ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തിരച്ചിലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇക്കാര്യം ഉത്തര കന്നഡ ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു.

മണ്ണിടിച്ചിലില്‍ കാണാതായ സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹമാണ് ഇതെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അഴുകിയ നിലയിലാണ് മൃതദേഹം.ഒമ്പത് പേരാണ് ജലപ്രവാഹത്തില്‍പ്പെട്ട് കാണാതായത്. ഇതില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹം ലഭിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ആറ് വീടുകളും ഇവിടെ തകര്‍ന്നിട്ടുണ്ട്.