ന്യൂയോര്‍ക്ക്: ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ പത്തു കല്‍പ്പനകളുടെ ഒറിജിനല്‍ കണ്ടെത്തിയതായി അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ട ഇസ്രേയലികള്‍ക്ക് മോശ വഴി നല്‍കിയ കല്‍പ്പനകള്‍ ആധികാരികമാണ് എന്നാണ് സി.ഐ.എ അവകാശപ്പെടുന്നത്. പത്ത് കല്‍പ്പനകള്‍ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പേടകം എവിടെയാണ് എന്ന കാര്യത്തില്‍ വളരെ കാലമായി നിഗൂഡതയായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ സി.ഐ.എ അധികാരികള്‍ ഉറപ്പിച്ച് പറയുന്നത് തങ്ങള്‍ ഈ പേടകം കണ്ടെത്തി എന്നാണ്. ബൈബിള്‍ പറയുന്നതനുസരിച്ച് ബി.സി. പതിമൂന്നാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ നിന്ന് പലായനം ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഇസ്രയേലികള്‍ ഇതിനായി പേടകം നിര്‍മ്മിച്ചത്. തുടര്‍ന്ന് മോശയുടെ പത്ത് കല്‍പ്പനകള്‍ അതിനുള്ളില്‍ വച്ചു എന്നാണ് കരുതപ്പെടുന്നത്. 1980 കളില്‍ വിദൂര വസ്തുക്കളെയും വ്യക്തികളേയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന വ്യക്തികളുമായി സി.ഐ.എ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

ഇവരില്‍ ഒരാളാണ് മധ്യ പൂര്‍വ്വ ദേശത്ത് മോശയുടെ പത്ത് കല്‍പ്പനകള്‍ അടങ്ങിയ പേടകം ഒളിഞ്ഞിരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ബി.സി 586 ല്‍ ബാബിലോണിയക്കാര്‍ ജറുസലേം പിടിച്ചെടുക്കുന്നതിന് മുമ്പ് ഈ പേടകം പുരാതന ജറുസലേം ദേവാലയത്തിന്റെ ഏറ്റവും ഉളളിലുള്ള അറയായ ഹോളി ഓഫ് ഹോളീസിന് ഉള്ളിലായിരുന്നു ആദ്യം സൂക്ഷിച്ചിരുന്നത് എന്നാണ് ചില ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്. പിന്നീട്

ഈ പേടകം എത്യോപ്യയിലേക്ക് കൊണ്ടു പോയി എന്നും അവിടെയുള്ള ഒരു പ്രാദേശിക പള്ളിയിലാണ് സൂക്ഷിച്ചിരുന്നുമാണ് ഒരു ഐതിഹ്യം ഉള്ളത്.

എന്നാല്‍ ഇങ്ങനെയൊരു പേടകം നിലവിലുണ്ടായിരുന്നതായി തെളിവുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. അതേ സമയം രണ്ടായിരാമാണ്ടില്‍ സി.ഐ.എ വെളിപ്പെടുത്തിയത് 1988 ല്‍ തന്നെ കണ്ടെതിയതിന് രേഖകളുണ്ട് എന്നായിരുന്നു. ഒരു കണ്ടെയിനറിന്റെ ഉള്ളിലാണ് ഈ പേടകം സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണം, വെളളി, മരം എന്നിവ കൊണ്ട് നിര്‍മ്മിച്ച പേടകത്തില്‍ ആറ് ചിറകുകളുള്ള മാലാഖമാരുടെ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള പെട്ടി മധ്യപൂര്‍വ്വദേശത്താണ് ഉളളതെന്നും അവിടുത്തെ ജനങ്ങള്‍ അറബ് ഭാഷയാണ് സംസാരിക്കുന്നത് എന്നുമായിരുന്നു അതീന്ദ്രിയമായ കഴിവുകള്‍ ഉള്ള വ്യക്തി സി.ഐ.എയോട് വെളിപ്പെടുത്തിയത്.

പത്ത് കല്‍പ്പനകള്‍ തങ്ങള്‍ തേടുകയാണെന്ന കാര്യം ഈ വ്യക്തിയോട് സി.ഐ.എ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല. ബൈബിളില്‍ പറയുന്നത് അനുസരിച്ച് സ്വര്‍ണം കൊണ്ട് പൊതിഞ്ഞ മരത്തില്‍ നിര്‍മ്മിച്ച പേടകം നിര്‍മ്മിച്ചത് ബി.സി 1445 ല്‍ ആണ്. ആരേയും കൊല്ലരുത് മാതാപിതാക്കളെ ബഹുമാനിക്കുക എന്നിവ ഉള്‍പ്പെടെ ദൈവം മോശക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളുടെ പട്ടികയാണ് പത്ത് കല്‍പ്പനകള്‍. ജറുസലേമിലെ പുരാതന ദേവാലയത്തില്‍ ഉണ്ടായിരുന്ന പത്ത് കല്‍പ്പനകള്‍ പിന്നീട് അപ്രത്യക്ഷമായിരുന്നു.

ഷേബ രാജ്ഞിയുടെയും ഇസ്രായേലിലെ രാജാവായ സോളമന്റെയും മകനെന്ന് കരുതപ്പെടുന്ന മെനെലിക് എന്ന വ്യക്തിയാണ് പേടകം എത്യോപ്യയിലേക്ക്് കൊണ്ടു വന്നതെന്നാണ് കരുതപ്പെടുന്നത്. എന്തായാലും ഇത്രയും കാലം എല്ലാവരും പല തരത്തില്‍ അന്വേഷണം നടത്തിയിട്ടും അത് എവിടെയാണെന്ന് ഉള്ളതെന്ന കാര്യം കണ്ടെത്തി എന്നവകാശപ്പെടുന്ന സി.ഐ.എക്ക് പോലും ഇനിയും വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് രസകരമായ വസ്തുത.