ന്യൂഡല്‍ഹി: വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളില്‍ വലഞ്ഞ് ഇന്ത്യന്‍ വിമാന കമ്പനികള്‍. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ ഇരുപതിലേറെ ഇന്ത്യന്‍ വിമാനങ്ങള്‍ വ്യാജ ബോംബ് ഭീഷണിയാല്‍ സര്‍വീസ് വൈകിയതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, വിസ്താര, സ്പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍, അലയന്‍സ് എയര്‍ എന്നീ വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ അഞ്ചു വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചതായാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങള്‍ക്ക് ലഭിച്ചത്.

വിസ്താര എയര്‍ലൈന്‍സിന്റെ ഡല്‍ഹി - ലണ്ടന്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. ന്യൂജഴ്‌സിയില്‍നിന്ന് മുംബൈയിലേക്കുള്ള വിമാനം സുരക്ഷാപരിശോധനകള്‍ കാരണം മൂന്നു മണിക്കൂറോളം വൈകി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് - ജയ്പുര്‍ വിമാനത്തിനും വിസ്താരയുടെ ഉദയ്പുര്‍ - മുംബൈ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചു.

'' ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്കുള്ള വിസ്താരയുടെ വിമാനത്തിന് സമൂഹമാധ്യമത്തിലൂടെ ഭീഷണി സന്ദേശം ലഭിച്ചു. സുരക്ഷാ ഏജന്‍സികളെ ഉടനെ വിവരം അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തി വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. ഫ്രാങ്ക്ഫര്‍ട്ടിലിറങ്ങിയ വിമാനത്തില്‍ സുരക്ഷാ പരിശോധനകള്‍ നടത്തി. യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രധാന്യമാണ് നല്‍കുന്നത്''വിസ്താരയുടെ വക്താവ് പറഞ്ഞു.

ഇന്‍ഡിഗോയുടെ ഡല്‍ഹി - ഇസ്തംബുള്‍, മുംബൈ ഇസ്തംബുള്‍ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി. ജോധ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചതായും, വിമാനം ഡല്‍ഹിയില്‍ ഇറക്കി സുരക്ഷാ പരിശോധന നടത്തിയതായും കമ്പനി അറിയിച്ചു.

അഞ്ച് അകാസ എയ്ര്‍ വിമാനങ്ങള്‍ക്കും അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണിയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് ദുബൈ-ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനം വൈകി. ഫ്രാങ്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ട വിസ്താര വിമാനത്തിന് സാമൂഹിക മാധ്യമം വഴിയാണ് ഭീഷണി ലഭിച്ചത്.

യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന അകാസ എയറില്‍ ബോംബ് വെച്ചതായി സന്ദേശം വന്നത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. മണിക്കൂറുകള്‍ വൈകിയാണ് വെള്ളിയാഴ്ച വിമാനം പുറപ്പെട്ടത്. വിമാനങ്ങള്‍ക്ക് വ്യാജ ബോബ് ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 17കാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വ്യാജബോംബ് ഭീഷണി എത്തുമ്പോള്‍ എയര്‍ലൈന്‍ കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും അടക്കം വന്‍ സാമ്പത്തിക ബാധ്യതകളാണ് വരുന്നത്. ഇതില്‍ കടുത്ത ആശങ്കയിലാണ് വ്യോമയാന മന്ത്രാലയവും. നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ പരിശോധനകള്‍ അടക്കം കൂടുതല്‍ ശക്തമാക്കാനാണ് ഡിജിസിഎയുടെ പദ്ധതി.

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ബോംബ് ഭീഷണിയില്‍ പ്രതികരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. വിനാശകരമായ പ്രവര്‍ത്തനങ്ങളില്‍ ഉത്കണ്ഠയെന്നും, നിയമവിരുദ്ധ നടപടികളില്‍ ഗുരുതര ആശങ്കയെന്നും രാം മോഹന്‍ നായിഡു അറിയിച്ചു. വിഷയത്തില്‍ എല്ലാ വിമാനക്കമ്പനികളും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിസിഎ റിപ്പോര്‍ട്ട് തയ്യാറാക്കും. ഡിജിസിഎയും ആഭ്യന്തര മന്ത്രാലയവും ഇത് സംബന്ധിച്ച് ചര്‍ച്ചയും നടത്തും.

ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം തീര്‍ത്തും വഷളായ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്. തുടര്‍ച്ചയായ ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രവ്യോമയാന വകുപ്പ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. തുടര്‍ച്ചയായി വ്യാജസന്ദേശം അയക്കുന്നവരില്‍ ചിലരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് കേന്ദ്രനീക്കം.

തിങ്കളാഴ്ചയും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബോംബ് ഭീഷണിയെത്തുടര്‍ന്ന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം കാനഡയിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. അതേ തുടര്‍ന്ന് തന്നെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഒരു എക്സ് അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതേ ഹാന്‍ഡിലില്‍ നിന്ന് അതേ ദിവസം തന്നെ ഏഴു വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.തിങ്കളാഴ്ച രണ്ട് ഇന്‍ഡിഗോ വിമാനത്തിനും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും ഭീഷണി ഉയര്‍ന്നിരുന്നു. എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും ഇന്‍ഡിഗോ വിമാനങ്ങള്‍ ഒമാനിലേക്കും സൗദി അറേബ്യയിലേക്കും പോകുകയായിരുന്നു.

വിമാനങ്ങളിലെ ബോംബ് ഭീഷണിയും അടിയന്തര ലാന്‍ഡിങ്ങും പരിശോധനകളുമെല്ലാം തുടര്‍ക്കഥയാകുമ്പോല്‍ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരു വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായാന്‍ വന്‍ ബാധ്യതയാണ് വിമാന കമ്പനികള്‍ക്ക് വരിക. പരിശോധന പൂര്‍ത്തിയാക്കുക അടക്കം വലിയ വെല്ലുവിളിയാണ്. കാബിന്‍ ക്രൂ അടക്കമുള്ളവരുടെ ജോലി സമയവുമായും സുരക്ഷാ പരിശോധനയും മറ്റുമായെല്ലാം പൊരുത്തപ്പെട്ടു കിടക്കുന്നു ഈക്കാര്യം.

ഒരു വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായാല്‍ നടത്തേണ്ട കാര്യങ്ങള്‍ ഇങ്ങനെയാണ്:

ക്യാപ്റ്റന്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും എടിസിയുമായി കൂടിയാലോചിക്കുകയും അടുത്തുള്ള അനുയോജ്യമായ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടണോ എന്ന് തീരുമാനിക്കുകയും വേണം. അടിയന്തര നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് വിമാനം സുരക്ഷിതമായ ഉയരത്തിലേക്ക് ഇറങ്ങാം.

ഒഴിപ്പിക്കല്‍ പദ്ധതി:

പെട്ടെന്നുള്ള ഭീഷണിക്ക് വിശ്വസനീയമായ തെളിവുകള്‍ ഉണ്ടെങ്കില്‍, അടിയന്തര ലാന്‍ഡിംഗും ഒഴിപ്പിക്കലും ആരംഭിക്കാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചേക്കാം. വിമാനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് എമര്‍ജന്‍സി എക്സിറ്റുകള്‍ ഉപയോഗിച്ച് യാത്രക്കാരെയും ജീവനക്കാരെയും വേഗത്തില്‍ ഒഴിപ്പിക്കും. കൂടാതെ സാഹചര്യം കൈകാര്യം ചെയ്യാന്‍ സുരക്ഷാ, ബോംബ് നിര്‍മാര്‍ജന യൂണിറ്റുകളെ വിളിക്കും.

ക്യാബിന്‍ ക്രൂ ചുമതലകള്‍:

ശാന്തത പാലിക്കുകയും യാത്രക്കാര്‍ ഇരിപ്പിടവും ശാന്തവുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. പരിഭ്രാന്തി തടയുന്നതിന് ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നത് ഒഴിവാക്കുക., സംശയാസ്പദമായ വസ്തുക്കള്‍ അല്ലെങ്കില്‍ പാക്കേജുകള്‍ക്കായി ക്യാബിനിലും ലാവറ്ററികളിലും ഒരു ദൃശ്യ പരിശോധന നടത്തുക., സംശയാസ്പദമായ എന്തെങ്കിലും വസ്തു തൊടുകയോ ചലിപ്പിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുകയും ക്യാപ്റ്റനെ ഉടന്‍ അറിയിക്കുകയും ചെയ്യുക.

തിരയല്‍ നടപടിക്രമങ്ങള്‍:

വിമാനം സുരക്ഷിതമാക്കിക്കഴിഞ്ഞാല്‍, പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തും, എല്ലാ ലഗേജുകളും ചരക്കുകളും സമഗ്രമായി പരിശോധിച്ചേക്കാം, ആവശ്യമെങ്കില്‍ യാത്രക്കാര്‍ക്ക് സുരക്ഷാ പുനഃപരിശോധനയ്ക്ക് വിധേയരാകാം, അധികൃതര്‍ സുരക്ഷിതമെന്ന് പ്രഖ്യാപിക്കുന്നത് വരെ വിമാനം നിലത്തിറക്കിയേക്കാം.

അധികാരികളുമായുള്ള ഏകോപനം:

ക്യാപ്റ്റന്‍, ഗ്രൗണ്ട് കണ്‍ട്രോള്‍, എയര്‍പോര്‍ട്ട് സെക്യൂരിറ്റി, ലോക്കല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ അടുത്ത് ഏകോപിപ്പിക്കണം., ബോംബ് ഭീഷണിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിസിഎ ചട്ടങ്ങളും പ്രോട്ടോക്കോളുകളും പിന്തുടരും, ഭീഷണിപ്പെടുത്തുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയും തുടര്‍നടപടികള്‍ക്കായി ഉചിതമായ നിയമ നിര്‍വ്വഹണ ഏജന്‍സികളെ അറിയിക്കും.

പ്രവര്‍ത്തനങ്ങളുടെ പുനരാരംഭം:

സുരക്ഷാ ഉദ്യോഗസ്ഥരും നിയമപാലകരും വിമാനത്തിന് അനുമതി നല്‍കിക്കഴിഞ്ഞാല്‍, വിമാനം പുനരാരംഭിക്കണോ അതോ റദ്ദാക്കണോ എന്ന് ക്യാപ്റ്റന്‍ തീരുമാനിക്കും, യാത്രക്കാരെ വീണ്ടും സ്‌ക്രീന്‍ ചെയ്യേണ്ടി വന്നേക്കാം, പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് വിമാനത്തിന് സമഗ്രമായ പരിശോധന ആവശ്യമായി വന്നേക്കാം

സംഭവത്തിനു ശേഷമുള്ള റിപ്പോര്‍ട്ടിംഗ്:

സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് എയര്‍ലൈനിന്റെ സുരക്ഷാ വിഭാഗത്തിലും DGCA യിലും ഫയല്‍ ചെയ്യണം., ഭീഷണിയുടെ ഉറവിടവും വിശ്വാസ്യതയും നിര്‍ണ്ണയിക്കാന്‍ അന്വേഷണങ്ങള്‍ പിന്തുടരും. എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വ്യോമയാന സുരക്ഷാ അധികാരികളുമായി കര്‍ശനമായ ഏകോപനത്തോടെ ഈ നടപടിക്രമങ്ങള്‍ നടപ്പിലാക്കണം. നിര്‍ദ്ദിഷ്ട എയര്‍ലൈനുകള്‍ക്ക് DGCA നിയമങ്ങളുമായി വിന്യസിച്ചിട്ടുള്ള വിശദമായ പ്രോട്ടോക്കോളുകള്‍ ഉണ്ടായിരിക്കാം. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം വലിയ തുക ചെലവാകും എന്നതാണ് വലിയ വെല്ലുവിളി.