നാഗര്‍കോവില്‍: കുതിച്ചു പായുന്ന ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നിന്നു നൃത്തം ചെയ്യുന്നതിന്റെ റീല്‍സ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി. നാഗര്‍കോവില്‍ സ്വദേശി ഷക്കീല ബാനു ആണ് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. അപകടകരമായി ഷക്കീല ചിത്രീകരിച്ച റീല്‍സ് കേരളത്തിലടക്കം വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് മാപ്പപേക്ഷ. സമൂഹമാധ്യമങ്ങളില്‍ റീല്‍സ് വൈറലായിരുന്നു.

കേരളത്തില്‍ അടക്കം ഇത്രയും ചര്‍ച്ചയാകുമെന്ന് കരുതിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല ബാനു പറഞ്ഞു. ട്രെയിനിന്റെ ഡോറിന്റെ സൈഡില്‍ നിന്ന് കൈവിട്ടുകൊണ്ട് നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിശദീകരണ വീഡിയോയുമായി ഷക്കീല ബാനു രംഗത്തെത്തിയത്. തെറ്റാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ആരും വീഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു പറഞ്ഞു.

വീഡിയോ പുറത്തുവന്നതോടെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി റെയില്‍വേ പൊലീസ് എത്തിയപ്പോള്‍ യുവതി വീട്ടില്‍ ഉണ്ടായിരുന്നില്ല. പിന്നാലെ ആണ് മാപ്പ് പറഞ്ഞു വീഡിയോ പുറത്തുവിട്ടത്. ഓടുന്ന ട്രെയിനില്‍ അപകടരമായ രീതിയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ചശേഷം സാമൂഹിക മാധ്യമ അക്കൗണ്ടില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു ഷക്കീല ബാനു. യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

നാമക്കലില്‍ നിന്നും നാഗര്‍കോവിലിലേക്കുള്ള ട്രെയിനില്‍ വെച്ചാണ് സംഭവം. ട്രെയിന്റെ വാതില്‍പ്പടിയിലിറങ്ങിയാണ് യുവതി നൃത്തം ചെയ്യുന്നത്. ഡോറിലേക്ക് ചാരി നിന്നുകൊണ്ട് രണ്ടു കൈകളും വിട്ടുകൊണ്ട് നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. വളരെ വേഗത്തില്‍ പോകുന്ന ട്രെയിനില്‍ വെച്ചാണ് സംഭവം.ഇന്‍സ്റ്റഗ്രാം, ഫേയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവയില്‍ വീഡിയോ വൈറലായതോടെറെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇറങ്ങി നിന്നാണ് ഷക്കീല ബാനു നൃത്തം ചെയ്തത്. യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിരവധിപേരാണ് രംഗത്തെത്തിയത്.