കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്നോടി എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. പോലീസിനെ കണ്ടതോടെയാണ് എംഡിഎംഎ നിറച്ച പൊതികള്‍ വിഴുങ്ങിയത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അപകടം മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളില്‍ 2 ചെറിയ പ്ലാസ്റ്റിക് പൊതികള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. അതീവ ഗുരുതരാവസ്ഥയിലേക്ക് പോയ ഷാനിദിന്റെ ജീവന്‍ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാനായതുമില്ല.

ഈ പൊതികളില്‍ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ ഷാനിദിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നലെയാണ് താമരശേരിയില്‍ കയ്യിലൊരു പൊതിയുമായി ഷാനിദിനെ സംശയാസ്പദമായ രീതിയില്‍ പൊലീസ് കാണുന്നത്. പൊലീസിനെ കണ്ടതോടെ ഓടാന്‍ ശ്രമിച്ച ഇയാള്‍ കയ്യിലുണ്ടായിരുന്ന പൊതി വിഴുങ്ങുകയും ചെയ്തു. പിന്നാലെ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടിയപ്പോഴാണ് എംഡിഎംഎ അടങ്ങിയ പൊതി വിഴുങ്ങിയ വിവരം പൊലീസിനോട് പറഞ്ഞത്.

അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഷാനിദ് രാവിലെയോടെ മരിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ഇതിനുമുന്‍പും ഇയാള്‍ക്കെതിരെ ലഹരിക്കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രാത്രി 9.15ഓടെയാണ് ഇയാളെ പിടികൂടിയത്. നൈറ്റ് പെട്രോളിങ്ങിനിടെയാണ് ഷാനിദിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

ഇയാളുടെ കയ്യില്‍ നിന്ന് രണ്ട് കവര്‍ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഈ സമയത്തെ കവറോടെ വിഴുങ്ങി യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു.