കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍. പോലീസ് നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് ഷൈനിന്റെ വരവ്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും സാഹസികമായി നടന്‍ രക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. പോലീസ് നോട്ടീസില്‍ പറഞ്ഞതു പോലെ കൃത്യം പത്തു മണിക്ക് ഷൈന്‍ പോലീസിന മുന്നിലെത്തി. നേരത്തെ ഉച്ചയ്ക്ക് മൂന്നു മണിക്ക് മകന്‍ പോലീസിന് മുന്നില്‍ ഹാജരാകുമെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ഇത് പോലീസിന് മുന്നില്‍ മകന്‍ എത്തുന്നത് ആരും പകര്‍ത്താതിരിക്കാന്‍ ആയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. പോലീസ് പറഞ്ഞതു പോലെ സമയത്ത് ചെല്ലാനുള്ള നിയമോപദേശമാണ് ഷൈനിന് കിട്ടിയത്. നിലവില്‍ കേസൊന്നുമില്ല. അതുകൊണ്ട് തന്നെ പോലീസ് അറസ്റ്റു ചെയ്യില്ല. കാര്യങ്ങള്‍ ചോദിച്ചു പറഞ്ഞു വിടും. ഭാവിയില്‍ കേസെടുത്താലും മുന്‍കൂര്‍ ജാമ്യത്തിന് അടക്കം ഈ നീക്കം തുണയാകും. കേസുമായി സഹകരിക്കുന്ന വ്യക്തിയാണ് താനെന്ന് കോടതിയില്‍ പറയാന്‍ കൂടിയാണ് ശനിയാഴ്ച തന്നെ ഷൈന്‍ പോലീസിന് മുന്നിലെത്തിയത്.

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയിരുന്നു. ബുധനാഴ്ച രാത്രിയില്‍ എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവം നടന്നത് എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിതിയിലായതിനാലാണ് എറണാകുളം സെന്‍ട്രല്‍ എസിപിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്. നടന്‍ ഹോട്ടലിലെ പടികള്‍ ഇറങ്ങി ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ചിലധികം പൊലീസുകാരായിരുന്നു പരിശോധനക്കെത്തിയത്. പൊലീസ് മുറിയിലേക്കെത്തിയപ്പോഴേയ്ക്കും ഷൈന്‍ ജനല്‍ വഴി ഊര്‍ന്ന് താഴേക്കിറങ്ങി പിന്നിട് പടികളിറങ്ങി ഓടുകയായിരുന്നു. ലഹരി ഉപയോ?ഗം ഉണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. കലൂരിലെ വേദാന്ത ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്. ഒളിവില്‍ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്താനാണ് പോലീസിന്റെ നീക്കം.

ഷൈന്‍ ടോം ചാക്കോ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാന്‍ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് തയാറാക്കിയത്. ഹോട്ടലില്‍ പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈന്‍ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.