കൊച്ചി: ഷജീറിന് 20000 രൂപ കൈമാറിയത് എന്തിനെന്ന ചോദ്യം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കൃത്യമായി പഠിച്ചെത്തി മൊഴികളിലൂടെ പിടിച്ചു നില്‍ക്കാന്‍ ഇതോടെ ഷൈന്‍ ടോം ചാക്കോയ്ക്ക് കഴിയാത്ത സ്ഥിതിയും വന്നു. ഇതോടെ വേദാന്ത ഹോട്ടലില്‍ നിന്നും ചാടി ഓടിയ അസാധാരണ എനര്‍ജി അപ്രത്യക്ഷനായി. പഴയ എര്‍ജി പോയി. നിരന്തര ചോദ്യം ചെയ്യലുകള്‍ മാനസികമായി തളര്‍ത്തി. പോലീസ് സ്‌റ്റേഷനില്‍ ഇരുന്ന് ഷൈന്‍ ടോം ചാക്കോ ഉറങ്ങി. ഇതിനിടെ മറിഞ്ഞു വീഴാനും പോയി. ചോദ്യം ചെയ്യലിന്റെ മാനസിക സമ്മര്‍ദ്ദത്തിനിടെയും നട്ടുച്ചയ്ക്ക് ഒരു പ്രതി പോലീസ് സ്‌റ്റേഷനില്‍ ഇരുന്നുറങ്ങിയത് പോലീസിനും അസാധാരണമായി. ഈ ഉറക്ക വീഡിയോ ചാനലുകളിലൂടെ മലയാളിയും കണ്ടു. മലയാള സിനിമയിലെ പ്രമുഖ നടന്‍ പോലീസ് സ്‌റ്റേഷനില്‍ ഇരുന്ന് ഇങ്ങനെ ഉറങ്ങി വീഴുമ്പോള്‍ അതുണ്ടാക്കിയ ഭീതിയും ശക്തമാണ്. മലയാള സിനിമയിലെ ലഹരി ഉപയോഗത്തിന് തെളിവായി ഇത് മാറുകയാണ്. ഉണര്‍ന്നില്ലെങ്കില്‍ മലയാള സിനിമയെ അത് ഗുരതര സ്ഥിതി വിശേഷത്തിലേക്ക് പോകും.

പോലീസ് സ്റ്റേഷനില്‍ എത്തിയ ഷൈന്‍ ടോം ചാക്കോ ക്ഷീണിതനായിരുന്നു. പഴയ എനര്‍ജി ഇല്ല. തീര്‍ത്തും ഉറക്കം തൂങ്ങി. പോലീസ് സ്റ്റേഷനില്‍ ഇരുന്നുള്ള ഉറക്കത്തിനിടെ മയങ്ങി വീഴുകയും ചെയ്തു. ചോദ്യം ചെയ്യലിന്റെ മുടിയും നഖവുമൊന്നും നല്‍കില്ലെന്ന് പോലീസിനെ ഷൈന്‍ അറിയിച്ചു. രാസ ലഹരി ഉപയോഗിക്കുന്നില്ലെന്നും ലഹരി മാഫിയയുമായി ബന്ധമില്ലെന്നും വിശദീകരിച്ചു. ഇതിനിടെയാണ് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിനിടെ ഷൈന്‍ തളരുന്നതും പോലീസ് കാണുന്നത്. പിന്നീട് തെളിവ് കാട്ടിയുള്ള ചോദ്യം ചെയ്യല്‍ തുടങ്ങി. ഇതോടെ എല്ലാം ഷൈന്‍ സമ്മതിച്ചു. പരിശോധനക്ക് എത്തിയ ഡാന്‍സാഫ് സംഘത്തെ കണ്ട് മൂന്നാം നിലയില്‍ നിന്ന് ചാടി ഓടിയതിന് ഷൈന്‍ ടോം ചാക്കോ നല്‍കിയ മറുപടിയും രസകരമായിരുന്നു. വാതില്‍ തുറന്നപ്പോള്‍ കണ്ട സംഘം ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയതെന്നാണ് ഷൈന്‍ പറഞ്ഞത്. പൊലീസ് ആണെന്ന് മനസിലായില്ല. അപായപ്പെടുത്താന്‍ എത്തിയ ഗുണ്ടകളാണെന്ന് ഭയന്നു. ഇതോടെയാണ് മൂന്നാം നിലയില്‍ നിന്നും ചാടിയത്. അവിടെ നിന്നും തമിഴ്‌നാട്ടിലേക്കാണ് പോയതെന്നും ഷൈന്‍ മൊഴി നല്‍കി. ഷൈനിന്റെ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചു. വാട്‌സാപ് ചാറ്റും കോളുകളും ഗൂഗിള്‍ പേ ഇടപാടുകളുമാണ് പോലീസ് പരിശോധിച്ചു. ഇതോടെ ഈ മൊഴി പൊളിഞ്ഞു.

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പോലീസ് സ്‌റ്റേഷനില്‍ എത്തുമെന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ പറഞ്ഞത്. അപ്രതീക്ഷിതമായി രാവിലെ 9.58ന് പോലീസിന് മുന്നില്‍ ഷൈന്‍ എത്തി. പോലീസിനെ താന്‍ ഭയക്കുന്നില്ലെന്ന സന്ദേശം നല്‍കാനായിരുന്നു ഇത്. പോലീസിന മുന്നില്‍ പറയാനുള്ള മൊഴിയും മനസ്സില്‍ കരുതി. പക്ഷേ ആ ആത്മവിശ്വാസം മൂന്ന് മണിക്കൂറിനുള്ളില്‍ പോലീസ് പൊളിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം തന്നെയാണ്. പ്രധാന ഡ്രഗ് ഡീലറായ ഷജീറുമായി പരിചയമുണ്ടെന്ന് നടന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പൊലീസ് കണ്ടെത്തി. ഷൈന്‍ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഷജീറുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നായിരുന്നു നടന്റെ വാദം. എന്നാല്‍ ഇടപാടുകളുടെ രേഖകള്‍ പൊലീസ് കാണിച്ചതോടെ നടന്‍ പ്രതിരോധത്തിലായി. വലിയ തുകകളാണ് ഷജീറിന് താരം നല്‍കിയത്. പല തവണയായി സജീറിന് പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസില്‍ നിര്‍ണായകമായത്.

നടനെതിരെ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യഥാക്രമം എന്‍ഡിപിഎസ് ആക്ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. നടനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അടുത്തദിവസങ്ങളില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് രക്തപരിശോധനയില്‍ വ്യക്തമാകും. ഇതുകൂടാതെ നഖവും മുടിയും കൂടി പരിശോധിക്കും. ഷൈന്‍ ലഹരി പരിശോധനയ്ക്ക് സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഷൈന്‍ സമ്മതിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസെടുത്ത് തുടര്‍നടപടികളിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനിച്ചത്. രണ്ട് ഘട്ടമായാണ് നടനെ ചോദ്യം ചെയ്തത്. ഒരേ ചോദ്യങ്ങള്‍ രണ്ട് ഘട്ടത്തിലും ആവര്‍ത്തിച്ചു. ഒരേ ചോദ്യങ്ങള്‍ക്ക് രണ്ട് ഘട്ടങ്ങളിലും വ്യത്യസ്ത ഉത്തരങ്ങള്‍ നല്‍കിയ താരം കുടുങ്ങി.

വേദാന്ത ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയതിന്റെ കാരണം സംബന്ധിച്ച തെളിവുകള്‍ പൊലീസിന്റെ കൈയില്‍ ഉണ്ടായിരുന്നില്ലെങ്കിലും മറ്റു ചില ഹോട്ടലുകളില്‍ താമസിച്ചത്, ചിലരുമായി ബന്ധപ്പെട്ടത്, ഗൂഗിള്‍ പേ വഴി പണം കൈമാറിയത്, ബാങ്ക് ഇടപാടുകള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതെല്ലാം നടന് വിനയായി. കഴിഞ്ഞദിവസം പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിയോടിയത് പൊലീസിനെ കണ്ട് പേടിച്ചിട്ടാണെന്ന് ഷൈന്‍ മൊഴി നല്‍കിയിരുന്നു. ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നും അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈന്‍ പറഞ്ഞു. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.