കൊല്ലം: കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളില്‍ ഒന്ന് ആലപ്പാട് ചെറിയഴീക്കല്‍ തീരത്തടിഞ്ഞു. ചവറയിലും പകണ്ടെയ്‌നറുകള്‍ എത്തുന്നു. പത്തോളം കണ്ടെയ്‌നറുകള്‍ വിവിധ ഭാഗത്തുണ്ട്. ചെറിയഴീക്കലില്‍ അടിഞ്ഞ കണ്ടെയ്‌നറില്‍ ഒന്നുമില്ലെന്നാണ് സൂചന. എന്നാല്‍ ബാക്കിയുള്ളവ പരിശോധിക്കണം. അതിമാരക രാസവസ്തുക്കളും മുങ്ങിയ കപ്പലിലുണ്ട്. നൂറോളം കണ്ടെയ്‌നറുകളാണ് കടലില്‍ ഒഴുകി പോയതെന്നാണ് സൂചന. ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ പരിശോധിച്ചാല്‍ മാത്രമേ ആശങ്ക മാറൂ. അതുകൊണ്ട് തന്നെ തീരത്ത് വലിയ ജാഗ്രതയാണ്. ചവറ പരിമണം തീരത്താണ് കൂടുതല്‍ കണ്ടെയ്‌നര്‍ എത്തുന്നത്.

രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്നര്‍ കണ്ടത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു. ഉടന്‍ അധികൃതരെ വിവരം അറിയിച്ചു. കളക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. തുറന്നനിലയിലായിരുന്ന കണ്ടെയ്നറില്‍ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാല്‍ കണ്ടെയ്നറിലെ വിശദമായ പരിശോധന ദുഷ്‌കരമായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തും.

കപ്പലില്‍ നിന്നു കടലില്‍ വീണ കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് (80%) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദി ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയ്‌സ്) വിലയിരുത്തല്‍. അടുത്ത 96 മണിക്കൂറിനകം ഈ ഭാഗത്തേക്കു കപ്പലുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയേക്കാം. അറുനൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ ഞായറാഴ്ച പൂര്‍ണമായി മുങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞു വെള്ളം കയറിയ കപ്പല്‍ ഞായറാഴ്ച രാവിലെ 7.50ന് ആണ് മുഴുവനായി മുങ്ങിയത്.

സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തു വന്‍ പാരിസ്ഥിതിക ഭീതി ഉയര്‍ത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് കേവലം 14.6 നോട്ടിക്കല്‍ മൈല്‍ (27 കിലോമീറ്റര്‍) അകലെയാണ് കപ്പല്‍ മുങ്ങിയത്. മുങ്ങിപ്പോയ 25 കണ്ടെയ്‌നറുകളിലുള്ള കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലില്‍നിന്നുണ്ടായ ഇന്ധനചോര്‍ച്ചയുമാണു കടലിനും തീരത്തിനും ഭീഷണി ഉയര്‍ത്തുന്നത്. 73 കാലി കണ്ടെയ്‌നര്‍ ഉള്‍പ്പെടെ കപ്പലില്‍ 623 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തില്‍ ഹാനികരമായ രാസവസ്തുക്കളും 12ല്‍ കാല്‍സ്യം കാര്‍ബൈഡുമായിരുന്നു. കപ്പല്‍ മുങ്ങിയ പ്രദേശത്തിന് 20 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 37 കിലോമീറ്റര്‍) പരിധിയില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തീരത്ത് അപൂര്‍വ വസ്തുക്കള്‍, കണ്ടെയ്‌നര്‍ എന്നിവ കണ്ടാല്‍ തൊടരുത്.

കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ തീരത്ത് അടിയുന്നുണ്ടോയെന്നു നിരീക്ഷിക്കാനായി കസ്റ്റംസ് മറൈന്‍ പ്രിവന്റീവ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ കേരള തീരത്തു വിന്യസിച്ചിട്ടുണ്ട്. ഫോണ്‍: 0484-2666422.