ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജ്ജുനെ കാണാതായെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കേരളത്തില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അവിടേക്ക് പ്രവഹിക്കുകയാണ്. ആദ്യ ദിവസങ്ങളില്‍, രക്ഷാപ്രവര്‍ത്തനം ശരിയായ രീതിയില്‍ നടന്നില്ലെന്ന ആരോപണം കൂടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഷിരൂരിലേക്ക് എത്തുന്നവരുടെ എണ്ണം കൂടി. മലയാളി മാധ്യമ പ്രവര്‍ത്തകരുടെ വലിയൊരു സംഘവും അവിടെ തമ്പടിച്ചു.

അര്‍ജുനായി വീട്ടുകാര്‍ കാത്തിരിക്കുന്നത് പോലെ തന്നെ ദുരന്തത്തില്‍ കാണാതായ മറ്റൊരു ലോറി ഡ്രൈവറായ ശരവണന്റെ (39) തിരിച്ചുവരവ് കാക്കുകയാണ് തമിഴ്നാട്ടിലുള്ള കുടുംബം. അര്‍ജുനായി നാട്ടില്‍ നിന്നും ജനപ്രതിനിധികളുമടക്കം നിരവധി പേരാണ് ദുരന്തഭൂമിയില്‍ എത്തിയത്. എന്നാല്‍ ശരവണനായി ഇവിടെയുള്ള അദ്ദേഹത്തിന്റെ അമ്മാവനായ സെന്തില്‍കുമാര്‍ മാത്രമാണ് എത്തിയത്.

എന്ത് ചെയ്യണമെന്നോ ആരോട് സംസാരിക്കണമെന്നോ അദ്ദേഹത്തിന് അറിയില്ല. അര്‍ജുന്റെ തിരച്ചിലിനായി ലഭിക്കുന്ന പിന്തുണ ശരവണനും കൂടി കിട്ടണമെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.അര്‍ജുനെ കാണാതായ അതേ മണ്ണിടിച്ചിലാണ് ശരവണനെയും കാണാതായത്. ടാങ്കര്‍ ലോറിയിലാണ് ശരവണന്‍ എത്തിയത്. വണ്ടിയില്‍ നിന്ന് ഇറങ്ങി കടയില്‍ ചായ കുടിക്കാന്‍ കയറിയപ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പിന്നെ ഒരു വിവരവും ലഭിച്ചിട്ടില്ല. ശരവണന്റെ ലോറി ലഭിച്ചെങ്കിലും അതില്‍ അദ്ദേഹം ഇല്ലായിരുന്നു.

'നദിയിലെ വെള്ളത്തിലോ മണ്ണിനടിയിലോ ശരവണനുണ്ടാകുമോ? അതോ ഒഴുകിപ്പോയോ എന്നൊന്നും അറിയില്ല. തമിഴ്നാട് സര്‍ക്കാരിനെ ബന്ധപ്പെട്ടപ്പോള്‍ തിരച്ചിലിനായി അവര്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ ആരും സ്ഥലത്ത് വന്നിട്ടില്ല. കര്‍ണാടകയിലെ ജില്ലാ കളക്ടറും എസ്പിയുമായി സംസാരിച്ചിരുന്നു. കാണാതായ ശരവണനും അര്‍ജുന് ലഭിച്ച അതേ പ്രധാന്യം ഉണ്ടാകുമെന്ന് അവര്‍ ഉറപ്പ് നല്‍കി. ആ വിശ്വാസത്തിലാണ് ഞാനിവിടെ നില്‍ക്കുന്നത്. മുന്‍പ് ഒരു ബോഡി ലഭിച്ചപ്പോള്‍ ഡിഎന്‍എ ടെസ്റ്റ് എടുക്കാന്‍ അമ്മയെ വിളിപ്പിച്ചിരുന്നു. ഒരുപാട് ബന്ധുക്കള്‍ ഒന്നും ശരവണന് ഇല്ല. ഒരു മകന്‍ ഉണ്ട്. ഒന്നാം ക്ലാസിലാണ്',- അദ്ദേഹം പറഞ്ഞു.ലോറി ഓടിച്ചാണ് കുടുംബം നോക്കുന്നത്. വേറെ സാമ്പത്തിക മാര്‍ഗം ഒന്നുമില്ല. അവനെ എങ്ങനെയെങ്കിലും തിരികെകിട്ടണം', നിറകണ്ണുകളോടെ സെന്തില്‍കുമാര്‍ പറഞ്ഞു.

ലോറിയുമായി ശരവണന്‍ എത്തിയത്. ദാര്‍വാഡില്‍ ചരക്ക് ഇറക്കി മടങ്ങിവരികയായിരുന്നു. മംഗലാപുരത്തെത്തി ചരക്ക് കയറ്റുകയായിരുന്നു അടുത്ത ലക്ഷ്യം. എപ്പോഴും ലോറി ഇവിടെ നിര്‍ത്താറുണ്ട്. രാവിലെ 7.36-ന് ശരവണന്‍ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പത്തുമണിയോടെയാണ് അപകടവിവരം അറിഞ്ഞത്. ശരവണന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വീട്ടുകാര്‍ എന്നെ അറിയിച്ചു. ലോറി ഉടമയെ ഉടന്‍ വിവരം അറിയിക്കുകയും അദ്ദേഹം അപകടസ്ഥലത്തേക്ക് എത്തുകയും ചെയ്തു. എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പറഞ്ഞ് ലോറി ഉടമ തിരികെപോയി. അപകടം നടന്ന മലയ്ക്ക് താഴെ ലോറി ഉണ്ടായിരുന്നെങ്കിലും ശരവണനെ കാണാനില്ലായിരുന്നു