ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, അപകടസ്ഥലത്തിന് സമീപത്ത് നിന്ന് തടിക്കഷണങ്ങള്‍ കണ്ടെത്തി. മത്സ്യതൊഴിലാളികള്‍ക്കാണ് തടിക്കഷണങ്ങള്‍ ലഭിച്ചത്. അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന തടി കഷ്ണങ്ങള്‍ കണ്ടെത്തിയെന്ന് ഉടമ മനാഫ് പ്രതികരിച്ചു. 12 കിലോമീറ്റര്‍ അകലെ നിന്ന് നാല് കഷ്ണം തടിയാണ് കണ്ടെത്തിയത്. തടികളില്‍ പി എ 1 എന്നെഴുതിയിട്ടുണ്ട്. ഇതുകണ്ടാണ് തിരിച്ചറിഞ്ഞത്. ലോറിയിലെ തടിയാണോയെന്ന് കര്‍ണാടക പൊലീസ് സ്ഥിരീകരിക്കേണ്ടതുണ്ട്.

അതേസമയം, അര്‍ജുന്റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള ഐബോഡ് പരിശോധന തുടങ്ങി. നദിയോട് ചേര്‍ന്ന് ഡ്രോണ്‍ പറത്തിയാണ് നിരീക്ഷണം നടത്തുന്നത്. പുഴയ്ക്കടിയിലെ ലോറിയുടെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും. സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘവുമാണ്.

ഇന്നു രാവിലെ സി എം ഇ പൂനെ നല്‍കിയ എബിഞ്ചര്‍ ഫെറോമാഗ്നറ്റിക് ലൊക്കേറ്റര്‍ ഉപയോഗിച്ച് വളരെ അകലവ്യത്യാസത്തില്‍ മൂന്ന് സ്‌പോട്ടുകള്‍ തിരിച്ചറിഞ്ഞിരുന്നു. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അത് സ്ഥിരീകരിക്കാന്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഇതില്‍ ഏരു സ്‌പോട്ടിലാണ് കാബിന്‍ എന്നത് തിരിച്ചറിയുകയായിരുന്നു വെല്ലുവിളി. ലോറിയുടെ സ്‌പോട്ട് കൃത്യമായി തിരിച്ചറിഞ്ഞാല്‍ മാത്രമേ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഉപകാരപ്പെടുകയുളളു. മൂന്നുസ്‌പോട്ടില്‍ ഏതു സപോട്ടിലാണ് ലോറി ക്യാബിന്‍ എന്നത് കണ്ടെത്താനാണ് ടീം രാവിലെ സമയം ചെലവഴിച്ചത്. പരിശോധനയില്‍ ലോഹ സാന്നിധ്യം അറിയിക്കുന്ന ശക്തമായ സിഗ്നലുകള്‍ കിട്ടിയിരുന്നു.

അര്‍ജുന്റെ ലോറി കണ്ടെത്താന്‍ പുഴയില്‍ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു. സ്റ്റീല്‍ ഹുക്ക് താഴേക്ക് ഇട്ട് ലോറിയില്‍ കൊളുത്താന്‍ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീല്‍ ഹുക്കുകള്‍ എത്തിക്കാന്‍ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല

നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരടക്കമുളള സംഘമാണ് നദിയിലേക്ക് പരിശോധനക്ക് ഇറങ്ങിയത്. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. അടിയൊഴുക്കു ശക്തമായതോടെ മറ്റു വഴികളെ കുറിച്ചുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ഐബോഡിനായുള്ള ബാറ്ററി ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കാര്‍വാര്‍ സ്റ്റേഷനില്‍ എത്തിച്ചു.

പുഴയില്‍ ഇറങ്ങാന്‍ പറ്റുന്ന സാഹചര്യം വന്നാല്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധന്‍മാര്‍ ലോറിക്ക് അരികിലേക്ക് എത്തി മനുഷ്യ സാന്നിധ്യം ഉണ്ടോ എന്ന് ആദ്യം ഉറപ്പാക്കും. പിന്നീടായിരിക്കും കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ച് നിര്‍ത്തുന്നതിനുള്ള ജോലി പൂര്‍ത്തിയാക്കുക.ലോറിയില്‍ കുരുക്കിട്ട് കരയിലേക്ക് ബന്ധിപ്പിക്കുകയും വേണം. ഇതെല്ലാം വലിയ വെല്ലുവിളി നിരഞ്ഞതതാണ്.

ഇന്ന് ദൗത്യത്തില്‍ ഇരുന്നൂറോളം പേര്‍ നേരിട്ട് പങ്കെടുക്കുന്നുണ്ട്. 31 എന്‍ഡിആര്‍എഫ് അംഗങ്ങള്‍, 42 എസ്ഡിആര്‍എഫ് അംഗങ്ങള്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കാളിയാകുന്നു. ഇവര്‍ക്കൊപ്പം കരസേനയുടെ 60 അംഗങ്ങള്‍, നാവികസേനയുടെ 12 ഡൈവര്‍മാര്‍ എന്നിവരും സ്ഥലത്തുണ്ട്. കര്‍ണാടക അഗ്നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തില്‍ പങ്കാളികളാണ്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ സാങ്കേതിക സംഘം സ്ഥലത്തുണ്ട്. ഇത് കൂടാതെ ബൂം എക്സ്‌കവേറ്റര്‍ അടക്കംഉപകരണങ്ങളുടെ വിദഗ്ധരും സ്ഥലത്ത് ഉണ്ട്