ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചിമ്പന്‍സിയുടെ ആക്രമണത്തിന് വിധേയയായ ഒരു സ്ത്രീ പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മുഖം എങ്ങനെയായിരുന്നു എന്ന് വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത് വൈറലായി മാറിയിരിക്കുകയാണ്. ആക്രമണത്തെ തുടര്‍ന്ന് ഇവര്‍ക്ക് മുഖം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. 2009 ഫെബ്രുവരിയില്‍, ചാര്‍ല നാഷിന്‍ എന്ന ഇവരെ കണക്റ്റിക്കട്ടിലെ വീട്ടില്‍ വെച്ച് സുഹൃത്തായ സാന്ദ്ര ഹെറോള്‍ഡിന്റെ ചിമ്പാന്‍സിയായ ട്രാവിസ് ആണ് ആക്രമിച്ചത്. ചിമ്പന്‍സി അവരുടെ മൂക്ക്, ചുണ്ടുകള്‍, കണ്‍പോളകള്‍, കൈകള്‍ എന്നിവ കടിച്ചെടുത്തിരുന്നു.

ആക്രമിക്കുന്നതില്‍ നിന്ന് ചിമ്പന്‍സിയെ തടയാന്‍ നാഷിനും സാന്ദ്രാ ഹെറാള്‍ഡും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസ് ചിമ്പന്‍സിയെ വെടിവെച്ചതിന് ശേഷമാണ് നാഷിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. നാഷിനെ വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2011 ല്‍ ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലില്‍ പൂര്‍ണ്ണ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ അവര്‍ക്ക് ഗ്ലാസ് കണ്ണുകള്‍ ഘടിപ്പിച്ചു. ആശുപത്രിയിലെ ഇത്തരത്തിലുള്ള മൂന്നാമത്തെ ശസ്ത്രക്രിയ ആയിരുന്നു ഇത്.




ഇപ്പോള്‍ ആക്രമണത്തിന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം, മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തന്റെ ജീവിതം തിരികെ കൊണ്ടുവന്നു എന്നാണ് നാഷിന്‍ പറയുന്നത്. സിക്സിറ്റി മിനിറ്റ്സ് ഓസ്ട്രേലിയ എന്ന മാധ്യമത്തോട് അനുഭവം വെളിപ്പെടുത്തിയ നാഷിന്‍ പറഞ്ഞത് ഇതൊരു അത്ഭുതകരമായ കാര്യമാണ് എന്നാണ്. മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാന്‍ തനിക്ക് വീണ്ടും അവസരം ലഭിച്ചതായിട്ടാണ് അവര്‍ പറയുന്നത്. താന്‍ സാവധാനം സുഖം പ്രാപിക്കുന്നതായും കട്ടിയുള്ള ആഹാരം കഴിച്ചു തുടങ്ങിയതായും നാഷിന്‍ വെളിപ്പെടുത്തി.

മൂക്കിന്റെയും മേല്‍ ചുണ്ടിന്റെയും സ്പര്‍ശന ശേഷി ഇനിയും പൂര്‍ണമായി തിരികെ കിട്ടിയിട്ടില്ലെന്നും കവിളിലും നെറ്റിയിലും ആ പ്രശ്നം ഇപ്പോഴില്ലെന്നും അവര്‍ വെളിപ്പെടുത്തി. ഏറെ നാളായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം സ്ട്രോയിലൂടെയാണ് നാഷിന്‍ കഴിച്ചു കൊണ്ടിരുന്നത്.ഇപ്പോള്‍ ഇവര്‍ക്ക് സ്പീച്ച് തെറാപ്പിയും നടത്തുന്നുണ്ട്. മുഖം മാറ്റിവെയ്ക്കലിന് സാമ്പത്തിക സഹായം നല്‍കിയത് അമേരിക്കന്‍ സൈന്യമാണ്. നാഷിന് കാഴ്ചയും ഇനിയും തിരികെ കിട്ടിയിട്ടില്ല.


കൊക്കക്കോള ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ചിമ്പന്‍സിയാണ് നാഷിനെ ആക്രമിച്ചത്. ഈ ചിമ്പന്‍സിയെ സാന്ദ്ര ഹെറോള്‍ഡ് സ്വന്തം മകനെപ്പോലെയാണ് വളര്‍ത്തിയത്. കമ്പ്യൂട്ടര്‍ പോലും ഈ ചിമ്പന്‍സി ഉപയോഗിക്കുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ സാന്ദ്രയുടെ കാറുമായി ഈ ചിമ്പന്‍സി രക്ഷപ്പെടാന്‍ ശ്രമിച്ചതായും പറയുന്നുണ്ട്. ഈ ചിമ്പന്‍സിയുമായി നേരത്തേ പരിചയം ഉണ്ടായിരുന്ന നാഷിന്‍ പുതിയ ഹെയര്‍ സ്റ്റൈലില്‍ വന്നപ്പോള്‍ ആളെ മനസിലാകാതെയാണ് ആക്രമിച്ചതെന്നാണ് കരുതപ്പെടുന്നത്.