തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാറിനെതിരെ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്. സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചക്ക് തയ്യാറാകണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ജൂണ്‍ 11ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. വിഷയത്തില്‍ മന്ത്രി ഒളിച്ചു കളിക്കുന്നതിന് പകരം ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിവാദ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അവസരം നല്‍കാതെ ഏകപക്ഷീയമായി സമയമാറ്റം നടപ്പിലാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. അരമണിക്കൂര്‍ വര്‍ദ്ധിപ്പിക്കുകയും അത് സൗകര്യാനുസരണം രാവിലെയോ വൈകുന്നേരമോ ആകാമെന്ന സ്വാതന്ത്ര്യം നല്‍കുകയും ചെയ്തതിനാല്‍ ചില വിദ്യാലയങ്ങള്‍ അരമണിക്കൂറും രാവിലെത്തന്നെ ഉപയോഗപ്പെടുത്തുന്നത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ സ്‌കൂള്‍ അധികൃതരും ആശയക്കുഴപ്പത്തിലാണ്.

എല്ലാവരോടും കൂടി ആലോചിച്ചു മാത്രമേ സമയമാറ്റം നടപ്പിലാക്കൂ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ നേരത്തെയുള്ള പ്രസ്താവന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി സമയമാറ്റം നടപ്പിലാക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ശരിയല്ല. സമയമാറ്റം വരുമ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മത വിദ്യാഭ്യാസത്തിന് ആവശ്യമായ സമയം ലഭിക്കാതെ പോവുകയാണ്. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് സാഹസപ്പെട്ട് സ്‌കൂളില്‍ എത്തുന്ന രക്ഷിതാക്കളായ സ്‌കൂള്‍ അധ്യാപകര്‍ക്കും വിദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും യാത്ര സൗകര്യമില്ലാത്ത ഗ്രാമങ്ങളില്‍ നിന്ന് സ്‌കൂളില്‍ എത്തിച്ചേരേണ്ടവര്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ഉള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പകരം സമയം വര്‍ധിപ്പിച്ച് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന അശാസ്ത്രീയമായ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായപ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ്‌നല്‍കി.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, അയ്യൂബ് മുട്ടില്‍, സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, ആഷിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, അബ്ദുല്‍ ഖാദിര്‍ ഹുദവി എറണാകുളം, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സി ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുറൂര്‍ പാപ്പിനിശ്ശേരി, നസീര്‍ മൂരിയാട്, മുഹിയദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, അലി അക്ബര്‍ മുക്കം, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ഫാറൂഖ് ഫൈസി മണിമൂളി, ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഷാഫി ആട്ടീരി, അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, മുഹമ്മദലി മുസ്ലിയാര്‍ കൊല്ലം എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

ജൂണ്‍16ന് സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ പുതിയ സമയക്രമം നിലവില്‍ വന്നിരുന്നു. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിപ്പിച്ചത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവര്‍ത്തിസമയം. സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സമയമാറ്റം നടപ്പാക്കിയത്. സ്‌കൂള്‍ സമയം കൂട്ടിയതില്‍ പുനരാലോചന വേണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു.