മെല്‍ബണ്‍: ഒരു പാമ്പ് കാരണം വിമാനയാത്രക്കാര്‍ വലഞ്ഞത് രണ്ട് മണിക്കൂറിലേറെ സമയം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മെല്‍ബണില്‍ നിന്ന് ബ്രിസ്ബേനിലേക്ക് പോയ വിര്‍ജിന്‍ ഓസ്‌ട്രേലിയ വിമാനത്തിലെ യാത്രക്കാരാണ് അപ്രതീക്ഷിതമായി രണ്ട് മണിക്കൂറോളം വൈകി ലക്ഷ്യ സ്ഥാനത്ത് എത്തിയത്. വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് കാര്‍ഗോ ഹോള്‍ഡിനുള്ളില്‍ ഒരു പാമ്പ് ഉണ്ടെന്ന കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് ക്യാബിന്‍ ജീവനക്കാര്‍ പെട്ടെന്ന് കാര്‍ഗോ വാതില്‍ അടച്ച് പൂട്ടി.

തുടര്‍ന്ന് അവര്‍ പാമ്പിനെ പിടികൂടുന്നതിനായി മറ്റ് ജീവനക്കാരുടെ സഹായം തേടി. അവര്‍ പ്രൊഫഷണല്‍ പാമ്പ് പിടുത്തക്കാരനായ മാര്‍ക്ക് പെല്ലിയെ സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തി. വീട്ടില്‍ നിന്ന് വിമാനത്താവളത്തിലെത്താന്‍ അരമണിക്കൂറോളം എടുത്തെന്നും എന്നാല്‍ സുരക്ഷാ സംവിധാനങ്ങളിലൂടെ കടന്നുപോയത് വീണ്ടും കാലതാമസം വരുത്തിയെന്നും പെല്ലി പറഞ്ഞു. പതിനഞ്ച് മിനിട്ടോളം നീണ്ട പരിശോധനക്ക് ശേഷമാണ് അദ്ദേഹത്തെ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഈ സമയത്ത് വിമാനത്തിനുള്ളില്‍ കയറിയിരുന്ന പല യാത്രക്കാരും പുറത്തേക്ക് ഇറങ്ങി വിമാനത്തിന് ചുറ്റിനും നിന്നു. തീരെ ചെറിയ പാമ്പായിരുന്നു വിമാനത്തില്‍ കണ്ടെത്തിയത്. അത് കൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ പാമ്പ് വിമാനത്തിന്റെ ഉള്‍ഭാഗത്തേക്ക് കടന്നാല്‍ പിടികൂടുക എളുപ്പമായിരിക്കില്ല എന്നാണ് പെല്ലി

വിശദീകരിച്ചത്.

ഏതായാലും പാമ്പിനെ പിടികൂടി ഒരു കണ്ടെയ്നറിലേക്ക് മാറ്റാന്‍ പെല്ലി വെറും 30 സെക്കന്‍ഡ് മാത്രമേ എടുത്തുള്ളൂ. പിടികൂടിയത്

പച്ചിലപ്പാമ്പാണ് എന്നാണ് പെല്ലി അറിയിച്ചത്. ഇത് വിഷമില്ലാത്ത ഇനം പാമ്പാണ്. ഇതേ വിമാനം നേരത്തേ യാത്ര നടത്തിയിരുന്ന ക്വീന്‍സ്ലാന്‍ഡില്‍ നിന്നാകും ഇത് വിമാനത്തിനുളളില്‍ കയറിപ്പറ്റിയത് എന്നാണ് കരുതപ്പെടുന്നത്. ഈ മേഖലയില്‍ ഇത്തരം പാമ്പുകള്‍ വ്യാപകമായി തന്നെയാണ് കാണപ്പെടുന്നത്.

അബദ്ധവശാല്‍ ആരുടെയെങ്കിലും ലഗേജിനുള്ളില്‍ ഇത് പെട്ടു പോയതായിരിക്കാം എന്നാണ് പെല്ലി വിശദീകരിക്കുന്നത്. പാമ്പിനെ പരിസ്ഥിതി അധികൃതര്‍ക്ക് കൈമാറിയതിന് ശേഷം ക്വീന്‍സ്ലാന്റിലെ കാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ വിമാനത്താവളത്തിലെ പല കെട്ടിടങ്ങളില്‍ നിന്നും പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് വിമാനത്തിനുള്ളില്‍ കടന്ന് പാമ്പിനെ പിടികൂടിയതെന്നാണ് പെല്ലി വെളിപ്പെടുത്തിയത്. വിമാനം വൈകുന്നേരം 4:10 ന് പുറപ്പെടേണ്ടതായിരുന്നു, പക്ഷേ 6:23 ന് മാത്രമാണ് പുറപ്പെട്ടത്. രാത്രി എട്ടരയോടെ ബ്രിസ്ബണില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു.