ന്യൂഡല്‍ഹി: ഇസ്രയേലും ഇറാനും ആക്രമണം ശക്തമാക്കുമ്പോള്‍ ആശങ്കയോടെ ഇന്ത്യന്‍ വിപണികള്‍. രാജ്യാന്തര തലത്തില്‍ എണ്ണവില കുതിക്കുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങള്‍ക്കും വിലകൂടുമെന്നതാണ് ആശങ്കയ്ക്ക് വഴിവച്ചിരിക്കുന്നത്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഇന്ത്യയിലെ ജനങ്ങളേയും നേരിട്ട് ബാധിക്കുമെന്ന് രാജ്യത്തെ എഫ്.എം.സി.ജി കമ്പനികള്‍ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. യുദ്ധം മൂലം അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടുന്നതിനാല്‍ സോപ്പില്‍ തുടങ്ങി ബിസ്‌കറ്റ് വരെയുള്ള വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുമെന്നാണ് എഫ്.എം.സി.ജി കമ്പനികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

അസംസ്‌കൃത വസ്തുകള്‍ക്ക് വില കൂടുന്നതിനാല്‍ ഉല്‍പാദന ചെലവ് വര്‍ധിക്കുകയും അതിനനുസരിച്ച് ഉല്‍പന്നങ്ങളുടെ വില കൂടുകയും ചെയ്യുമെന്നാണ് മേഖലയിലെ കമ്പനികള്‍ നല്‍കുന്ന മുന്നറിയിപ്പ്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ ഉല്‍പന്നങ്ങളുടെ വില ഉയരുമെന്ന് ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഉദ്യോഗസ്ഥനായ കൃഷ്ണ കഷ്ത്വാനി പറഞ്ഞു. ഡാബറിലെ ചീഫ് എക്‌സിക്യൂട്ടീവായ മോഹിത് മല്‍ഹോത്രയും യുദ്ധം ഉല്‍പന്നങ്ങളുടെ വില ഉയരുന്നതിന് ഇടയാക്കുമെന്ന് പറഞ്ഞു.


പാക്കേജിംഗ്, ചരക്ക് ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം, എന്നാല്‍ ബിസ്‌കറ്റ് മുതല്‍ സോപ്പ് വരെയുള്ള ഫിനിഷ്ഡ് ഇനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്ന സാധ്യതയാണ് മുന്നില്‍ കാണുന്നത്. ചരക്ക്, പാക്കേജിംഗ് എന്നിവ സാധാരണയായി എഫ്എംസിജി കമ്പനികളുടെ ചെലവിന്റെ 20 ശതമാനം വരെ വഹിക്കുന്നു. ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍ ചരക്കിനെ ആശ്രയിച്ച് മൂന്ന് മുതല്‍ ആറ് മാസം വരെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്‍


എണ്ണവില കുതിക്കുന്നു

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ആഗോളവിപണിയില്‍ എണ്ണവില കുതിക്കുകയാണ്. അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡോയില്‍ വില 0.5 ശതമാനം ഉയര്‍ന്ന് 76.70 ഡോളറിലെത്തി. കഴിഞ്ഞ സെഷനില്‍ 4.4 ശതമാനം ഉയര്‍ന്നിരുന്നു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ 0.64 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ദിവസം 4.3 ശതമാനം ഉയര്‍ച്ചയാണ് ഡബ്യു.ടി.ഐ ക്രൂഡോയിലിനുണ്ടായത്.

ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലോകവിപണിയില്‍ എത്തുന്ന എണ്ണയുടെ അളവില്‍ 0.5 മുതല്‍ ഒരു മില്യണ്‍ ബാരലിന്റെ വരെ കുറവുണ്ടാവും. എങ്കിലും ബ്രെന്റ് ക്രൂഡോയില്‍ വില തല്‍ക്കാലത്തേക്ക് വന്‍തോതില്‍ ഉയരില്ലെന്നാണ് പ്രവചനം. 75 മുതല്‍ 80 ഡോളര്‍ വരെ തുടരുമെന്നാണമ് പ്രവചനം. ഇറാന്‍ എണ്ണയുടെ വരവ് കുറഞ്ഞാലും ഇത് മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാനുള്ള എണ്ണശേഖരം സൗദി അറേബ്യ പോലുള്ള അറബ് രാജ്യങ്ങളുടെ കൈവശമുണ്ടെന്നാണ് വിലയിരുത്തല്‍.

മാറി മറിഞ്ഞ് സ്വര്‍ണ വില

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ വില മാറിമറിയുന്നു. കേരളത്തില്‍ ബുധനാഴ്ച സ്വര്‍ണ വില പവന് 400 രൂപയാണ് വര്‍ധിച്ചത്. 74,000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,250 രൂപയിലെത്തി. ശനിയാഴ്ച 74,560 എന്ന സര്‍വകാല ഉയരത്തിലെത്തിയ ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണ വില താഴേക്കായിരുന്നു. യുദ്ധം രൂക്ഷമാകുമെന്ന സൂചനയ്ക്കിടെ രാജ്യാന്തര സ്വര്‍ണ വില ഉയര്‍ന്നതാണ് വീണ്ടും വില കൂടാന്‍ കാരണം.

ഇന്നത്തെ വിലയില്‍ പത്ത് ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 83,900 രൂപ വേണ്ടിവരും. സ്വര്‍ണ വിലയ്‌ക്കൊപ്പം 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, ജിഎസ്ടി എന്നിവ ചേര്‍ത്തുള്ള വിലയാണിത്. രാജ്യാന്തര സ്വര്‍ണ വില ഇന്നലത്തെ വിലയില്‍ നിന്നും 20 ഡോളറിലധികമാണ് വര്‍ധിച്ചത്. ഇതാണ് കേരളത്തില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകാന്‍ കാരണം. എന്നാല്‍ ഇന്നലെ രാവിലെ 3,370 ഡോളറിലായിരുന്ന സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 3,394 ഡോളറാണ് രാവിലത്തെ വില. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ആറാം ദിവസം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയം ഇന്ന് പുറത്തുവരും. ഇതും സ്വര്‍ണ വിലയെ സ്വാധീനിച്ചു.

പലിശ തീരുമാനം പുറത്തുവരാനിരിക്കെ ഡോളര്‍ ശക്തമായും ലാഭമെടുപ്പുമാണ് സ്വര്‍ണ വിലയുടെ വലിയ മുന്നേറ്റത്തിന് തടയിട്ടത്. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെട്ട യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനോട് നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇത്തവണയും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കില്ലെന്നാണ് പ്രതീക്ഷ. ഇതും സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് തടയിട്ടു.

എന്നാല്‍ സ്വര്‍ണ വില ഇനിയും കുതിക്കാം എന്ന് പറയുകയാണ് വിശകലന വിദഗ്ധര്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ രാജ്യാന്തര വില 3,600-3,800 ഡോളറിലെത്താം എന്നാണ് ആക്‌സിസ് സെക്യൂരിറ്റീസിന്റെ വിശകലനം. ഇടിയാനുള്ള സാഹചര്യമാണെങ്കില്‍ 3,245 ഡോളറിന് താഴേക്ക് എത്താം. അങ്ങനെയെങ്കില്‍ വലിയ ഇടിവ് സ്വര്‍ണ വിലയില്‍ ഉണ്ടാകും.