കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ പീഡനക്കേസില്‍ കുടുക്കാന്‍ മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തുന്നു. ഗണേഷ് കുമാറിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയില്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയാണ് ഇപ്പോള്‍ ഗണേഷിന് തിരിച്ചടിയാകുന്നത്.

ഉമ്മന്‍ചാണ്ടിയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തെയും മറ്റ് യു.ഡി.എഫ് നേതാക്കളെയും പീഡനക്കേസില്‍ കുടുക്കുമെന്നും ഗണേഷ് കുമാര്‍ തന്നോട് പലവട്ടം പറഞ്ഞിരുന്നുവെന്നാണ് സുധീറിന്റെ മൊഴി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം സജീവ ചര്‍ച്ചയാകുമെന്ന് ഉറപ്പായതോടെ എല്‍.ഡി.എഫിനും ഗണേഷ് കുമാറിനും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഗണേഷ് കുമാര്‍ മന്ത്രിയായിരുന്ന കാലയളവില്‍ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തിയാണ് സുധീര്‍ മലയില്‍. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുമായി ഗണേഷ് കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും അവര്‍ സ്ഥിരം സന്ദര്‍ശകയായിരുന്നുവെന്നും മൊഴിയിലുണ്ട്.

കുടുംബവഴക്കിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഗണേഷിനെ തിരികെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതിരുന്നതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പ്രതികാരമായി സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ നാല് പേജുകള്‍ അധികമായി കൂട്ടിച്ചേര്‍ത്ത് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം.

ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരിക ബന്ധം വോട്ടര്‍മാര്‍ക്കിടയില്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍, ഈ പുതിയ വെളിപ്പെടുത്തലുകള്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രധാന ആയുധമാക്കും. 2011 മുതല്‍ 13 വരെ ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫായിരുന്ന സുധീര്‍ മലയിലാണ് കഴിഞ്ഞദിവസം കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴിനല്‍കിയത്. ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ സോളാര്‍ കേസ് പ്രതിയുടെ കത്തില്‍ നാലുപേജ് ഗൂഢാലോചന നടത്തി അധികമായി എഴുതിച്ചേര്‍ത്തെന്ന കേസിലാണ് നാലാം സാക്ഷിയായി സുധീര്‍ മലയില്‍ മൊഴിനല്‍കിയത്.

2013ല്‍ മന്ത്രിസഭയില്‍നിന്ന് ഗണേഷ്‌കുമാറിനെ ഒഴിവാക്കണമെന്നുകാട്ടി ആര്‍. ബാലകൃഷ്ണപിള്ള സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കത്തുനല്‍കിയിട്ടും ഉമ്മന്‍ചാണ്ടി ഗണേഷിനെ സംരക്ഷിച്ചു. 2013-ല്‍ ഭാര്യ യാമിനി തങ്കച്ചി മ്യൂസിയം പോലീസില്‍ നല്‍കിയ ഗാര്‍ഹികപീഡനക്കേസ് അറസ്റ്റിന്റെ ഘട്ടമെത്തിയപ്പോഴാണ് 2013 ഏപ്രില്‍ രണ്ടിന് ഗണേഷ്‌കുമാറിന് രാജിവയ്‌ക്കേണ്ടിവന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അന്ന് തൊഴില്‍മന്ത്രിയായിരുന്ന ഷിബു ബേബിജോണിനെയാണ് ഉമ്മന്‍ചാണ്ടി ചുമതലപ്പെടുത്തിയത്. കേസ് ഒത്തുതീര്‍പ്പായതോടെ വീണ്ടും മന്ത്രിയാകാനുള്ള ആഗ്രഹം ഉമ്മന്‍ചാണ്ടിയോടും യു.ഡി.എഫ്. നേതാക്കളോടും ഗണേഷ്‌കുമാര്‍ അറിയിച്ചു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ നടന്നില്ല. ഇതിന്റെ നീരസം ഗണേഷ്‌കുമാറിനുണ്ടായിരുന്നു.

ഉമ്മന്‍ചാണ്ടിയെയും യു.ഡി.എഫ്. നേതാക്കളെയും പാഠംപഠിപ്പിക്കും, പെണ്ണുകേസില്‍ പ്രതിയാക്കും എന്നെല്ലാം അന്ന് അടുപ്പമുണ്ടായിരുന്ന തന്നോടു പറഞ്ഞിട്ടുണ്ട്. 2015-ല്‍ ഗണേഷ്‌കുമാര്‍ ഇടതുമുന്നണിയോട് അടുക്കുകയും പത്തനാപുരത്ത് വിജയിക്കുകയും ചെയ്തു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെട്ടെന്നറിഞ്ഞപ്പോഴാണ് ഗൂഢാലോചന ബോധ്യമായതെന്നും സുധീര്‍ മലയില്‍ മൊഴിനല്‍കി. ഇപ്പോള്‍ കോണ്‍ഗ്രസ് പത്തനാപുരം ബ്ലോക്ക് പ്രസിഡന്റാണ് സുധീര്‍. സോളാര്‍ കേസ് പ്രതി, മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി അഭിഭാഷകന്‍ സുധീര്‍ ജേക്കബാണ് കേസ് നല്‍കിയിരിക്കുന്നത്. വാദിഭാഗത്തിനുവേണ്ടി അഭിഭാഷക ജോളി ഹാജരായി.