ജമ്മു: ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് താവളത്തിന് നേരേ ആക്രമണം. വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റു. നുഴഞ്ഞുകയറിയ ഭീകരനുമായാണ് ഏറ്റുമുട്ടലുണ്ടായതെന്ന് വൈറ്റ് നൈറ്റ് കോര്‍പ്‌സ് അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

സൈനിക കേന്ദ്രത്തിന് അടുത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളെ കാവല്‍ക്കാരന്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. കാവല്‍ക്കാരന് നിസ്സാര പരിക്കേറ്റു.

നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും നടക്കുന്നതിനിടെയാണ് നഗ്രോട്ടയിലും ആക്രമണശ്രമം ഉണ്ടായത്. ജമ്മുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് നഗ്രോട്ടയിലെ സൈനിക കേന്ദ്രം. ഇവിടെ തന്നെ വ്യോമസേനാ കേന്ദ്രവുമുണ്ട്.

അതേസമയം, ശ്രീനഗറിലും ജമ്മുവിലും പലയിടത്തുനിന്നും സ്ഫോടന ശബ്ദങ്ങള്‍ കേട്ടു. ജമ്മു-കശ്മീരിലെ ഉധംപൂരില്‍ പൊടുന്നനെ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. ശ്രീനഗറിലും അനന്ത് നാഗിലും ഡ്രോണുകള്‍ എത്തി. ഉധംപൂരിലും ഡ്രോണ്‍ ആക്രമണം ഉണ്ടായി.

അതേസമയം, രാജസ്ഥാനിലെ ബാര്‍മറിലും പൂര്‍ണമായ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഇതിനെതിരെ ശക്തമായ തിരിച്ചടി ബിഎസ്എഫ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉടനീളം അഖ്നൂര്‍, രജൗറി, ആര്‍എസ് പുര മേഖലകളില്‍ പാക്കിസ്ഥാന്‍ സൈന്യം കനത്ത ഷെല്ലാക്രമണം നടത്തി. ജമ്മുവിലെ പാലന്‍വാലയിലും വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായി.

ബാരാമുളളയില്‍ ഒരുഡ്രോണ്‍ വെടിവച്ചിട്ടു. സംശയകരമായ ആളില്ലാത്ത വ്യോമ വാഹനങ്ങളും പ്രത്യക്ഷപ്പെട്ടു. ബാരാമുളളയിലും ശ്രീനഗറിലും ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. ജമ്മുവിലെ സാംബ ജില്ലയില്‍ എയര്‍ റെയ്ഡ് സൈറണ്‍ മുഴങ്ങി.

രജൗറിയിലും ഡ്രോണ്‍ ആക്രമണം ഉണ്ടായി. വെടിനിര്‍ത്തല്‍ ധാരണയായതായി ഇന്ത്യയും പാക്കിസ്ഥാനും ഔദ്യോഗികമായി അറിയിക്കുകയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടു.