തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യപിച്ച് ട്രെയിനില്‍ കയറിയയാള്‍ യുവതിയെ ട്രാക്കിലേക്ക് ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ട്രാക്കില്‍ തലയടിച്ചുവീണ് അതീവ ഗുരുതരാവസ്ഥയിലായ പേയാട് സ്വദേശിനി ശ്രീക്കുട്ടി (സോനു-19)യുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെയും ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു. ഇയാളുടെ ചവിട്ടില്‍ തെറിച്ചുവീണ അര്‍ച്ചന കമ്പിയില്‍ തൂങ്ങിക്കിടന്നാണ് രക്ഷപ്പെട്ടത്. അതിസാഹസികമായിരുന്നു രക്ഷപ്പെടല്‍. അര്‍ച്ചന താന്‍ രക്ഷപ്പെട്ടത് ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്.

പ്രതിയായ സുരേഷ്‌കുമാര്‍ ദേഹത്ത് ചാരി നിന്നെന്നും ഇത് എതിര്‍ത്തപ്പോള്‍ ശ്രീകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അര്‍ച്ചനയെയും ചവിട്ടിയെങ്കിലും അര്‍ച്ചന വാതില്‍ കമ്പിയില്‍ പിടിച്ചു കിടന്നു. സഹയാത്രികരാണ് അര്‍ച്ചനയെ പിടിച്ചുകയറ്റിയത്. സുഹൃത്തായ അര്‍ച്ചനയ്ക്ക് ശുചിമുറിയില്‍ പോകാന്‍ കൂട്ടിനാണ് ശ്രീകുട്ടി വന്നത്. കൂട്ടുകാരി ശുചിമുറിയില്‍ പോയപ്പോള്‍ തീവണ്ടിയുടെ വാതില്‍ ഭാഗത്ത് നില്‍ക്കുകയായിരുന്നു ശ്രീകുട്ടി. ഇതിനിടെയാണ് ഈ സംഭവമുണ്ടായത്. ഞായറാഴ്ച രാത്രി 8.45ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ് ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു 19 വയസ്സുകാരിയായ സോനയും സുഹൃത്ത് അര്‍ച്ചനയും ആക്രമിക്കപ്പെട്ടത്. അക്രമി തിരുവനന്തപുരം പനച്ചമൂട് സ്വദേശി 48 വയസ്സുകാരനായ സുരേഷ് കുമാര്‍ റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ്.

ആലുവയില്‍ പഠനാവശ്യത്തിനുപോയി സുഹൃത്ത് അര്‍ച്ചനയ്ക്കൊപ്പം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി. ശുചിമുറിയില്‍ പോയി മടങ്ങുംവഴിയാണ് മദ്യപനായ ആള്‍ ആക്രമിച്ചതെന്ന് അര്‍ച്ചന പറഞ്ഞു.ഞങ്ങള്‍ ശുചിമുറിയില്‍പോയി മടങ്ങുംവഴിയാണ് പരിചയമില്ലാത്ത ഒരാള്‍ ആക്രമിച്ചത്. വാതിലിന്റെ വശത്തേക്ക് എത്തിയപ്പോള്‍ അയാള്‍ സോനയെ നടുവില്‍ ചവിട്ടി തള്ളിയിടുകയായിരുന്നു. അവള്‍ തെറിച്ചുവീഴുന്നതുകണ്ട് നിലവിളിച്ച എന്നെയും അയാള്‍ ചവിട്ടി. കമ്പിയില്‍ തൂങ്ങിക്കിടന്ന തന്നെ നിലവിളികേട്ടെത്തിയ മറ്റു യാത്രക്കാരാണ് ഉള്ളിലേക്കു പിടിച്ചു തൂക്കിക്കയറ്റിയത്', അര്‍ച്ചന പറയുന്നു. പ്രതിയെ അര്‍ച്ചന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. അറസ്റ്റിലായ സുരേഷ്‌കുമാറിനെ റെയില്‍വേ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തില്‍ പനച്ചമൂട് വടക്കുംകര സ്വദേശി സുരേഷ്‌കുമാറിനെ (48) റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകുട്ടി വാഷ്‌റൂമില്‍ പോയി വന്ന ശേഷമായിരുന്നു സുരേഷ് കുമാറിന്റെ ആക്രമണം. വാഷ്‌റൂമില്‍ നിന്നിറങ്ങി പുറത്തേക്ക് നോക്കി നില്‍ക്കെ പ്രതി ശ്രീകുട്ടിയുടെ നടുവിന് ചവിട്ടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന അര്‍ച്ചന പറഞ്ഞു. ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സോനക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ സോന അപകടനില തരണം ചെയ്തു എന്ന് ഉറപ്പിക്കാനായിട്ടില്ല.

ട്രാക്കില്‍വീണ പെണ്‍കുട്ടിയെ രക്ഷപെടുത്തി വര്‍ക്കലയില്‍ എത്തിച്ചത് മെമുവിലാണ്. വര്‍ക്കല റയില്‍വെ സ്റ്റേഷന് 1.5കിലോമീറ്റര്‍ അകലെ അയന്തി മേല്‍പാലത്തിന് സമീപമാണ് പെണ്‍കുട്ടി വീണത്. ആംബുലന്‍സിന് എത്താന്‍ കഴിയാത്ത സ്ഥലമായിരുന്നു. അതിനാല്‍ മെമു നിര്‍ത്തിച്ചാണ് പെണ്‍കുട്ടിയെ വര്‍ക്കലയില്‍ എത്തിച്ചത്. ട്രാക്കില്‍നിന്നാണ് യുവതിയെ കണ്ടെത്തിയതെന്ന് വി. ജോയ് എംഎല്‍എ പറഞ്ഞു. പ്രതിയെ യാത്രക്കാരാണ് പിടികൂടി ആര്‍പിഎഫിന് കൈമാറിയതെന്നും എംഎല്‍എ പറഞ്ഞു. പെണ്‍കുട്ടിയെ റെയില്‍വേ പൊലീസ് കൊല്ലത്തേക്കു പോകുകയായിരുന്ന മെമു തീവണ്ടിയില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിച്ചു.

ഇവിടെനിന്ന് ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചശേഷം അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവവുമുണ്ടായതിനാല്‍ പെണ്‍കുട്ടിയെ ഉടനെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.