കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സായ കണ്ണൂര്‍ സ്വദേശി സൂരജ്, ഡിഫന്‍സില്‍ നഴ്സായ എറണാകുളം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്‌ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു.

ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മില്‍ തര്‍ക്കിക്കുന്നതും മറ്റും അയല്‍പക്കത്ത് താമസിക്കുന്നവര്‍ കേട്ടിരുന്നു. ഇവര്‍ ഇക്കാര്യം പോലീസിനോടും വിശദീകരിച്ചിട്ടുണ്ട്. ഈ ഫ്‌ളാറ്റിലേക്ക് മാറ്റാരും വന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പരസ്പരമുള്ള ആക്രമണമെന്ന വിലയിരുത്തല്‍ ഉണ്ടാകുന്നത്. രാവിലെ കെട്ടിട കാവല്‍ക്കാരന്‍ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികള്‍ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ് താമസിക്കുന്നത്.

ബിന്‍സി എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശിയും സൂരജ് കണ്ണൂര്‍ മണ്ഡളം സ്വദേശിയുമാണ്. ഓസ്ട്രേലയിലേക്ക് മൈഗ്രേറ്റ് ചെയ്യാനുള്ള നടപടികള്‍ ചെയ്തു വരികയായിരുന്നതിനാലാണ് കുട്ടികളെ നാട്ടിലാക്കിയിരുന്നത്.