മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനും പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസിനുമെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. പത്ത് മണിക്കൂറോളമാണ് പ്രത്യേകാന്വേഷണ സംഘം പി.വി. അന്‍വറിന്റെ മൊഴിയെടുത്തത്. എഡിജിപി എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പിവി അന്‍വറിന്റെ മൊഴിയെടുത്തത്. രാവിലെ 11.30ഓടെയാണ് മൊഴിയെടുപ്പ് ആരംഭിച്ചത്. രാത്രി ഒമ്പതരയോടെയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് മൊഴിയെടുത്തത്.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിശദമായി മൊഴി നല്‍കിയെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. എസ്.പി. ഓഫീസിലെ മരംമുറി അടക്കമുള്ള ആരോപണങ്ങളിലാണ് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തത്. എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിട്ടിയ തെളിവുകള്‍ കൈമാറിയെന്നും മൊഴിയെടുത്ത ഉദ്യോഗസ്ഥനില്‍ വിശ്വാസമുണ്ടെന്നും പിവി അന്‍വര്‍ മൊഴിയെടുപ്പിനുശേഷം പ്രതികരിച്ചു. മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്‌സ് ആപ്പ് നമ്പറില്‍ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.350 വിവരങ്ങളാണ് ഇതിനോടകം വന്നത്.

പൊലീസിനെതിരായ പരാതികള്‍ പരിശോധിക്കാന്‍ വേറെ സംവിധാനവും പരിശോധിക്കുന്നുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. പി.ശശിക്കെതിരായ ആരോപണങ്ങള്‍ കൂടി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചോ എന്ന ചോദ്യത്തിന് ശശിക്കെതിരെയുള്ളത് രാഷ്ട്രീയ ആരോപണമാണെന്നും പൊലീസ് നോക്കുന്നത് കുറ്റകൃത്യമാണെന്നുമായിരുന്നു മറുപടി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വീണ്ടും പി.വി. അന്‍വര്‍ ആരോപണമുന്നയിച്ചു. പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശനെന്നാണ് അന്‍വര്‍ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എം.ആര്‍. അജിത് കുമാറും വി.ഡി. സതീശനും ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പുനര്‍ജ്ജനി കേസ് അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്. നേതാക്കളെ സതീശന്‍ കണ്ടുവെന്നും അദ്ദേഹം ആരോപിച്ചു.

പോലീസിനെതിരേ ഗുരുതര ആരോപണങ്ങള്‍ അദ്ദേഹം വീണ്ടുമുയര്‍ത്തി. ഉന്നത പോലീസുകാരടക്കം പലരും കാമഭ്രാന്മാരാണെന്ന് അന്‍വര്‍ പറഞ്ഞു. പല സ്ത്രീകളും പീഡനത്തിനിരയായി, അന്‍വര്‍ ആരോപിച്ചു.

ഇരുപത് വര്‍ഷം മുമ്പുള്ള ആരോപണങ്ങളില്‍ മുകേഷ് എം.എല്‍.എയ്ക്കടക്കം ഒരു അന്വേഷണ റിപ്പോര്‍ട്ടും ഇല്ലാതെ എഫ്.ഐ.ആര്‍. ഇട്ട് അന്വേഷിക്കാമെങ്കില്‍ എന്തുകൊണ്ടാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെതിരേ ബലാത്സംഗ വെളിപ്പെടുത്തലുമായി ഇതുവരെ ഒരു സ്ത്രീ എത്തിയിട്ടും എഫ്.ഐ.ആര്‍.ഇട്ട് അന്വേഷിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് പോലീസ് മുങ്ങിക്കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

'ഇനി വരാനുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ഈ ക്രിമിനല്‍ സംഘം ഒരുപാട് സ്ത്രീകളെ പല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. സ്വര്‍ണം കൊണ്ടുവന്ന സ്ത്രീകളെ കാര്യം എടുക്കാനില്ല. വേട്ടനായകളെ പോലെ അവരുടെ പിന്നാലെയാണ്. അത്രയും വൃത്തികെട്ടവന്മാരാണ്. പല സ്ത്രീകള്‍ക്കും ഇത് പുറത്ത് പറയാന്‍ ധൈര്യമല്ല. ലൈംഗികമായി ചൂഷണം ചെയ്തു എന്ന് മാത്രമല്ല ലൈംഗിക വൈകൃതമുള്ളവരാണ് ഇവരില്‍ പലരും. ഡാന്‍സാഫിന്റെ ഒട്ടുമിക്ക ആളുകളും ഇതിലുണ്ട്- പി.വി. അന്‍വര്‍ ആരോപിച്ചു.