ഏഥന്‍സ്: ഗ്രീസിലെ സാന്റോറിനി ദ്വീപില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂകമ്പം ഈയിടെ മേഖലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണ്. കുറേ നാളായി നൂറു കണക്കിന് ഭൂചലനങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച പ്രാദേശിക സമയം 10 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സന്റോറിനിക്കും അമോര്‍ഗോസിനും ഇടയിലുള്ള 14 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂചലനം റികടര്‍ സ്‌ക്കെയിലില്‍ 5.3 ആണ് രേഖപ്പെടുത്തിയത് എങ്കിലും ശക്തമായ ഭൂചലനമായിരുന്നില്ല ഉണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നത്. നേരത്തേ ഈ മേഖലയില്‍ അഞ്ച് മുതല്‍ 5.2 വരെ റിക്ടര്‍ സ്‌ക്കെയിലില്‍ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തേയും പല വട്ടം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച മാത്രം റിക്ടര്‍ സ്‌കെയിലില്‍ നാല് രേഖപ്പെടുത്തിയ 11 ഭൂചലനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നാം തീയതി മുതല്‍ 800 ഓളം ചെറു ഭൂചലനങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ ഭൂചലനത്തിന്റെ ആഘാതം തുര്‍ക്കിയിലും ഏഥന്‍സിലും വരെ എത്തിയിരുന്നു. ലോകത്തെ ഏറ്റവുമധികം ഭൂകമ്പ സാധ്യതയുള്ള രാജ്യമാണ് ഗ്രീസ്. ഇവിടെയുണ്ടായിരുന്ന പതിനൊന്നായിരത്തോളം ടൂറിസ്റ്റുകളേയും പ്രദേശവാസികളേയും അടിയന്തരമായി ഒഴിപ്പിക്കുക ആയിരുന്നു.

ഇതിനായി പ്രത്യേക വിമാനങ്ങളും അയച്ചിരുന്നു. അടുത്ത മാസം മൂന്ന് വരെയാണ് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളെ

ഒഴിപ്പിക്കുന്നതിനായി ഗ്രീക്ക് സര്‍ക്കാര്‍ അടിയന്തരമായി 2.5 മില്യണ്‍ പൗണ്ട് അനുവദിച്ചിട്ടുണ്ട്. തുറമുഖങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും എല്ലാവരും ഒഴിഞ്ഞു പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ പലരും തെരുവുകളിലാണ് അന്തിയുറങ്ങുന്നത്.

ഹോട്ടല്‍ ഉടമകളോട് സ്വിമ്മിംഗ്പൂളുകളിലെ വെള്ളം വറ്റിച്ചു കളയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതു വരെ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ദ്വീപില്‍ അതിശക്തമായ തോതിലുള്ള ഭൂചലനം ഉണ്ടാകാന്‍ എല്ലാ സാധ്യതകളും ഉള്ളതായി ഭൗമശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.