ന്യൂഡല്‍ഹി: അതിവേഗ ആളില്ലാ വ്യോമ ലക്ഷ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന 'അസ്ത്ര' മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഈ മിസൈല്‍ വ്യോമസേനയ്ക്ക് മുതല്‍ക്കൂട്ടാവും. ആളില്ലാ വ്യോമസംവിധാനങ്ങളെ ആകാശത്ത് വച്ച് തന്നെ നശിപ്പിക്കുന്ന സംവിധാനമാണ് ഇത്.

ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈല്‍ (ബിവിആര്‍എഎഎം) വിഭാഗത്തില്‍പ്പെടുന്ന അസ്ത്രയുടെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപുര്‍ തീരത്ത് വച്ചാണ് ഡിആര്‍ഡിഒ നടത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ സഹായത്തോടെയായിരുന്നു അസ്ത്രയുടെ പരീക്ഷണം. ആളില്ലാ വ്യോമസംവിധാനങ്ങളെ ആകാശത്ത് വച്ച് തന്നെ അസ്ത്ര നശിപ്പിച്ചുവെന്നും ഡിആര്‍ഡിഒ അറിയിച്ചു.

സുഖോയ് 30 എംകെ1ന് സമാനമായ പ്ലാറ്റ്‌ഫോമില്‍ നിന്നായിരുന്നു അസ്ത്രയുടെ വിക്ഷേപണം. രാജ്യത്തിന്റെ വ്യോമ പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ ശക്തിപകരുന്നതാണ് അസ്ത്രയുടെ പരീക്ഷണ വിജയം. തദ്ദേശീയ റേഡിയോ ഫ്രീക്വന്‍സി (ആര്‍എഫ്) സീക്കര്‍ ഘടിപ്പിച്ചാണ് അസ്ത്രയുടെ നിര്‍മാണമെന്നും 100 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തിലുള്ള വ്യോമ ലക്ഷ്യങ്ങളെ തകര്‍ക്കുന്ന രീതിയിലാണ് മിസൈല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഡിആര്‍ഡിഒ അറിയിച്ചു.

ഡിആര്‍ഡിഒയ്ക്ക് പുറമെ ഇന്ത്യന്‍ വ്യോമസേന, എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി (എഡിഎ), ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍), സെന്റര്‍ ഫോര്‍ മിലിട്ടറി എയര്‍വര്‍ത്തിനെസ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ്, ടെസ്റ്റ് റേഞ്ച് ടീം എന്നിവരുടെയെല്ലാം സഹായത്തോടെയാണ് അസ്ത്രയുടെ പരീക്ഷണം വിജയകരമാക്കിയത്. ദൗത്യത്തില്‍ ഉള്‍പ്പെട്ട വിവിധ സംഘങ്ങളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രശംസിച്ചു.