ന്യൂഡല്‍ഹി: മലയാള സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുന്‍ എം പിയുമായ സുമലത. പല സ്ത്രീകളും അത്തരത്തിലുള്ള അനുഭവങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുമലത.

ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ സ്ത്രീകളെയും ഡബ്ല്യുസിസിയേയും സുമലത അഭിനന്ദിച്ചു. സിനിമ മേഖലയില്‍ ആരും തുറന്നുപറയാത്ത പരസ്യമായ രഹസ്യങ്ങളായിരുന്നു ഇതെല്ലാം. അതൊക്കെയാണ് പുറത്തുവന്നിരിക്കുന്നത്. ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്നും അവര്‍ പറഞ്ഞു. മുമ്പ് കേട്ടിട്ടുള്ള പല കഥകളും പേടിപ്പെടുത്തുന്നതാണെന്നും ഇതിലെല്ലാം നടപടി വേണമെന്നും സുമലത പറഞ്ഞു.

തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. ഭരണഘടനാ സംവിധാനം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയക്കുമെന്ന് സുമലത വ്യക്തമാക്കി. താന്‍ ജോലി ചെയ്തിരുന്ന മിക്ക സെറ്റുകളും കുടുംബം പോലെയായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ചിലര്‍ പിന്തുടര്‍ന്ന് വേട്ടയാടുമെന്നും പല സ്ത്രീകളും സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. പവര്‍ ഗ്രൂപ്പുകള്‍ യാഥാര്‍ത്ഥ്യമാണെന്നും സുമലത കൂട്ടിച്ചേര്‍ത്തു.

കാരവാനില്‍ ക്യാമറ വയ്ക്കുന്നതിനെക്കുറിച്ച് നടി രാധിക ശരത് കുമാര്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്നതാണെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും സുമലത ആവശ്യപ്പെട്ടു. അവസരങ്ങള്‍ക്കായി സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ഉപദ്രവിക്കുമെന്നും പറഞ്ഞ് ചിലര്‍ ഉപദ്രവിക്കുന്നുവെന്ന് പല സ്ത്രീകളും എന്നോട് തന്നെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്.

താന്‍ അഭിനയിച്ച മലയാള സിനിമയുടെ സെറ്റില്‍ കാരവാനുകളില്‍ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തല്‍.ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ സ്ത്രീകളെയും ഡബ്ല്യുസിസിയേയും സുമലത അഭിനന്ദിച്ചു