തൃശൂര്‍: വീടുവയ്ക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച വയോധികനില്‍ നിന്ന് നിവേദനം വാങ്ങാത്തത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയം ചിലര്‍ രാഷ്ട്രീയ അജണ്ടയായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്ത് ചെയ്യാന്‍ കഴിയും, എന്ത് ചെയ്യാന്‍ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ താന്‍ നല്‍കാറില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആ വ്യക്തിയ്ക്ക് വീട് വച്ചു കൊടുക്കാമെന്ന് സിപിഎം പറഞ്ഞതിനേയും മന്ത്രി സ്വാഗതം ചെയ്യുന്നു. എന്നാല്‍ അത് ട്രോള്‍ രൂപത്തിലുമാണ്.

ഭവനനിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ വിഷയമാണ്. അതിനാല്‍ അത്തരം അഭ്യര്‍ത്ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണമെന്നും സുരേഷ് ഗോപി വിശദമാക്കി.പുള്ള് തയ്യാട്ട് കൊച്ചു വേലായുധനാണ് സുരേഷ് ഗോപിക്ക് നിവേദനം നല്‍കിയത്. മന്ത്രി നിവേദനം വാങ്ങാത്തത് വേദനയുണ്ടാക്കിയെന്ന് വേലായുധന്‍ പ്രതികരിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന് വീട് നല്‍കുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു.

സുരേഷ് ഗോപിയുടെ വാക്കുകള്‍

ഒരു വ്യക്തീകരണം,അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തില്‍ നിരവധി വാര്‍ത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലര്‍ സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു.

ഒരു പൊതുപ്രവര്‍ത്തകനായി, എനിക്ക് എന്ത് ചെയ്യാന്‍ കഴിയും, എന്ത് ചെയ്യാന്‍ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്.

പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ ഞാന്‍ നല്‍കാറില്ല. ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നല്‍കുന്നത് എന്റെ ശൈലി അല്ല.

ഭവനനിര്‍മ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാല്‍ അത്തരം അഭ്യര്‍ത്ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണം.

എന്റെ ശ്രമങ്ങള്‍ എല്ലായ്‌പ്പോഴും സിസ്റ്റത്തിനുള്ളില്‍ പ്രവര്‍ത്തിച്ച്, ജനങ്ങള്‍ക്ക് യഥാര്‍ത്ഥ നേട്ടങ്ങള്‍ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാര്‍ട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാന്‍ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ... കഴിഞ്ഞ 2 കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകള്‍ ഞാന്‍ കാരണം എങ്കിലും ഇപ്പൊള്‍ വീട് വെച്ച് നല്‍കാന്‍ ഇറങ്ങിയല്ലോ...

ജനങ്ങളുടെ പോരാട്ടങ്ങളില്‍ രാഷ്ട്രീയ കളികള്‍ക്കല്ല, യഥാര്‍ത്ഥ പരിഹാരങ്ങള്‍ക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം.