തിരുവനന്തപുരം: ലോകത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയാണ് പൊങ്കാലയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ സമരവേദി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നമുക്ക് ഒരുപാട് അഹിതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, മിക്കവാറും സംസ്ഥാനങ്ങളിലുണ്ട്. പഞ്ചാബിനെ വേണം ആദ്യം രക്ഷപ്പെടുത്തിയെടുക്കാന്‍. ഏതുവഴിക്കാണ് ഈ അപകടംവരുന്നതെന്ന് അറിഞ്ഞൂടേ? ദുഷ്ടലാക്കോടെ യുവത്വത്തേയും അതുവഴി ഭാരതത്തേയും നശിപ്പിക്കാനുള്ള ഉദ്ദേശത്തെ കത്തിച്ചുകളയാനുള്ള പ്രാര്‍ഥനയായിരിക്കണം പൊങ്കാല', സുരേഷ് ഗോപി പറഞ്ഞു.

'70 മില്യണ്‍ പൊങ്കാലയിടുന്നുവെന്നാണ് കണക്ക്. അത് പൂര്‍ണ്ണമല്ല. എല്ലാ ജില്ലയിലും ഒരു അടുപ്പെങ്കിലുമുണ്ട്. എത്ര ആയിരം അടുപ്പാണെന്ന് നിങ്ങള്‍ പറയൂ. നിങ്ങള്‍ പറഞ്ഞാല്‍ തള്ളാവില്ല, ഞാന്‍ പറഞ്ഞാല്‍ തള്ളായിപ്പോവും. കാരണം, ഞാന്‍ കേരളത്തില്‍ നിന്നാണത് പറയുന്നത്. എത്ര കോടിയാണ് മഹാകുംഭമേളയില്‍ വന്നത്. ദിവ്യസ്നാനത്തിനുവേണ്ടി വന്നതാണ്. അവര്‍ക്ക് 60 ദിവസം തികഞ്ഞില്ല എന്നാണ് പറയുന്നത്.

അറുപതോ, എഴുപതോ കോടി വന്നാല്‍ ഒരുദിവസം 1000 രൂപവെച്ച് ചെലവാക്കാതിരിക്കാന്‍ പറ്റുമോ? അവിടെത്തെ തുഴച്ചില്‍ നടത്തുന്നവര്‍ എത്ര കോടിയാണ് സമ്പാദിച്ചത്? 30 കോടിയാണ് സമ്പാദിച്ചത്. ഇതൊക്കെ ഏത് സര്‍ക്കാരിന് കൊടുക്കാന്‍ പറ്റും? അങ്ങനെയൊരു ഭക്തസമൂഹം വന്ന് യുപിയുടെ ജിഡിപി ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍, അത് രാജ്യത്തിന്റെ ജിഡിപിയിലേക്കാണ് വന്നുചേരുന്നത്.

രാജ്യത്തെ വിവിധ മതക്കാര്‍, ആചാരക്കാര്‍ അവരെല്ലാം ആ ചോറുണ്ണാന്‍ പോവുകയാണ്. അതിനെ നിന്ദിക്കുന്നവരുടെ ഡിഎന്‍എയിലെങ്കിലും ഇത്തിരി ലജ്ജവേണം. ഇതെല്ലാം പ്രാര്‍ഥനയാണ്, പൊങ്കാലയും പ്രാര്‍ഥനയാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.