പട്ടിക്കാട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചെന്ന പരാതിയില്‍ പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ പരാതിക്കാരന്‍ മൊഴി നല്‍കി. ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിമാണ് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.സി. പ്രജിക്ക് മുന്നില്‍ മൊഴി നല്‍കിയത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയ പരാതിക്കാരന്‍ 12.30 -നാണ് മടങ്ങിയത്.

കേന്ദ്രമന്ത്രി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചതോടെ 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമ ലംഘനം നടത്തിയെന്നും സംഭവവുമായി ബന്ധപ്പെട്ട് കൈവശമുള്ള മുഴുവന്‍ രേഖകളും വനംവകുപ്പിന് കൈമാറിയെന്നും പരാതിക്കാരന്‍ പറഞ്ഞു. വിശ്വാസ സംരക്ഷണ റാലിയില്‍ പങ്കെടുത്തപ്പോള്‍ സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ മാല ധരിച്ചിരുന്നെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

എന്നാല്‍ യഥാര്‍ഥ പുലിപ്പല്ല് ആണോ എന്നതില്‍ സ്ഥിരീകരണം വേണ്ടതിനാലും വനം- വന്യജീവി നിയമത്തിന്റെ കീഴില്‍ വരുന്ന വിഷയമായതിനാലും തുടരന്വേഷണം വനം വകുപ്പിന് കൈമാറുകയായിരുന്നു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അന്വേഷണം വിപുലമാക്കും.

പുലിപ്പല്ലുമാല ഉപയോഗിച്ച കേസില്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ഇത്തരത്തില്‍ ഒരു പരാതി ഉയര്‍ന്നത്. സുരേഷ് ഗോപി കഴുത്തില്‍ ധരിച്ചത് പുലിപ്പല്ല് കെട്ടിയ മാലയാണ് എന്ന് കാണിച്ചാണ് പരാതി നല്‍കിയത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹാഷിം പരാതി നല്‍കിയത്.