തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി വി എന്‍ വാസവനെയും പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം നടത്തിപ്പിന്റെ മികവ് ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരെയും മറ്റ് സംവിധാനങ്ങളെയും അദ്ദേഹം പുകഴ്ത്തിയത്. പൂരവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കവേയാണ് സുരേഷ് ഗോപി മുഖ്യമന്ത്രിയെ അടക്കം പുകഴ്ത്തിയത്.

മൂന്ന് മാസത്തോളമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പിന്റെ മുന്നൊരുക്കത്തില്‍ പങ്കാളിയായതായി സുരേഷ് ഗോപി പറഞഞു. താനടങ്ങുന്ന യോഗത്തില്‍ അടക്കം ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. പൂരം നടത്തിപ്പില്‍ വീഴ്്ച്ചകള്‍ വരാതിരിക്കാന്‍ വേണ്ട ശ്രദ്ധയോടെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു. അതുപോലെ ദേവസ്വം മന്ത്രിയും സജീവമായി എല്ലാ ഒരുക്കങ്ങളിലും സജീവമായതായി സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍കാര്‍ക്കും മലയാളികള്‍ക്കും വേണ്ടി മന്ത്രിമാര്‍ക്കും നന്ദി പറയുന്നു. പിണറായി വിജയനും വി.എന്‍ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവര്‍ത്തിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂരുകാരുടെ മന്ത്രിയായ റവന്യൂ മന്ത്രി രാജന്‍ കൂട്ടത്തില്‍ ഒരാളെ പോലെ ഓടി നടന്നാണ് ഏകോപനം നടത്തിയത്. മന്ത്രി രാജന്‍ ഒരു മിനിറ്റ് പോലും പൂരം ആസ്വദിച്ചിട്ടില്ല, അദ്ദേഹം ഓടി നടന്ന് കാര്യങ്ങള്‍ ചെയ്തു. രാജനെ കെട്ടി പിടിച്ച് മുത്തം കൊടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പൂരം ഗംഭീരമാക്കാന്‍ പ്രവര്‍ത്തിച്ച മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് മുന്നില്‍ മികച്ചൊരു പൂരം കാഴ്ച്ചവെക്കാന്‍ സാധിച്ചു. ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരുമെല്ലാം അതിനായി സഹകരിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉറക്കമിളച്ചാണ് പൂരം വിജയിപ്പിക്കാന്‍ ശ്രമിച്ചത്. കൃത്യമായ കണക്കെടുപ്പ് നടത്തി പ്രവര്‍ത്തനം നടത്തി. പാളിച്ച ഉണ്ടാകാതെ എല്ലാ സജ്ജീകരണങ്ഹളും സിറ്റി പോലീസ് ഏര്‍പ്പെടുത്തി. മൃഗ സംരക്ഷണ വിഭാഗവും അടക്കം മികച്ച രീതിയില്‍ പൂരം നടത്തിപ്പില്‍ സഹകരിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. ഡോ. ഗിരിരാജന്‍ അടക്കമുള്ളവര്‍ സ്തുത്യര്‍ഹമായ വിധത്തിലാണ് പ്രവര്‍ത്തിച്ചത്. പൂരത്തിന് കളങ്കമാകാവുന്ന എപ്പിസോഡ് മുളയിലെ നുള്ളുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം ഇന്നലെ കാലടിയിലെ ഗതാഗത കുരുക്കില്‍പ്പെട്ട് വലഞ്ഞതോടെ വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി പ്രശ്ന പരിഹാരത്തിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ വിളിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വാര്‍ത്തകളില്‍ ഇടംപടിച്ചിരുന്നു. പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കേന്ദ്രമന്ത്രി ഉച്ചയോടെ കാലടി പാലത്തിന്റെ സമീപത്ത് ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്നം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിലേക്ക് എത്തിച്ചു.

തുടര്‍ന്നാണ് കേന്ദ്രമന്ത്രി പാലത്തിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ടറിയുകയും ഉടനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തത്. കാലടി പാലത്തിലെ ഗതാഗതക്കുരുക്കിലാണ് താനെന്നും റോഡ് വളരെ മോശം അവസ്ഥയിലാണെന്നും കേന്ദ്ര മന്ത്രി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു.

വണ്ടി ഓടിക്കാന്‍ സാധിക്കുന്നില്ല. അടി തട്ടുന്നു. ടാര്‍ കൂടിക്കിടക്കുന്ന ഭാഗം ഒന്നു നീക്കം ചെയ്തെങ്കിലും കൊടുക്കൂ. ഇപ്പോള്‍ തന്നെ ആരെയെങ്കിലും ഇത് കാണാന്‍ അയക്കൂവെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കുഴികള്‍ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പുനല്‍കിയതായി സുരേഷ് ഗോപി അറിയിച്ചു.