തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍, അങ്ങേയറ്റം സ്‌ട്രെസ്സും ട്രോമയും തന്നതിന്റെ ഫലമായാണ് തനിക്ക് ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നതെന്ന് മൂന്നാമത്തെ പരാതിക്കാരി. രാഹുലിന്റെ വലംകൈയും കെഎസ് യു നേതാവുമായ ഫെനി നൈനാന്‍ പരാതിക്കാരിയുടെ ചാറ്റുകളുടെ കുറച്ചുഭാഗങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് അവര്‍ പ്രതികരിച്ചത്.

രാഹുലിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിയുടെ ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ഫെനി നൈനാന്‍ അപൂര്‍ണ്ണമായ ചാറ്റുകള്‍ പുറത്തുവിട്ടതെന്ന് അതിജീവിത ആരോപിക്കുന്നു.

രാഹുലിന്റെ കുഞ്ഞിനെ താന്‍ ചുമന്നു, പക്ഷേ...

'രാഹുല്‍ അങ്ങേയറ്റം സ്‌ട്രെസ്സും ട്രോമയും തന്നതിന്റെ ഫലമായാണ് 2024 മെയ് മാസത്തില്‍ എനിക്ക് മിസ്‌കാരേജ് സംഭവിക്കുന്നത്. കുഞ്ഞിന്റെ അച്ഛന്‍ എന്ന നിലയിലുള്ള വൈകാരിക ബന്ധം രാഹുലിനോടുണ്ടായിരുന്നു. ആ സമയത്താണ് ഫെനി നൈനാനെ പരിചയപ്പെടുന്നത്. എന്റെ അവസ്ഥകള്‍ മനസ്സിലാക്കിയ ഫെനി എന്നെ മാനിപുലേറ്റ് ചെയ്യുകയായിരുന്നു' - ശബ്ദസന്ദേശത്തില്‍ പെണ്‍കുട്ടി പറയുന്നു. രാഹുലിന് കോടികളുടെ ബാധ്യതയുണ്ടെന്നും സമരത്തിനിടെ പ്രഭാതഭക്ഷണം കഴിക്കാന്‍ പോലും പണമില്ലെന്നും പറഞ്ഞ് ഫെനി തന്നെ വിശ്വസിപ്പിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

ചൂരല്‍മല ഫണ്ടും കൂപ്പണ്‍ ചലഞ്ചും

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ചൂരല്‍മല ഫണ്ടിംഗിന്റെ ഭാഗമായുള്ള കൂപ്പണ്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ ഫെനി തന്നെ നിര്‍ബന്ധിച്ചു. രാഹുലാണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നും അതിനാല്‍ സമ്മര്‍ദ്ദം ചെലുത്തി സമ്മാനം നേടിയെടുക്കണമെന്നും ഫെനി പറഞ്ഞതായി പെണ്‍കുട്ടി ആരോപിക്കുന്നു.

പാലക്കാട് ഇലക്ഷന്‍ കാലത്തെ ആ 'പുനസ്സമാഗമം'

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് രാഹുല്‍ വീണ്ടും തന്നെ സമീപിച്ചതായി പെണ്‍കുട്ടി പറയുന്നു. പിന്നീട് കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വിളിച്ചപ്പോള്‍ കാണാന്‍ കൂട്ടാക്കിയില്ല. ഒരു ദിവസം മുഴുവന്‍ രാഹുലിന്റെ സ്റ്റാഫ് തന്നെ പലയിടങ്ങളിലായി ഓടിച്ചു. ഫെനി പുറത്തുവിട്ട മൂന്നാല് മണിക്കൂര്‍ കാണണം എന്ന ചാറ്റ്, തനിക്ക് ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം (Closure) കാണാന്‍ വേണ്ടിയായിരുന്നുവെന്നും അല്ലാതെ ഫെനി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതുപോലെ മറ്റൊന്നിനുമല്ലെന്നും അതിജീവിത വ്യക്തമാക്കി.

തന്നെ ഭയപ്പെടുത്തി പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും, താന്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കില്‍ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ ഗതി വരില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫെനി നൈനാന്‍ പുറത്തുവിട്ട 'തലയും വാലുമില്ലാത്ത' ചാറ്റുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വശം ഇതാണെന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദസന്ദേശം അവസാനിക്കുന്നത്.

അതിജീവിതയുടെ ശബ്ദസന്ദേശത്തില്‍ നിന്ന്:

2024 ജൂലൈയില്‍ ആണ് ഫെന്നിയെ പരിചയപ്പെടുന്നത്. 2025 നവംബര്‍ വരെ ഫെന്നിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 2024 മെയ് മാസത്തില്‍ ആണ് മിസ്‌കാരേജ് സംഭവിക്കുന്നത്. രാഹുല്‍ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്റെ ഫലമായിരുന്നു ആ മിസ്‌കാരേജ്. മാനസികമായും ശാരീരികമായും ആകെ തകര്‍ച്ച നേരിട്ട സമയം ആയിരുന്നു അത്. കുഞ്ഞിനെ നഷ്ടപ്പെടുന്നു, ജോലി നഷ്ട്ടപ്പെടുന്നു.ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ കൂടി കടന്നുപോയ സമയമായിരുന്നു അത്. അപ്പോഴാണ് ഫെന്നി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ചൂരല്‍മല ഫണ്ടിങ്ങില്‍ കൂപ്പണ്‍ ചലഞ്ചില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു. രാഹുല്‍ ആണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നും ഫെനി പറഞ്ഞു. സമ്മര്‍ദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണമെന്നും പറഞ്ഞു. രാഹുലിനെ കുറിച്ച് ഫെന്നി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങള്‍ ഫെന്നിയോട് തുറന്നു പറഞ്ഞു. ആരോടും പറയരുത് എന്ന് ഫെന്നി തന്നോട് ആവശ്യപ്പെട്ടു. തന്റെ കുഞ്ഞിന്റെ അച്ഛന്‍ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു ആ സമയം. ആ ട്രോമ ബോണ്ടില്‍ കഴിഞ്ഞിരുന്ന തന്നെ ഫെന്നി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാധ്യത രാഹുലിനുണ്ട് എന്നൊക്കെ പറഞ്ഞു.

ഒരു സമര സമയത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ കാശില്ല എന്ന് പോലും പറഞ്ഞ് പണം വാങ്ങി. ഫെന്നിയോട് കാര്യങ്ങള്‍ പറഞ്ഞത് അറിഞ്ഞ രാഹുല്‍, തന്നെ പിന്നെയും അധിക്ഷേപിച്ചു. പാലക്കാട് തെരഞ്ഞെടുപ്പ് സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുല്‍ വീണ്ടും വരുന്നത്. 2025 ആഗസ്റ്റില്‍ രാഹുലിനെതിരായ വാര്‍ത്തകള്‍ കണ്ടു. ഒരു വ്യക്തത വേണം എന്നാവശ്യപ്പെട്ട് രാഹുലിനെ വിളിച്ചു. തനിക്ക് ഒരു ക്ലോഷര്‍ വേണം ആയിരുന്നു. അതിനായി രാഹുലിനെ കാണാന്‍ അടൂരില്‍ ചെല്ലണമെന്ന് പറഞ്ഞു. അടൂരിലേക്ക് വരരുത് എന്നും പാലക്കാടേക്ക് ചെല്ലാനും രാഹുല്‍ ആണ് ആവശ്യപ്പെട്ടത്. പക്ഷേ പിന്നെ രാഹുല്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. കാണണമെങ്കില്‍ ഫെന്നിയുമായി ബന്ധപ്പെടാന്‍ പറഞ്ഞു. ഫെന്നി ഓഫീസിലേക്ക് വരാന്‍ പറഞ്ഞപ്പോ പറ്റില്ലെന്ന് പറഞ്ഞു. പേഴ്സണല്‍ കാര്യങ്ങള്‍ സംസാരിക്കാനുള്ളതിനാല്‍ ആളുകള്‍ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണം എന്ന് പറഞ്ഞു.

ഒരു സുഹൃത്തിനൊപ്പം കാണാന്‍ വരുമെന്നും പറഞ്ഞിരുന്നു. രാഹുലിനോടും ആരെയെങ്കിലും കൂട്ടി കാണാന്‍ ആണ് വരാന്‍ പറഞ്ഞത്. മുന്നറിയിപ്പില്ലാതെ ആണ് പാലക്കാട് പോയത്. രാവിലെ മുതല്‍ രാത്രി വരെ തങ്ങളെ രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു. ഒരു ദിവസം മുഴുവന്‍ കഴിഞ്ഞിട്ടും രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങള്‍ ആണ് പുറത്തുവന്നത്. ഒരു ക്ലോഷറിനായി വിശദമായി സംസാരിക്കാനാണ് മൂന്നാല് മണിക്കൂര്‍ സമയം വേണം എന്ന് പറഞ്ഞത്. അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിനല്ല. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഫെന്നിയോട് സ്നേഹത്തോടെ പറയുന്നു ഞാന്‍ ഇതൊന്നും കണ്ടു പേടിക്കില്ല.