കൊച്ചി: ബിജെപി നേതാവ് പി സി ജോര്‍ജ് ഉന്നയിച്ച ലൗ ജിഹാദ് ആരോപണത്തില്‍ ജോര്‍ജ്ജിനെ പിന്തുണച്ച് സിറോ മലബാര്‍ സഭ രംഗത്ത്. ജോര്‍ജ്ജ് ഉന്നയിച്ച പ്രണയക്കെണി, ലഹരി വിഷയങ്ങളിലാണ് അദ്ദേഹത്തെ പിന്തുണച്ച് കെസിബിസിസിയും സിറോ മലബാര്‍ സഭയും രംഗത്തെത്തിയത്. പി സി ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് സിറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വ്യക്തമാക്കി.

ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങളാണെന്നും അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണെന്നും സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പി സി ജോര്‍ജ് ഉന്നയിച്ച വിഷയങ്ങളില്‍ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സഭ ആവശ്യപ്പെട്ടു.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം:

മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ശ്രീ. പി.സി. ജോര്‍ജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് സിറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വിലയിരുത്തി. അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണ്.

ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികള്‍ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ലഹരിയില്‍ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വന്‍തോതില്‍ സ്‌ഫോടക വസ്തുശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്ക്കുള്ള അന്താരാഷ്ട്രബന്ധങ്ങള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.

മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ട്. അതിനാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ന്യായീകരിക്കാതെ രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയെയും പൗരന്‍മാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്.

ശ്രീ. പി.സി. ജോര്‍ജ് ഉന്നയിച്ച വിഷയങ്ങളില്‍ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷ യും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.

പാലായില്‍ നടന്ന യോഗത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതി ജോര്‍ജ്ജിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ പോലീസ് കേസെടുത്തിരുന്നില്ല. ജോര്‍ജിനെതിരെ കേസ് എടുക്കുന്നതു സംബന്ധിച്ചു നിയമവശങ്ങള്‍ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചി്ടുണ്ട്. യൂത്ത് ലീഗ് ഈരാറ്റുപേട്ട നഗരസഭാ കമ്മിറ്റിയുടെ പരാതിയിലാണു പൊലീസ് നീക്കം.

പി.സി.ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന്റെ കയ്യില്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജ് പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതിയുടെ യോഗത്തില്‍ പി.സി.ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നു സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.

ഈരാറ്റുപേട്ടയില്‍ കണ്ടെത്തിയ വന്‍ സ്‌ഫോടക ശേഖരം കേരളം മുഴുവന്‍ നശിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നും മീനച്ചില്‍ താലൂക്കില്‍ നിന്ന് 400ലേറെ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി ഒരുവിഭാഗം തട്ടി കൊണ്ടുപോയെന്നും പി.സി.ജോര്‍ജ് പറഞ്ഞതാണ് വിവാദമായത്.

ലഹരി മാഫിയക്കെതിരെ നടപടികള്‍ ആവശ്യപ്പെട്ട് കെസിബിസി ടെംപറന്‍സ് കമ്മിഷന്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനത്തിലാണ് പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം. പ്രണയക്കുരുക്കിലും ലഹരിക്കെണിയിലും മക്കള്‍ വീഴാതെ വിശ്വാസികള്‍ കരുതിയിരിക്കണം. സ്‌കൂളില്‍ ആവശ്യത്തിന് കുട്ടികള്‍ ഇല്ല. അധ്യാപകര്‍ നിസഹായരാണ്. മാതാപിതാക്കള്‍ കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചില വിഭാഗങ്ങള്‍ പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുമ്പോള്‍ത്തന്നെ കല്യാണം കഴിച്ചയയ്ക്കുന്നു. ക്രിസ്ത്യന്‍ മാതാപിതാക്കളും അപ്രകാരം ചെയ്താല്‍ മക്കള്‍ വഴിതെറ്റിപോകാതിരിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഈ പരാമര്‍ശമാണ് വിവാദത്തിലായത്.