തിരുവന്തപുരം: പ്രവാസി യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി. സെന്‍കുമാര്‍. മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം എങ്ങിനെ ആണ് ക്രിമിനല്‍ നടപടി ആവുക എന്നതടക്കം 10 ചോദ്യങ്ങള്‍ സെന്‍കുമാര്‍ പൊലീസിനോട് ഉന്നയിച്ചു

ബി എന്‍ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതല്‍ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ? വൈദ്യ പരിശോധന പോലും നടത്താതെ എങ്ങിനെ ആണ് വകുപ്പ് 35(1)((b) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക? എങ്ങിനെ ആണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കാന്‍ കഴിയുക? എങ്ങിനെ ആണ് 187(1) പ്രകാരം കോടതിക്ക് റിമാന്‍ഡ് ചെയ്യാന്‍ കഴിയുക? എന്നും സെന്‍കുമാര്‍ ചോദിച്ചു. ഈ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോഴി രക്ഷപെട്ടു പോകുമെന്നും ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും അറസ്റ്റു ചെയ്തതുമെന്നാണ് സെന്‍കൂമാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:


കോഴിയും പോലീസും ക്രിമിനല്‍ നിയമങ്ങളും

ഒരു സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ , അത് താഴെ പറയുന്നവയാണ്.

പോലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങള്‍ അറിയേണ്ടേ?

ഒരു ബലാത്സംഗ പരാതി കാനഡയില്‍ നിന്നും ഇ മെയില്‍ ആയി പരാതിക്കാരി സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ക്കു ബി എന്‍ എസ് എസ്, വകുപ്പ് 173(1)(ii) ലഭിച്ചിട്ടുണ്ടോ?

അപ്രകാരം ലഭിച്ചിട്ടുണ്ടെങ്കില്‍, മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിനു പോലീസ് ഓഫീസര്‍ റിപ്ലൈ മെയില്‍ അയച്ചിട്ടുണ്ടോ?

റിപ്ലൈ മെയില്‍ അയച്ചിട്ടുണ്ടെങ്കില്‍, പരാതിക്കാരി സ്റ്റേഷനില്‍ വന്നു ഇ മെയില്‍ ഒപ്പിട്ടു നല്‍കിയോ?

അങ്ങിനെ നല്‍കിയാല്‍ മാത്രം അല്ലേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ?

ഇനി പോട്ടെ, നിയമ വിരുദ്ധമായിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ പോലും, പരാതിക്കാരിയെ ബി എന്‍ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതല്‍ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ?

പോട്ടെ, അങ്ങിനെ വൈദ്യ പരിശോധന പോലും നടത്താതെ എങ്ങിനെ ആണ് വകുപ്പ് 35(1)((b) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക?

എങ്ങിനെ ആണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കാന്‍ കഴിയുക?

എങ്ങിനെ ആണ് 187(1) പ്രകാരം കോടതിക്ക് റിമാന്‍ഡ് ചെയ്യാന്‍ കഴിയുക?

എങ്ങിനെ ആണ് മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനല്‍ നടപടി ആവുക?

ഈ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോഴി രക്ഷപെട്ടു പോകും.. അത് പോലീസ് അറിയുക.


അതേസമയം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പുറത്ത് വന്നിരുന്നു. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ടെലഗ്രാമില്‍ അയച്ച മറുപടി സന്ദേശങ്ങളാണ് പുറത്തായത്.

'പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശവും ഇവര്‍ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാന്‍ ഉള്ളത് ചെയ്. ബാക്കി ഞാന്‍ ചെയ്തോളാം', എന്നാണ് ഭീഷണിപ്പെടുത്തല്‍. ഓടി നടന്ന് നീ തിരിച്ചുപിടിക്കാന്‍ നോക്കുന്ന നിന്റെ ഇമേജ് ഉണ്ടല്ലോ, ബാക്കിയുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് നീ ഇപ്പോള്‍ സൂപ്പര്‍ ഹീറോ പുണ്യാളന്‍ ആണല്ലോയെന്ന് അതിജീവിത ചോദിക്കുമ്പോള്‍

'നീ ഇപ്പോള്‍ പേടിപ്പിക്കുന്ന പരിപാടി ഒരു മാസം മുമ്പാക്കെ നടത്തിയാല്‍ അല്‍പമെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു. ഞാന്‍ എല്ലാ പരിധിയും കഴിഞ്ഞുനില്‍ക്കുന്നയാളാണ്. നീ ഈ പറയുന്ന ഇമേജ് തിരിച്ചുപിടിക്കല്‍ ഒന്നും അല്ല മോളെ. അതൊക്കെ നിന്റെ തോന്നല്‍ ആണ്. ഇനി ഒന്നിനോടും കീഴ്പ്പെടുന്നില്ലായെന്ന എന്റെ തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാനും ചെയ്യും. നീ ചെയ്യുന്നത് ഞാന്‍ താങ്ങും. പക്ഷെ നീ താങ്ങില്ല. നീന്റെ ഭീഷണിയൊക്കെ നിര്‍ത്തിയേക്ക്. ഇവിടെ വന്നാല്‍ ഞാന്‍ കുറേ ആളുകളുമായി നിന്റെ വീട്ടില്‍ വരാം. അത്ര തന്നെ. അല്ലാണ്ട് ഇങ്ങോട്ട് ഉള്ള ഭീഷണി വേണ്ട'

നീ ചെയ്യാനുള്ളതൊക്കെ ചെയ്തുനീര്‍ത്തിട്ട് വാ. എന്ത് അറിഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. ആകെ ഇപ്പോള്‍ ഇല്ലാത്തതും നീ എക്സ്ട്രാ ചെയ്യുമെന്ന് പറയുന്നതും കേസ് ആണ്. ഈ കേസ് കോടതിയില്‍ വരുമ്പോള്‍ ഉള്ള അവസ്ഥ അറിയാല്ലോ. അതും പ്രത്യേകിച്ച് ഒന്നും ഇല്ല. അപ്പോള്‍ നീഅതാക്കെ കഴിഞ്ഞിട്ട് വാ. നീ നന്നായി ജീവിക്കന്നെ. ആരെയാ നീ പേടിപ്പിക്കുന്നത്. എല്ലാം തീര്‍ന്നുനില്‍ക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോ? നീ വാര്‍ത്താസമ്മേനളനം നടത്തൂ', എന്നാണ് രാഹുലിന്റെ ഭീഷണി സന്ദേശങ്ങള്‍.

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് അറസ്റ്റ്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.