ബാങ്കോക്ക്: തായ്ലന്‍ഡില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കോമയില്‍ കഴിയുന്ന രാജാവിന്റെ മൂത്ത മകളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കു വെച്ച് രാജകുടുംബം. 45 കാരിയായ രാജകുമാരി ബജ്രകിതിയഭ മഹിദോള്‍, ഗുരുതരമായ അണുബാധയെത്തുടര്‍ന്നാണ് കിടപ്പിലായത്. അവര്‍ക്ക് തുടര്‍ച്ചയായ ചികിത്സ നല്‍കുകയാണ് എന്നാണ് രാജകുടുംബം പറയുന്നത്.

2022 ഡിസംബറില്‍ ഒരു നായ പരിശീലന സെഷനില്‍ പങ്കെടുക്കുന്നതിനിടെ ആണ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കാരണം രാജകുമാരിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. അസുഖം ബാധിച്ചതിനുശേഷം അവര്‍ പൂര്‍ണമായും അബോധാവസ്ഥയിലായിരുന്നു. രാജകുമാരിക്ക് രക്തത്തില്‍ അണുബാധ ഉണ്ടായാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. അവരുടെ രക്തസമ്മര്‍ദ്ദ നില വളരെ കുറഞ്ഞ രീതിയില്‍ തുടരുകയാണെന്നും തുടര്‍ച്ചയായ ചികിത്സ ആവശ്യമാണെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.

രക്തസമ്മര്‍ദ്ദം സ്ഥിരപ്പെടുത്തുന്നതിനുള്ള മരുന്നുകളും, വൃക്കയുടെ പ്രവര്‍ത്തനത്തിനും ശ്വസനത്തിനും പിന്തുണ നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങളും ആന്റിബയോട്ടിക്കുകളും ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. തായ്‌ലന്‍ഡില്‍ 'പ്രിന്‍സസ് ഭാ' എന്നറിയപ്പെടുന്ന 46 കാരിയായ അവര്‍ മഹാ വജിരലോങ്കോണിന്റെ മൂത്ത മകളും ആദ്യ വിവാഹത്തിലെ ഏക സന്താനവുമാണ്.

ബ്രിട്ടന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ ബജ്രകിതിയഭ ഐക്യരാഷ്ട്രസഭയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ ജയിലുകളില്‍ സ്ത്രീകള്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിനായി പ്രചാരണവും നടത്തിയിട്ടുണ്ട്. അവര്‍ പിതാവിനോട് ഏറ്റവും അടുപ്പമുള്ള വ്യക്തി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് രാജകുമാരിയെ രാജാവിന്റെ അംഗരക്ഷക കമാന്‍ഡില്‍ ഒരു മുതിര്‍ന്ന തസ്തികയില്‍ നിയമിക്കപ്പെട്ടിരുന്നു. നാല് വിവാഹങ്ങളിലായി ഏഴ് കുട്ടികളുള്ള 73 വയസ്സുള്ള രാജാവ്, പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ പുരുഷന്മാര്‍ക്ക് അനുകൂലമാണെങ്കിലും, തന്റെ തിരഞ്ഞെടുത്ത അവകാശിയെ പ്രഖ്യാപിച്ചിട്ടില്ല.