ദുബായ്: യു.എ.ഇയിലെ ഏറ്റവും പ്രമുഖ നഗരമായ ദുബായിലെ ജീവിതം മടുത്ത ബ്രിട്ടീഷ് പ്രവാസികള്‍ ഇപ്പോള്‍ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട അയല്‍പക്ക എമിറേറ്റിലേക്ക് ഒഴുകിയെത്തുകയാണ്. ദുബായിലെ നീണ്ട ജോലി സമയവും ഉയര്‍ന്ന ജീവിതച്ചെലവുമാണ് പലരേയും പുതിയൊരു മേഖല കണ്ടുപിടിക്കാന്‍ പ്രേരിപ്പിച്ചത്. ദുബായില്‍ നിന്ന് ഒരു മണിക്കൂര്‍ മാത്രം അകലെ, 42 മൈല്‍ തീരപ്രദേശമുള്ള റാസ് അല്‍ ഖൈമയാണ് ഈ പുതിയ ആകര്‍ഷണം.

എമിറേറ്റ്‌സിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വളരെ പെട്ടെന്നാണ് പ്രവാസികള്‍ക്ക് പ്രിയങ്കരമായി മാറിയത്. ബ്രിട്ടീഷ് സംരംഭകനായ ബെന്‍മോസ് തന്റെ ടിക്ക് ടോക്ക് അക്കൗണ്ടിലൂടെ പറയുന്നത് ദുബായിക്ക് പകരമായി ഇവിടം മാറും എന്നാണ്. 'മുമ്പ് ബ്രിട്ടീഷുകാര്‍ ആദ്യം ദുബായിലേക്ക് താമസം മാറുകയും പിന്നീട് റാസ് അല്‍ ഖൈമയിലേക്ക് താമസം മാറുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ എല്ലാം നേരിട്ട് റാസ് അല്‍ ഖൈമയിലേക്ക് ആദ്യം തന്നെ എത്താനാണ് ശ്രമിക്കുന്നത്.

ബോന്‍മോസ് കയാക്കിംഗ് നടത്തുന്നതിന്റെയും ബീച്ചുകള്‍ ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. താന്‍ താമസിക്കുന്ന അല്‍ ഖവാസിം കോര്‍ണിഷാണ് യുഎഇയിലെ 'ഏറ്റവും നല്ല സ്ഥലം എന്നാണ് അദ്ദേഹം വാദിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ ദുബായിയെ അപേക്ഷിച്ച് വളരെ വിലകുറഞ്ഞതാണ് എന്നാണ് അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കുന്നത്. ഒരു കിടപ്പുമുറി മാത്രമുള്ള അപ്പാര്‍ട്ട്മെന്റ് പ്രതിമാസം 576 പൗണ്ടിന് വാടകക്ക് കിട്ടും.

എന്നാല്‍ ദുബായില്‍ ഇതിന് 1700 പൗണ്ടില്‍ കൂടുതലാകും. എന്നാല്‍ ഇവിടെ വേതനത്തിലും വലിയ തോതിലുള്ള വ്യത്യാസമുണ്ട്. ദുബായില്‍ ശരാശരി പ്രതിമാസ ശമ്പളം ഏകദേശം മൂവായിരം പൗണ്ടാണ്. എന്നാല്‍ റാസല്‍ ഖൈമയില്‍ 1300 പൗണ്ട് മാത്രമാണ്. മികച്ച കാലാവസ്ഥ, താങ്ങാനാവുന്ന സ്‌കൂള്‍ ഫീസ്, ശുദ്ധമായ വെള്ളം' എന്നിവയും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. മറ്റൊരു സഞ്ചാരി ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടിട്ടുണ്ട്. 'റാസ് അല്‍ ഖൈമ നിങ്ങള്‍ തിരക്കുകൂട്ടാത്ത ഒരു സ്ഥലമാണ് - നിങ്ങള്‍ എത്തിച്ചേരുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംരക്ഷിത പൈതൃക ഗ്രാമങ്ങള്‍, യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റെസ്റ്റോറന്റില്‍ നിന്നുള്ള പര്‍വതക്കാഴ്ചകള്‍, ഗംഭീര രുചി വൈവിധ്യങ്ങള്‍ റാസല്‍ഖൈമയുടെ സവിശേഷതയാണ്. ഒരു സന്ദര്‍ശകന്‍ റാല്‍ഖൈമയെ യുഎഇയുടെ 'മറഞ്ഞിരിക്കുന്ന രത്നം' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ഡാനിയേല്‍ മാരിന്‍ തന്റെ വീഡിയോ അടിക്കുറിപ്പില്‍ വിശദീകരിക്കുന്നത് 'മനോഹരമായ പഴയ പട്ടണം, പരമ്പരാഗത സൂക്കുകള്‍, മരുഭൂമി അനുഭവങ്ങള്‍ എന്നിവ ആധികാരിക എമിറാത്തി ജീവിതത്തിലേക്ക് ഒരു യഥാര്‍ത്ഥ കാഴ്ച നല്‍കുന്നു എന്നാണ്. അതേസമയം പല ബഹുരാഷ്ട്ര കമ്പനികളും റാസല്‍ഖൈമില്‍ വന്‍കിട ഹോട്ടലുകളും നടത്തുന്നുണ്ട്.