കോഴിക്കോട്: ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത നിര്‍മാണത്തിനാവശ്യമായ കൂറ്റന്‍ യന്ത്രങ്ങളും ഉപകരണങ്ങളും ഇൗ മാസം പകുതിയോടെ വയനാട്ടിലെത്തും. 60 മാസമാണ് കരാര്‍ കമ്പനിക്ക് നല്‍കിയിരിക്കുന്ന സമയം. ഇതിന് മുന്നേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് കെആര്‍സിഎല്‍ പ്രകടിപ്പിക്കുന്നത്.

വനം, നിയമവകുപ്പുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ഉപകരണങ്ങള്‍ മേപ്പാടിയിലെത്തിക്കുക. നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന വനം ഭൂമിക്ക് പകരമായി നല്‍കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിജ്ഞാപനം ബുധനാഴ്ച ഇറങ്ങുന്നതോടെ കരാര്‍ കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും.

സെപ്തംബര്‍ 12ന് ആനക്കാംപൊയില്‍ ഭാഗത്തുനിന്നുള്ള താല്‍ക്കാലിക പാലം നിര്‍മാണം ആരംഭിക്കും. ഡിസംബര്‍ 12നകം ഇൗ നിര്‍മാണം പൂര്‍ത്തിയാക്കും. 15ന് കരാറുകാരനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ (കെആര്‍സിഎല്‍) കമ്പനിക്ക് കൈമാറും. അന്നുതന്നെ സൈറ്റ് ക്യാമ്പും ഓഫീസും അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കാന്‍ തുടങ്ങും. ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. ഒക്ടോബര്‍ ഒന്നിന് മേപ്പാടി ഭാഗത്തുനിന്നുള്ള മണ്ണ് നീക്കലടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ജനുവരി 31ഓടെ ഇൗ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആനക്കാംപൊയില്‍ ഭാഗത്തുനിന്നുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 12ന് ആരംഭിക്കും.

ജനുവരി 31നകം ഇൗ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. സെപ്തംബര്‍ 20ന് കരാറുകാരനുള്ള അഡ്വാന്‍സ് തുകയുടെ ആദ്യഗഡു കൈമാറും. വനയാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിര്‍മാണം അതിവേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് കെആര്‍സിഎല്ലും പൊതുമരാമത്ത് വകുപ്പും ലക്ഷ്യമിടുന്നത്. ഇതിന് അനുസരിച്ചുള്ള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്.