തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിക്കാന്‍ പോകുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം, കുമ്പളം, പന്നിയങ്കര, വാളയാര്‍ ടോള്‍ പ്ലാസകളിലാണ് നിരക്ക് പുതുക്കിയിരിക്കുന്നത്. തിരുവല്ലത്ത് ഒരു യാത്രയ്ക്കുള്ള നിരക്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് അഞ്ച് രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങള്‍ക്ക് 15 രൂപയും വര്‍ധിപ്പിച്ചു.

നിലവില്‍ കാറുകള്‍ക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാന്‍ 155 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാന്‍ 230 രൂപയുമാണ് ടോള്‍ നല്‍കേണ്ടത്. ഇത് ഇനി 160 രൂപയും 240 രൂപയുമായി വര്‍ധിക്കും. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ് നിരക്കില്‍ വര്‍ധനവ് വരുത്തുന്നത്. കാറിന് പ്രതിമാസ പാസ് 5100 രൂപയാണ് നിലവില്‍ ഈടാക്കുന്നത്.

ഇതിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതല്‍ കാറിന്റെ പ്രതിമാസ പാസിന് 5375 രൂപയാണ് നല്‍കേണ്ടത്. എറണാകുളം കുമ്പളം ടോള്‍ പ്ലാസയില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് അഞ്ച് രൂപ വര്‍ധിപ്പിക്കുന്നതോടെ 50 രൂപയാണ് ഇനി മുതല്‍ നല്‍കേണ്ടി വരിക. പാലക്കാട് ജില്ലയില്‍ വാളയാറിലും പന്നിയങ്കരയിലും രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് ടോള്‍ വര്‍ധിപ്പിക്കുന്നത്.

വാളയാര്‍ ടോള്‍ പ്ലാസ ഉള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തിലെ വാഹന യാത്രികരുടെ പ്രതിമാസ നിരക്ക് 340 ല്‍ നിന്നും 350 രൂപയായി ഉയര്‍ത്തി. അതേസമയം വാളയാര്‍ ടോളില്‍ ജീപ്പിനും കാറിനും കഴിഞ്ഞ വര്‍ഷം നിശ്ചയിച്ചിരുന്ന അതേ തുക നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വര്‍ഷം തോറുമുള്ള ആനുപാതിക വര്‍ധനവ് മാത്രമാണിത് എന്നാണ് ടോള്‍ പിരിവ് കമ്പനിയുടെ വിശദീകരണം.