കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലര്‍ച്ചെയോടെയാണ് നാട്ടുകാരില്‍ ചിലര്‍ മൃതദേഹം റെയില്‍വേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പോലീസ് പരിശോധന നടത്തുന്നു. കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസാണ് ഇവരെ ഇടിച്ചിട്ടത്.

പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറി ഇറങ്ങിയ നിലയിലായതിനാല്‍ മൂന്ന് മൃതദേഹങ്ങളും പൂര്‍ണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാന്‍ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രാക്കിന് പുറത്ത് മൂന്ന് ചെരുപ്പുകളും ഉണ്ട്. ഇതിലൊന്ന് കുട്ടിയുടേതിന് സമാനമായ ചെരിപ്പാണ്. പുലര്‍ച്ചെ 5.20 നാണ് ട്രെയിന്‍ അപകട സ്ഥലത്ത് എത്തിയത്. ഈ സമയത്ത് ട്രെയിന് മുന്നിലേക്ക് മൂന്ന് പേര്‍ ചാടുകയായിരുന്നു. ഇക്കാര്യം ലോക്കോ പൈലറ്റ് തന്നെയാണ് റെയില്‍വേയില്‍ അറിയിച്ചത്. ശരീര ഭാഗങ്ങള്‍ ചിന്നിത്തെറിച്ച നിലയിലായിരുന്നു. ട്രാക്കിലേക്ക് മൂന്ന് പേരും പെട്ടെന്ന് കയറി വരികയായിരുന്നുവെന്നാണ് സൂചന.

മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ അഗ്‌നിശമന സേനയും സ്ഥലത്തെത്തി. ട്രാക്കില്‍ തടസ്സമുള്ളതിനാല്‍ ട്രെയിനുകള്‍ പിടിച്ചിടുകയാണ്. വന്ദേഭാരത് ഉള്‍പ്പെടെയുള്ളവ വൈകുമെന്നു റെയില്‍വേ അറിയിച്ചു. രാവിലെ ആറരയോടെയാണ് പോലീസ് സ്‌റ്റേഷനില്‍ വിവരം എത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റും അടുത്ത സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നു.