ലണ്ടന്‍: സ്ത്രീ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ജനനം കൊണ്ടു സ്ത്രീകള്‍ ആയവരെയാണ് എന്ന ബുധനാഴ്ചയില്‍ ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ അക്രമാസക്തരായി. ഭീഷണിയുടെ സ്വരത്തിലുള്ള മുദ്രാവാക്യവുമായി എത്തിയവര്‍ പാര്‍ലമെന്റ് ചത്വരത്തിലെ ഏഴോളം പ്രതിമകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തി. സുപ്രീംകോടതി വിധി വന്നതോടെ നിയമത്തിന്റെ കണ്ണില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് സ്ത്രീ എന്ന പരിഗണന ലഭിക്കുകയില്ല എന്നതാണ് അവരെ രോഷം കൊള്ളിച്ചിരിക്കുന്നത്.

ഈ വിധി വന്നതോടെ ജെന്‍ഡര്‍ റെക്കഗ്‌നിഷന്‍ സര്‍ട്ടിഫിക്കറ്റ് (ജി ആര്‍ സി) ഉള്ള, സ്ത്രീകളായി ലിംഗമാറ്റം നടത്തിയവര്‍ക്ക് സിംഗിള്‍ സെക്സ് സ്പേസുകള്‍ അഥവാ സ്ത്രീകള്‍ക്കായി നീക്കി വെച്ചിരിക്കുന്ന ശുചിമുറികള്‍, ചേഞ്ചിംഗ് റൂമുകള്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയില്ല. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും ട്രാന്‍സ് അവകാശങ്ങള്‍ക്കായുള്ള മുദ്രവാക്യങ്ങളായിരുന്നു ഉയര്‍ത്തിയതെങ്കില്‍ അവരില്‍ ചിലര്‍ ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ളോോ മുദ്രവാക്യങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. കടുത്ത സ്ത്രീത്വവാദികളെ കുത്തുന്നതും, തൂക്കുന്നതുമുള്‍പ്പടെയുള്ള ചിത്രങ്ങളും അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സുപ്രീംകോടതിയുടെ വിധി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത പ്രതികരനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകര്‍ ഇതില്‍ തികച്ചും രോഷാകുലരായിരിക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ആയിരക്കണക്കിന് ട്രാന്‍സ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ലണ്ടനിലെ തെരുവുകളില്‍ ഇറങ്ങിയത്. നഗരത്തിലെ പല പ്രതിമകളും അവര്‍ തകര്‍ത്തു. പ്രതിമകള്‍ നശിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായാണ് അറിയുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ മോചനം, ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ അവകാശം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പലരും പ്രകടനത്തിനെത്തിയത്. ഈ പ്രകടനത്തിന് ദൃക്സാക്ഷികളായവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍, പ്രതിമകളെ നശിപ്പിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുമെങ്കില്‍ പോലീസുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നെല്‍സണ്‍ മണ്ഡേല ഉള്‍പ്പടെയുള്ളവരുടെ പ്രതിമകളാണ് നശിപ്പിച്ചത്.

സ്ത്രീകളുടെ അവകാശത്തിനായി, പ്രത്യേകിച്ചും അവരുടെ വോട്ട് അവകാശത്തിനായി പ്രവര്‍ത്തിച്ച മില്ലിസെന്റ് ഫോസെറ്റിന്റെ പ്രതിമയായിരുന്നു പ്രതിഷേധക്കാര്‍ ആദ്യം തകര്‍ത്തത്. പ്രതികളെ കണ്ടെത്തുന്നതിനായി അതിന് ചുറ്റുമുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. എന്തെങ്കിലും വിവരങ്ങള്‍ ഇത് സംബന്ധിച്ച് അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ അത് പോലീസിന് കൈമാറണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.