കൊച്ചി: ആകര്‍ഷകമായ പാക്കേജ് ഒരുക്കി യാത്രക്കാരെ ഡല്‍ഹി വരെയെത്തിച്ച ശേഷം വാഗ്ദാനം ലംഘിച്ച ടൂര്‍ കമ്പനിക്കെതിരെ കര്‍ശനമായി ഇടപെട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശി വിശ്വനാഥന്‍ പി.കെ. ആണ് ട്രാവല്‍ വിഷന്‍ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനെതിരെ പരാതി നല്‍കിയത്.

ഡല്‍ഹി, ആഗ്ര, കുളു, മണാലി, അമൃതസര്‍, വാഗാ അതിര്‍ത്തി തുടങ്ങിയ കേന്ദ്രങ്ങളില്‍ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് എതിര്‍കക്ഷി ബുക്കിംഗ് സ്വീകരിച്ചത്. എന്നാല്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ഒന്നും നല്‍കിയില്ല. ഒടുവില്‍ സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങള്‍ പോലും വെട്ടിച്ചുരുക്കി. ഇതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരനും ഭാര്യയും അടക്കം 42 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ വോള്‍വോ എസി സെമി സ്ലീപ്പര്‍ ഡീലക്‌സ് ബസില്‍ എത്തിക്കും എന്നായിരുന്നു വാഗ്ദാനം. ഇത് ആദ്യം ലംഘിക്കപ്പെട്ടു. സാധാരണ എസി ബസ് ആണ് കിട്ടിയത്. ഇത് ഓടിക്കാന്‍ 70 വയസുകാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ തുടര്‍ച്ചയായി 3000 കിലോമീറ്റര്‍ ബസ് ഓടിക്കേണ്ടിവന്നു. ഒരു ഡ്രൈവറെ കൂടി നല്‍കുമെന്ന വാഗ്ദാനവും ലംഘിക്കപ്പെട്ടു.

താമസത്തിന് നിലവാരമുള്ള ഹോട്ടല്‍ മുറി നല്‍കുമെന്ന വാഗ്ദാനവും പാലിച്ചില്ല. ഇത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടാക്കി. ഏഴു രാത്രി ത്രീസ്റ്റാര്‍ സൗകര്യമുള്ള മുറി നല്‍കുമെന്ന് പറഞ്ഞിട്ട് മൂന്ന് രാത്രി ബസില്‍ തന്നെ കഴിയേണ്ടി വന്നുവെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ത്രീസ്റ്റാര്‍ സൗകര്യങ്ങള്‍ തന്നെ നല്‍കിയെന്ന് ചില ഫോട്ടോകള്‍ കാണിച്ച് ടൂര്‍ കമ്പനി വാദിച്ചെങ്കിലും അവ വിശ്വാസ യോഗ്യമല്ലെന്ന് കോടതി കണ്ടെത്തി.

വിനോദയാത്രാ സംഘത്തിലെ ഭൂരിഭാഗം യാത്രക്കാര്‍ക്കും ഭക്ഷ്യവിഷബാധ ഉണ്ടായി. ചിലര്‍ ആശുപത്രിയിലുമായി. അതുകൊണ്ട് യഥാസമയം നിശ്ചയിക്കപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല. അമൃതസര്‍, വാഗ അതിര്‍ത്തി ഉള്‍പ്പെടെ ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒഴിവാക്കപ്പെട്ടു. പണവും ആരോഗ്യവും നഷ്ടപ്പെട്ട യാത്രാസംഘത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിച്ചത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ബസ് വേഗത കുറച്ച് യാത്ര ചെയ്തതെന്ന് കമ്പനി വാദിച്ചു. എന്നാല്‍ ബസിന്റെ ഫിറ്റ്‌നസ് യാത്ര പുറപ്പെടുന്നതിനു മുന്‍പേ കഴിഞ്ഞിരുന്നുവെന്ന രേഖയും പരാതിക്കാരന്‍ കോടതി മുമ്പാകെ ഹാജരാക്കി. വാഗ്ദാനം ചെയ്തത് പോലെ നിലവാരമുള്ള ബസ് ഏര്‍പ്പെടുത്തിയില്ല, പല ടൂറിസ്റ്റ് കേന്ദ്രങ്ങളും കാണാന്‍ കഴിഞ്ഞില്ല തുടങ്ങി പരാതിയില്‍ പറഞ്ഞ പല കാര്യങ്ങളും ശരിയാണെന്ന് ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു.

എതിര്‍കക്ഷിയുടെ സേവനത്തില്‍ ന്യൂനതയും ധാര്‍മികമായ വ്യാപാര രീതിയും വ്യക്തമാണെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 75,000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാര്‍ക്ക് നല്‍കാന്‍ ഉത്തരവായത്.