വാഷിംങ്ടണ്‍: കൂടുതല്‍ രാജ്യങ്ങള്‍ക്ക് യുഎസില്‍ പ്രവേശന വിലക്കേര്‍പ്പെടുത്താന്‍ ട്രംപിന്റെ നീക്കം. 36 രാജ്യങ്ങള്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നത്. ഈജിപ്ത്, ടാന്‍സാനിയ, നൈജീരിയ, ഘാന, കാമറൂണ്‍ അടക്കം പട്ടികയില്‍ 25 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തുന്നത്. ഈ രാജ്യങ്ങള്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ച മാറ്റങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കണം.

അല്ലെങ്കില്‍ പ്രവേശന വിലക്ക് ബാധകമാകും. പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിലെ അഴിമതി ഉള്‍പ്പെടെ തടയണമെന്നാണ് അമേരിക്കയുടെ നിര്‍ദേശം. ഈ രാജ്യങ്ങളില്‍ കുത്തഴിഞ്ഞ സംവിധാനങ്ങളെന്നും അമേരിക്ക പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു. അടിയന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് അമേരിക്ക 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

അംഗോള, ബെനിന്‍, ബുര്‍ക്കിന ഫാസോ, കാബോ വെര്‍ഡെ, കാമറൂണ്‍, കോട്ട് ഡി ഐവയര്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ജിബൂട്ടി, എത്യോപ്യ, ഈജിപ്ത്, ഗാബണ്‍, ഗാംബിയ, ഘാന, ലൈബീരിയ, മലാവി, മൗറിറ്റാനിയ, നൈജര്‍, നൈജീരിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി, സെനഗല്‍, ദക്ഷിണ സുഡാന്‍, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങള്‍ക്ക് കൂടിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ രാജ്യങ്ങളില്‍ നിന്ന് തിരിച്ചറിയല്‍ രേഖകളില്ലാതെ നിരവധി പേര്‍ എത്തുന്നുണ്ടെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആരോപിച്ചു. യുഎസില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാം രാജ്യ പൗരന്മാരെ സ്വീകരിക്കാന്‍ ഒരു രാജ്യം തയ്യാറാണെങ്കില്‍ അത് മറ്റ് ആശങ്കകള്‍ ലഘൂകരിക്കുമെന്നും കരടില്‍ വ്യക്തമാക്കി. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി അമേരിക്കയിലെത്തുന്നതിനുള്ള വിസാ നിയന്ത്രണങ്ങള്‍, യാത്രാ നിരോധനങ്ങള്‍ മുതലായവയെക്കുറിച്ചാണ് കരട് നിയമം വിശദമായി പരാമര്‍ശിക്കുന്നത്.

നേരത്തെ ഇറാന്‍, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസിലേക്ക് സമ്പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഭീകരവാദബന്ധം, യുഎസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റുമായുള്ള സഹകരണത്തിന്റെ അഭാവം, മറ്റു നടപടികളുടെ അപര്യാപ്തത എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വൈറ്റ്ഹൗസ് വിശദീകരിച്ചത്.

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ 12 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് സമ്പൂര്‍ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസിലേക്ക് പ്രവേശിക്കാന്‍ ഭാഗിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി-1, ബി-2, ബി-1/ബി-2, എഫ്, എം, ജെ എന്നീ വീസകളായിരിക്കും 7 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിഷേധിക്കുക.

അഫ്ഗാനിസ്ഥാന്‍ ഭരണകൂടത്തിലെ താലിബാന്‍ നിയന്ത്രണം, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കുള്ള ഭീകരരുടെ പിന്തുണ, ബൈഡന്‍ ഭരണകാലത്ത് ഹെയ്തിയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ കടന്നുകയറ്റം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം യാത്രാവിലക്ക് നടപടി യുഎസ് സുപ്രീം കോടതി ശരിവച്ചതാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.