ആലപ്പുഴ: വിവാദ പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. നാട്ടില്‍ ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്ന സിപിഎം എംഎല്‍എയുടെ പ്രസ്താവനയാണ് വിവാദത്തിലാകുന്നത്. ബുധനാഴ്ച കായംകുളത്ത് നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് വിവാദ പ്രസംഗം നടത്തിയത്.

''നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ സിനിമാ താരങ്ങളോട് ഒരുതരം ഭ്രാന്താണ്. എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. കട ഉദ്ഘാടനത്തിന് സിനിമാ താരങ്ങള്‍, അതും ഉടുപ്പിടാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്ന ഒരു പുതിയ സംസ്‌കരം കേരളത്തിലുണ്ട്. എന്തിനാ അത്. തുണിയുടുക്കാത്ത ഒരാളുവന്നാല്‍ എല്ലാവരും അവിടെ ഇടിച്ചുകയറുകയാണ്. ഈ രീതിയൊക്കെ മാറണം.

തുണി ഉടുത്ത് വന്നാല്‍ മതിയെന്ന് പറയണം. ഇനി ഇത് സദാചാരവാദമാണെന്ന് പറഞ്ഞ് എന്റെ നേരെ വരരുത്. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. നാളെ ദിഗംബരന്മാരായി നടക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ നമുക്ക് ചോദ്യം ചെയ്യുന്നതിനൊന്നും അവകാശമില്ല''- യു പ്രതിഭ പറഞ്ഞു.

മോഹന്‍ലാലിന്റെ പ്രശസ്തമായ ടെലിവിഷന്‍ ഷോയ്ക്കും എതിരെയും യു പ്രതിഭ വിമര്‍ശനം ഉന്നയിച്ചു. ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുകയും അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടിയെന്നും യു പ്രതിഭ പറഞ്ഞു. അനശ്വരനടനാണ് ഈ പരിപാടി ചെയ്യുന്നത്.ജനാധിപത്യത്തില്‍ വരേണ്ടത് താര രാജാക്കന്മാര്‍ അല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണെന്നും ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയാറാവണമെന്നും യു പ്രതിഭ പറഞ്ഞു.