ലണ്ടന്‍: ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ജൂണില്‍ പാരീസില്‍ നടക്കുന്ന യുഎന്‍ സമ്മേളനത്തിന് മുന്നോടിയായി, പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് അന്താരാഷ്ട്ര സഖ്യം രൂപപ്പെടുത്താന്‍ ബ്രിട്ടനില്‍ നിന്ന് ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ഉയര്‍ന്നുവരുന്നു.

ലേബര്‍ പാര്‍ലമെന്ററിയായ എമിലി തോണ്‍ബെറി ഈ നീക്കത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുകയാണ്. വിദേശകാര്യ സെലക്ട് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയിലാണ് എമിലി ഇത്തരം ആവശ്യം ഉന്നയിച്ചത്. പാരീസില്‍ നടന്ന സന്ദര്‍ശനത്തിനിടെ ബ്രിട്ടന്റെ വിദേശകാര്യ ഓഫീസ് ''സുഹൃത്തുക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍'' തയാറാണെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടികള്‍ ശക്തമാകുന്നത്.

''സമയം വരുന്നു'' ഇസ്ലിംഗ്ടണ്‍ സൗത്തിലെ എംപിയും പുറത്താക്കപ്പെട്ട ജെറമി കോര്‍ബിന്റെ കീഴില്‍ മുന്‍ ഷാഡോ വിദേശകാര്യ സെക്രട്ടറിയുമായ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.''നമ്മള്‍ ഇപ്പോള്‍ നടപടിയെടുത്തില്ലെങ്കില്‍, അംഗീകരിക്കാന്‍ ഒരു പലസ്തീന്‍ അവശേഷിക്കില്ല.'' ''നമ്മള്‍ ഫ്രഞ്ചുകാരുമായി ചേര്‍ന്ന് അത് ചെയ്യേണ്ടതുണ്ട്. മറ്റ് നിരവധി രാജ്യങ്ങള്‍ പിന്നോട്ട് ഇരുന്ന് കാത്തിരിക്കുന്നുണ്ട്.'

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള ''നിര്‍ണ്ണായക നിമിഷം'' എന്നാണ് ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ഒരു അപ്രതീക്ഷിത പ്രഖ്യാപനത്തില്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് സഖ്യകക്ഷികളോടൊപ്പം ഫ്രാന്‍സ് അംഗീകാരത്തിനായി മുന്നോട്ട് പോകുമെന്നും മാക്രോണ്‍ പറഞ്ഞു.