ലണ്ടന്‍: നിയമവിരുദ്ധമായി വേലക്കാരിയെ നിയമിക്കുകയും അവരെക്കൊണ്ട് അടിമവേല ചെയ്യിക്കുകയും ചെയ്തു എന്ന കുറ്റത്തിന് ഒരു യു എന്‍ വനിത ജഡ്ജിക്ക് യു കെയില്‍ ആറ് വര്‍ഷത്തെയും നാല് മാസത്തെയും തടവ് ശിക്ഷ വിധിച്ചു. ലിഡിയ മുഗാംബെ എന്ന 50 വയസ്സുകാരിയാണ് ഉഗാണ്ടന്‍ പൗരയായ യുവതിയെ തന്റെ പദവി ദുരുപയോഗം ചെയ്ത് അടിമവേലചെയ്യിച്ചതിന് ശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്നത്.

ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിയമത്തില്‍ പി എച്ച് ഡി പഠനം നടത്താന്‍ വന്ന മുഗാംബെ വന്ന സമയത്തായിരുന്നു സംഭവം നടന്നത്. യു കെയിലെ ഒരു ഇമിഗ്രേഷന്‍ നിയമം അട്ടിമറിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയതായി മാര്‍ച്ചില്‍ കോടതി കണ്ടെത്തിയിരുന്നു.

ചൂഷണത്തിനും നിര്‍ബന്ധിത വേലയ്ക്കുമായി നിയമം അട്ടിമറിച്ച് യാത്രാസൗകര്യം ഒരുക്കുക, വിചാരണ സമയത്ത് ഇരയെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിക്കുക തുടങ്ങിയ ആരോപണങ്ങളും ശരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഉഗാണ്ടയിലെ ഹൈക്കോടതി ജഡ്ജി കൂടിയായ മുഗാംബെ, അനധികൃതമായി കൊണ്ടുവന്ന യുവതിയെ കൊണ്ട് വീട്ടുവേല ചെയ്യിക്കുകയായിരുന്നു.

മനുഷ്യാവകാശ സംരക്ഷണം ഉള്‍പ്പടെയുള്ളവ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന മുഗാംബെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് ദുഃഖിപ്പിക്കുന്നു എന്നാണ് ശിക്ഷ വിധിച്ഛുകൊണ്ട് കോടതി പറഞ്ഞത്. മാത്രമല്ല, അവരുടെ പ്രവര്‍ത്തിയില്‍ മുഗാംബെ തെല്ലും ഖേദിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. നേരിട്ടോ മറ്റുള്ളവര്‍ വഴിയോ ഇരയുമായി ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന ഉത്തരവ് വിചാരണക്കിടയില്‍ കോടതി നല്‍കിയിരുന്നു.