ന്യൂഡല്‍ഹി: ഉറുദു ഭാഷയെ മതപരമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും, ഈ ഭാഷ ഇന്ത്യയില്‍ ജനിച്ചതാണെന്നും സുപ്രീംകോടതി. മഹാരാഷ്ട്രയിലെ പാടൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലെ ഉറുദു സൈന്‍ ബോര്‍ഡുകള്‍ക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

പാടൂര്‍ മുനിസിപ്പാലിറ്റിയുടെ മുന്‍ കൗണ്‍സിലറായ വര്‍ഷാതായ് സഞ്ജയ് ബഗാഡെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. കെട്ടിടത്തിലുളള ബോര്‍ഡുകള്‍ മറാഠി ഭാഷയിലായിരിക്കണമെന്നും ഉറുദു ഉപയോഗം പാടില്ലെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഭരണഘടനാപ്രകാരം മറാഠിയോടൊപ്പം ഉറുദുവിനും സമാനാധികാരമുള്ള സ്ഥാനമുണ്ടെന്ന് ജസ്റ്റിസ് സുധാന്‍ഷു ധുലിയുടെയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനുടെയും ബെഞ്ച് വ്യക്തമാക്കി. ഭാഷ ഒരു സംസ്‌കാരമാണെന്നും, അതിനെ മതത്തിന്റെ അടയാളമാക്കുന്നത് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

കൊളോണിയല്‍ ശക്തികള്‍ ഹിന്ദിയേയും ഉറുദുവിനേയും വ്യത്യസ്ത മതങ്ങളുമായി ബന്ധപ്പെടുത്തി മതഭിന്നത വളര്‍ത്താന്‍ ശ്രമിച്ചിരുന്നുവെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഹിന്ദിയെ ഹിന്ദുക്കളുടെ ഭാഷയെന്നും, ഉറുദുവിനെ മുസ്ലിങ്ങളുടെ ഭാഷയെന്നും പ്രചരിപ്പിച്ചത് യാഥാര്‍ത്ഥ്യമല്ലെന്ന് കോടതി പറഞ്ഞു.

പേര്‍ഷ്യന്‍ ഭാഷയുമായി സാമ്യമുള്ളതുകൊണ്ട് ഉറുദു വിദേശഭാഷയാണെന്നത് തെറ്റായ ധാരണയാണെന്നും, ഹിന്ദിയെയും മറാഠിയെയും പോലെ തന്നെ ഇന്‍ഡോ-ആര്യന്‍ ഭാഷയായ ഉറുദു ഇന്ത്യയില്‍ ജനിച്ചതാണെന്നുമാണ് സുപ്രീംകോടതിയുടെ വിധി. ഈ വിധി ഭാഷയെക്കുറിച്ചുള്ള സമൂഹത്തിലെ ധാരണകള്‍ തിരുത്താന്‍ വഴിയൊരുക്കുന്നതായി ഭാഷാവിശകലകര്‍ അഭിപ്രായപ്പെട്ടു.