വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനം ഏറ്റതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ക്കാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. ഇപ്പോള്‍ പുതിയ നീക്കവുമായി എത്തിയിരിക്കുകാണ് ട്രംപ്. മെക്‌സിക്കോയുമായുള്ള നികുതി വര്‍ധിപ്പിച്ചതിന് പിന്നാലെ രാജ്യത്തിന് മറ്റൊരു തിരിച്ചടികൂടി നല്‍കിയിരിക്കുകയാണ് ട്രംപ്. മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടച്ചാണ് പുതിയ നടപടി. യുഎസ് സൈനിക തലപ്പത്ത് വന്‍ അഴിച്ചുപണിയും ട്രംപ് നടത്തി.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് അതിര്‍ത്തി അടച്ച വിവരം അറിയിച്ചത്. 'ഞങ്ങളുടെ തെക്കന്‍ അതിര്‍ത്തി അടച്ചിരിക്കുന്നു' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മെക്‌സിക്കോ അതിര്‍ത്തി അടയ്ക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. തന്റെ ആദ്യ ഭരണകാലത്ത് മെക്‌സിക്കോ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ 5200 സൈനികരെയാണു ട്രംപ് വിന്യസിച്ചത്. മുന്‍ പ്രസിഡന്റ് ജോ ബൈഡനും സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു.

അതിര്‍ത്തി സുരക്ഷ, വ്യാപാര വിഷയങ്ങളില്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി യുഎസ് കരാറൊപ്പിട്ടതിനു ആഴ്ചകള്‍ക്കകമാണ് ട്രംപിന്റെ പ്രഖ്യാപനം. അതിര്‍ത്തിയില്‍ 10,000 സൈനികരെക്കൂടി മെക്‌സിക്കോ അധികമായി വിന്യസിക്കുമെന്നും വ്യാപാര വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും ഫെബ്രുവരി ആദ്യം ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

അതിനിടെ, യുഎസ് സംയുക്ത സൈനിക മേധാവി ജനറല്‍ സി.ക്യു. ബ്രൗണിനെ ട്രംപ് പുറത്താക്കിയിരുന്നു. ബ്രൗണിനൊപ്പം നാവികസേനയിലെയും വ്യോമസേനയിലെയും 5 മുതിര്‍ന്ന ജനറല്‍മാരെയും പുറത്താക്കിയിട്ടുണ്ട്. ബ്രൗണിന്റെ നാലുവര്‍ഷത്തെ കാലാവധിയില്‍ രണ്ടുവര്‍ഷം ബാക്കിനില്‍ക്കെയാണ് നടപടി. യുഎസ് നാവികസേനാ മേധാവി സ്ഥാനത്തുനിന്ന് അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റിയെയും ട്രംപ് മാറ്റിയിരുന്നു. നാവികസേനാ മേധാവിയായ ആദ്യ വനിതയായിരുന്നു ലിസ.