തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരി മരിച്ചനിലയില്‍. ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് ആറോടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്.

ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനായി ഇന്നലെ രാത്രി വൈകിയവേളയിലും പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പോലീസിന്റെ കഡാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചായിരുന്നു തിരച്ചില്‍. മുഴുവന്‍ തോട്ടം തൊഴിലാളികളും അവധിയെടുത്ത് തിരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു. ഒടുവില്‍ കുട്ടിയുടെ വീട്ടില്‍നിന്ന് 300 മീറ്റര്‍ മാത്രം അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറയില്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തും. കുടുംബത്തിന് പത്ത് ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വീടിനു മുന്നില്‍ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികള്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാര്‍ഖണ്ഡില്‍നിന്ന് വാല്‍പ്പാറയില്‍ എത്തിയത്.

നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ.