മലപ്പുറം: വഴിക്കടവ് ദുരന്തത്തില്‍ നിന്നും കെ എസ് ഇ ബിയ്ക്ക് ഒഴിഞ്ഞു മാറാനാകില്ല. ലൈനില്‍നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്നതായി 7 മാസം മുന്‍പ് കെഎസ്ഇബിക്ക് പരാതി കിട്ടിയിരുന്നു. പക്ഷേ നടപടികളൊന്നും ഉണ്ടായില്ല. ഈ വീഴ്ചയുടെ രക്തസാക്ഷിയാണ് പത്താംക്ലാസുകാരന്‍. പരാതി നല്‍കിയിരുന്നെന്നും അവര്‍ തിരിഞ്ഞു നോക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു.

നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു(15)ആണ് കഴിഞ്ഞദിവസം മരിച്ചത്. ഷാനു, യദു എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഫുട്‌ബോള്‍ കളിക്കുശേഷം മീന്‍ പിടിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ അറസ്റ്റു ചെയ്യും. വൈദ്യുതി മോഷ്ടിച്ച് ഇത്രയും ദൂരം ലൈന്‍ വലിക്കുന്നത് ആദ്യമായാണെന്നും അരകിലോമീറ്റോളം നീളത്തില്‍ വയര്‍ വലിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്. വൈദ്യുതി കെണികള്‍ക്ക് കെഎസ്ഇബി മൗനാനുവാദം നല്‍കിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആര്യാടന്റെ വാദം ശരിവയ്ക്കുന്നതാണ് നാട്ടുകാരുടെ പ്രതികരണവും. ''എല്ലാവരുടെയും കണ്‍മുന്നിലാണ് മോഷണം നടക്കുന്നത്. ആരോട് പരാതി പറഞ്ഞിട്ടും കാര്യമില്ല. പന്നിയെ പിടിക്കാനാണ് കെണിവയ്ക്കുന്നത്. ഭൂമി ഉടമസ്ഥന് ഇതുമായി ബന്ധമില്ല. 5 കുട്ടികള്‍ ഉണ്ടായിരുന്നു. ഷോക്കേറ്റ ഒരു കുട്ടി എന്റെ വീട്ടിലേക്ക് ഓടിവന്നു. മൂന്നു കുട്ടികള്‍ വെള്ളത്തില്‍ കിടക്കുകയായിരുന്നു. ഒരാള്‍ കരയിലുണ്ടായിരുന്നു. കമ്പ് ഉപയോഗിച്ച് ഒരു കുട്ടിയെ വെള്ളത്തില്‍നിന്നു മാറ്റി. ഞാന്‍ കൂട്ടുകാരെ വിളിച്ചു പറഞ്ഞ് ഫ്യൂസ് ഊരിയശേഷം മറ്റ് കുട്ടികളെ സ്ഥലത്തുനിന്നു മാറ്റി. മരിച്ച കുട്ടി മുഖം ഇടിച്ചാണ് വീണത്'' പ്രദേശവാസിയായ ശ്യാം പറഞ്ഞു. ഇറച്ചിക്കായി പന്നി പിടിക്കല്‍ ഇവിടെ ബിസിനസാണ്. കുട്ടി ഷോക്കേറ്റു മരിച്ച തോടിന്റെ ഒരു വശത്ത് കാടും മറുവശത്ത് കൃഷിഭൂമിയുമാണ്. ഇതിനു മുന്‍പ് ഇവിടെ ഒരാള്‍ ഷോക്കേറ്റു മരിച്ചിട്ടുണ്ട്. കെഎസ്ഇബി ലൈന്‍ പ്ലാസ്റ്റിക് കേബിള്‍കൊണ്ട് കവറിങ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ആളുകള്‍ സഞ്ചരിക്കുന്ന പാതയാണെങ്കിലും കെണി വച്ചിരിക്കുന്നത് ആരും ശ്രദ്ധിക്കില്ല. മീന്‍പിടിക്കാനായി കുടംബത്തോടെ പലരും എത്തുന്ന സ്ഥലമാണ് അപകടമുണ്ടായ സ്ഥലം.

വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതി ലൈനില്‍ നിന്ന് കമ്പി ഉപയോഗിച്ച് പന്നിയെ പിടിക്കാനുള്ള കുരുക്കിലേക്ക് വൈദ്യുതി കടത്തിവിടുകയായിരുന്നു. സംഭവത്തില്‍ വഴിക്കടവ് പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അപകടം ഫെന്‍സിങിന് കറണ്ട് എടുക്കാന്‍ വേണ്ടി സ്ഥാപിച്ച കമ്പിയില്‍ നിന്നെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തിയെന്നും എഫ്‌ഐആര്‍ പറയുന്നു. അനന്തു അപകടത്തില്‍പ്പെട്ടത് കാല്‍ വൈദ്യുതി കമ്പിയില്‍ കാല്‍ തട്ടിയതോടെയെന്നാണ് എഫ്‌ഐആറിലുള്ളത്. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനന്തുവിനെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ സുരേഷിനും ഷോക്കേറ്റിരുന്നു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് സുരേഷ്.

സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഇന്നലെ ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷന്‍ കൊടുത്തിരുന്ന അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അനന്തു എന്ന വിദ്യാര്‍ത്ഥി മരിക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോ?ഗ്യനില തൃപ്തികരമാണ് എന്നാണ് ഇവരുടെ ബന്ധുക്കള്‍ അറിയിക്കുന്നത്.