നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഉത്തരവാദി സ്വകാര്യ വ്യക്തിയെന്ന വാദവുമായി കെഎസ്ഇബി. വഴിക്കടവിലേത് വൈദ്യുതി മോഷണമാണ്. കെഎസ്ഇബി പോസ്റ്റില്‍ നിന്ന് അനധികൃതമായി ഇന്‍സുലേറ്റഡ് വയര്‍ ഉപയോഗിച്ചാണ് വൈദ്യുതി വലിച്ചത്. നടന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കെഎസ്ഇബി വിശദീകരിച്ചു. വൈദ്യുതി കെണി സംബന്ധിച്ച പരാതി നല്‍കിയിട്ടും കെഎസ്ഇബി നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി കെഎസ്ഇബി രംഗത്ത് വന്നത്.

സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് നിലമ്പൂര്‍ വഴിക്കടവില്‍ മൂന്ന് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരു കുട്ടി മരണമടയുകയും ചെയ്ത ദാരുണമായ അപകടമുണ്ടായത്. കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നു. തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും മീന്‍ പിടിക്കുന്ന കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചതെന്നും കെഎസ്ഇബി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.


ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം നടത്താറുള്ളതാണ്. കാര്‍ഷിക വിള സംരക്ഷണത്തിനായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ അപേക്ഷ നല്‍കി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് IS -302-2-76- (1999 ) സെക്ഷന്‍ 76 പാര്‍ട്ട് 2 പ്രകാരം ഇംപള്‍സ് ജനറേറ്റര്‍ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഫെന്‍സ് എനെര്‍ജൈസേഴ്‌സ് മാത്രമേ ഉപയോഗിക്കാവൂ.

വൈദ്യുത വേലികള്‍ക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1 ) (e) പ്രകാരം നിയമവിരുദ്ധവും മൂന്ന് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. സ്വകാര്യ വ്യക്തി/വ്യക്തികള്‍ കാട്ടിയ നിയമലംഘനത്തിന് കെഎസ്ഇബിയെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും ബോര്‍ഡ് വ്യക്തമാക്കി.

അതേ സമയം കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനില്‍ നിന്ന് അനധികൃതമായി ലൈന്‍ വലിക്കുകയായിരുന്നുവെന്നും സ്വകാര്യ വ്യക്തി നടത്തിയ നിയമ ലംഘനത്തില്‍ കെ.എസ്.ഇ.ബിയേയും സര്‍ക്കാരിനേയും കുറ്റം പറയുന്നതെന്തിനാണെന്നുമായിരുന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ചോദിച്ചത്. നിയമലംഘനത്തിനെതിരെ ഒരക്ഷരം പറയാതെ സര്‍ക്കാര്‍ വിരുദ്ധവികാരം ഉണ്ടാക്കാന്‍ പ്രസ്താവനകളുമായി ഇറങ്ങുന്ന പ്രവണത തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി കെണികള്‍ക്ക് കെഎസ്ഇബി മൗനാനുവാദം നല്‍കിയിട്ടുണ്ടെന്ന വാദവും അദ്ദേഹം തള്ളി. പഞ്ചായത്ത് പ്രസിഡന്റോ എംഎല്‍എയോ ഇത്തരത്തില്‍ അനധികൃതമായി ലൈന്‍ വലിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ലെന്നും പരാതി ലഭിച്ചിട്ടും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന ആരോപണം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. പ്രതി വിനീഷിനെതിരെ നേരത്തെയും കേസുകള്‍ ഉണ്ട്. കെണി വെച്ച് മൃഗങ്ങളെ പിടിക്കുന്നത് പ്രതിയ്ക്ക് ഹോബിയാണെന്നും ഒപ്പം കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയായിരുന്നു വഴിക്കടവില്‍ പതിനഞ്ചുകാരനായ അനന്തു ഷോക്കേറ്റ് മരിച്ചത്. സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പം വഴിക്കടവിലെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നു അനന്തു. വല വീശുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയായിരുന്നു അനന്തുവിന്റെ ജീവനെടുത്തത്. അനന്തുവിനൊപ്പം ഉണ്ടായിരുന്ന യദുകൃഷ്ണന്‍ (23), ഷാനു വിജയ് (17) എന്നിവര്‍ക്ക് ഷോക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിവൈഎഫും അടക്കം രംഗത്തെത്തിയിരുന്നു. റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. സംഭവ സ്ഥലത്തേയ്ക്ക് എത്തിയ സിപിഐഎം നേതാവ് എ വിജയരാഘവന്റെ വാഹനം യുഡിവൈഎഫ് നേതാക്കള്‍ തടഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയരാഘവനെ തടഞ്ഞത്. കോണ്‍ഗ്രസ് കാണിക്കുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമെന്നായിരുന്നു ഇതിനോട് വിജയരാഘവന്‍ പ്രതികരിച്ചത്. അപകടത്തെ രാഷ്ട്രീയമായി കാണുന്നത് രാഷ്ട്രീയപാപ്പരത്വമാണ്. രാഷ്രീയ മുതലെടുപ്പിന് വേണ്ടി നിലവാരം കുറഞ്ഞ നിലപാടുകള്‍ സ്വീകരിക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.