പന്തളം: ഗുണ്ടകളെയും ക്രിമിനലുകളേയും ഉപയോഗിച്ച് കള്ളവോട്ട് ചെയ്ത് സി.പി.എം സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പോലീസിനെ കൂട്ടുപിടിച്ച് സി.പി.എം ചെയ്യുന്നത് തോന്ന്യാസമാണ് സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് നല്‍കിയ പിന്തുണ യു.ഡി.എഫ് പിന്‍വലിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. കള്ളവോട്ട് ചെയ്ത് പിടിച്ചെടുത്ത ബാങ്കുകള്‍ സുഖമായി ഭരിക്കാമെന്ന് ആരും കരുതേണ്ട പ്രതിപക്ഷ നേതാവ് പന്തളത്ത് കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തു. കള്ളവോട്ട് തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയാണ് പോലീസ് ചെയ്തത്. നാണംകെട്ട പരിപാടിയാണ് പോലീസിന്റേത്. ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി കോടതിയലക്ഷ്യമാണ് പത്തനംതിട്ടയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത്. കള്ളവോട്ട് ചെയ്യാന്‍ വന്നവരെ സംരക്ഷിച്ച പോലീസ് സ്ഥാനാര്‍ഥികള്‍ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു.

പത്തനംതിട്ട ജില്ലയില്‍ പോലീസിനേയും ക്രിമിനലുകളേയും ഉപയോഗിച്ച് 21 ബാങ്കുകളാണ് സി.പി.എം പിടിച്ചെടുത്തത്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു ക്രിമിനല്‍ സംഘം കള്ളവോട്ട് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നു. കള്ളവോട്ട് ചെയ്യാന്‍ വന്നവര്‍ക്ക് പോലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദേശം കൊടുക്കുന്ന വീഡിയോ ഞങ്ങളുടെ പക്കല്‍ ഉണ്ട്. ആരോഗ്യമന്ത്രിയും സി.പി.എം ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ചത് പത്തനംതിട്ടയിലാണ്. സി.പി.എം നേതാക്കളുടെ വീട്ട് പണിയാണ് പോലീസ് ചെയ്യുന്നത് . ഇത്തരം പോലീസുകാര്‍ ചെവിയില്‍ നുള്ളിക്കോ. ഒരാളെയും വെറുതെ വിടില്ല.

സഹകരണ മേഖല പ്രതിസന്ധിയിലാണ്. സഹകരണ ബാങ്കുകള്‍ തകരാതിരിക്കാന്‍ പ്രതിപക്ഷം ഇതുവരെ സര്‍ക്കാരിന്റെ കൂടെ നിന്നു. ഇത്തരം തോന്ന്യാസം കാണിച്ചിട്ടാണ് ഒരുമിച്ച് നില്‍ക്കണമെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തോട് പറയുന്നത്. ഇനി ഒരുമിച്ച് നില്‍ക്കലുമില്ല. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ നേരിടാന്‍ സര്‍ക്കാരിന് നല്‍കിയ പിന്തുണ പ്രതിപക്ഷം പിന്‍വലിക്കുന്നു. ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുത്ത ബാങ്കുകള്‍ ഭരിക്കാമെന്ന് ഒരാളും ധരിക്കണ്ട. ഇവിടങ്ങളില്‍ എന്ത് സമീപനം സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആലോചിക്കും-സതീശന്‍ പറഞ്ഞു.