കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റിനിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍നിന്ന് നെടുമങ്ങാട് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ എം. അനസ് മുഹമ്മദിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഓടുന്ന വാഹനത്തിനുള്ളില്‍ നടന്ന സംഭവം പൊതുസ്ഥലത്തെ അശ്ലീലപ്രയോഗമായി കണക്കാക്കാനാകില്ലെന്നും, സാന്ദര്‍ഭികമായി ഉപയോഗിച്ച മോശം വാക്കുകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കാണാനാവില്ലെന്നും ജസ്റ്റിസ് ജി. ഗിരീഷ് വിധിയില്‍ വ്യക്തമാക്കി.

2022 ഒക്ടോബര്‍ 14-ന് കാറില്‍ റോഡ് ടെസ്റ്റിനിടെ, നഖം നീട്ടിവളര്‍ത്തിയിരിക്കുന്നതു കണ്ടാണ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചതെന്ന് സ്ത്രീ പരാതി നല്‍കിയിരുന്നു. 'സ്ത്രീകള്‍ പലരും കുളിക്കാതെയും പല്ലുതേക്കാതെയും നഖം വെട്ടാതെയും ടെസ്റ്റിന് വരുന്നു' എന്നായിരുന്നു ആരോപണവിധേയമായ പരാമര്‍ശം. ഇതിനെ തുടര്‍ന്ന് പൊതുസ്ഥലത്ത് അശ്ലീലപ്രയോഗവും സ്ത്രീത്വത്തെ അപമാനിച്ചതും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു കുറ്റപത്രം സമര്‍പ്പിച്ചു.

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അനസിന്റെ ഹരജി പരിഗണിച്ച കോടതി, പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നതായിരുന്നാലും പരാതിക്കാരിയെ അവഹേളിക്കാനുള്ള കരുതിക്കൂട്ടിയ ശ്രമമല്ലെന്ന് വിലയിരുത്തി. സുപ്രീംകോടതി വ്യക്തമാക്കിയ നിയമപ്രകാരം, സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശ്യമില്ലാതെ നടത്തിയ മോശം ഭാഷാപ്രയോഗം കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഭവം പൊതുജനത്തെ ദുഷിപ്പിക്കുന്ന രീതിയിലല്ലെന്നും, പരാമര്‍ശങ്ങള്‍ ലൈംഗിക ചുവയില്ലാത്തതിനാലും കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി തുടര്‍നടപടികള്‍ റദ്ദാക്കി.