ത്സരശേഷം ഐപിഎൽ മാച്ചിലെ മലയാളി പയ്യന്റെ മിന്നും പ്രകടനം കണ്ട് സാക്ഷാൽ ധോണി വരെ തോളിൽ തട്ടി അഭിനന്ദിച്ചിരിന്നു. ഇനി അവന് കലാകാലങ്ങളോളം ഓർത്തുവെയ്ക്കാൻ ആ ചിത്രം തന്നെ ധാരാളം. ആള് ചില്ലറക്കാരനല്ല എന്ന് തെളിയിച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം ചിദംബരം സ്റ്റേഡിയത്തിൽ അരങേറിയത്. മലയാളികൾക്ക് വരെ അഭിമാനം തോന്നിയ നിമിഷം. ഏഴ് ഓവറില്‍ ചെന്നൈ ഒരുവിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിഘ്നേഷ് പന്തെറിയനായി ഗ്രൗണ്ടിൽ ഇറങ്ങുന്നത്.

അതുവരെ കേരള സീനിയര്‍ ടീമിലോ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലോ പോലും കേട്ടുപരിചിതനല്ലാത്ത വിഘ്‌നേഷിന്റെ താണ്ഡവമായിരുന്നു പിന്നീട് കാണികൾ കണ്ടത്.ഇപ്പോഴിതാ, താരത്തിന്റെ കൂടുതൽ വിവരങ്ങളാണ് സോഷ്യൽ മീഡിയ വഴി വൈറലാകുന്നത്.

വിഘ്‌നേഷിന്റെ കുട്ടിക്കാലത്ത് ക്രിക്കറ്റിലേക്ക് കൈപിടിച്ച് ഉയർത്തിയത് ഷെരീഫ് എന്ന ഒരു മതപുരോഹിതനായിരുന്നു. അവന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഷെരീഫ് ഉസ്താദിനും പറയാൻ ഏറെയുണ്ട്.അരങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം കാഴ്ചവെച്ച വിഘ്‌നേഷിനെ ആദ്യ കാലങ്ങളിൽ ക്രിക്കറ്റിലേക്ക് കൈപിടിച്ച് ഉയർത്തിയത് ഷെരീഫ് എന്ന ഒരു മതപുരോഹിതനായിരുന്നു. നല്ലൊരു ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്ന ഷെരീഫാണ് വിഘ്‌നേഷിന്റെ കഴിവ് തിരിച്ചറിയുന്നതും തന്റെ കൂടെ ക്യാംപിലേക്ക് കൊണ്ടുപോകുന്നതും.

ഇപ്പോൾ പ്രിയപ്പെട്ട, തന്റെ കണ്ണനൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് ഷെരീഫ്, നാട്ടിൻപുറത്തെ കളിക്ക് പുറമെ ഒഴിവ് സമയത്ത് റോഡിൽ താനും വിഘ്‌നേഷും റോഡിൽ സ്റ്റിച്ച് വെച്ച് എറിഞ്ഞുകളിക്കാറുണ്ടായിരുന്നുവെന്നും മീഡിയം പേസറായിരുന്ന അവനോട് ഇടത് കൈ കൊണ്ട് ലെഗ്സിപിൻ പറഞ്ഞത് താനാണെന്നും ഷെരീഫ് പറയുന്നു. പക്ഷെ ഇതെല്ലാം പറയുമ്പോഴും ഇത് വിഘ്‌നേഷിന്റെ ക്രെഡിറ്റ് മാത്രമാണെന്നും ഞാൻ ഒരു വഴി ഉപദേശിക്കുക മാത്രമാണ് ഉണ്ടായതെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. ഞാൻ അണ്ടർ 19 ജില്ല തലം വരെ കളിച്ചു. പിന്നീട് മതപഠനവുമൊക്കെയായി പിന്നെ കരിയർ മാറി. കണ്ണൻ നല്ല ടാലന്റ് ഉള്ളത് കൊണ്ട് ട്രാക്കിലേക്ക് കയറി, സന്തോഷത്തോടെ ഷെരീഫ് പറഞ്ഞു. അതേസമയം, റമദാൻ തിരക്കുകൾ കാരണം ഉറ്റ സുഹൃത്തിന്റെ ഐപിഎല്ലിലെ മിന്നൽ അരങ്ങേറ്റം കാണാൻ ഷെരീഫിന് സാധിച്ചിരുന്നില്ലെന്നും ഷെരിഫ് പറയുന്നു.

പെരിന്തല്‍മണ്ണയിലായിരുന്നു വിഘ്‌നേഷിൻറെ കളിയുടെ തുടക്കം. 11-ാം വയസ്സില്‍ ബാറ്റും പന്തുമെടുത്തു. സാധാരണ നിലയില്‍ പന്തെറിഞ്ഞ വിഘ്‌നേഷിനെ ചൈനാമന്‍ എറിയാന്‍ പ്രേരിപ്പിച്ചത് ഷെരീഫായിരുന്നു. പെരിന്തല്‍മണ്ണയിലെ വിജയന്‍ സാറില്‍ നിന്നാണ് കോച്ചിംഗിന്റെ ബാലപാഠം പഠിച്ചത്. അവിടെ നിന്ന് ക്രിക്കറ്റ് അക്കാദമിയില്‍. കേരള ക്രിക്കറ്റിലെ മികച്ച സംഘാടകനായി അറിയപ്പെടുന്ന ഹരിദാസിന്റെ ജോളി റോവേഴ്‌സില്‍ ലീഗ് കളിയും തുടങ്ങി. അതിനിടെ കേരളാ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം സ്റ്റേറ്റ് അക്കാദമിയില്‍ നിരവധി കോച്ചുമാരുടെ കീഴില്‍ കളി പഠിച്ചു. പിന്നെ തൃശൂരിലേക്ക് മാറി. ശശിധരന്‍ സാറായിരുന്നു അവിടെ കളി പറഞ്ഞു കൊടുത്തു. ഇതിനിടെ കേരളാ അണ്ടര്‍ 14ന്‍ ടീമില്‍ ഇടം നേടി. അണ്ടര്‍ 19 ടീമിലും കളിച്ചു. അണ്ടര്‍ 23 ടീമില്‍ കളിച്ചെങ്കിലും അതൊരു ഇന്‍വിറ്റേഷന്‍ ടൂര്‍ണ്ണമെന്റായിരുന്നു. സ്റ്റേറ്റ് മാച്ചായിരുന്നില്ല.

അണ്ടര്‍ 14 ടീമിലെ അനുഭവം വേറിട്ടതായി. കേരളാ ടീമിന്റെ കോച്ച് ഷൈനായിരുന്നു. കുടുതല്‍ അവസരങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും നല്‍കി. ഗോവയ്‌ക്കെതിരായ ഒരു മത്സരത്തില്‍ സമാനതകളില്ലാത്ത പ്രകടനമാണ് വിഘ്‌നേഷ് ബാറ്റു കൊണ്ട് കാഴ്ച വച്ചത്. 170ലേറെ പന്തുകള്‍ നേരിട്ട് പത്ത് റണ്‍സായിരുന്നു ആ കളിയില്‍ വിഘ്‌നേഷ് നേടിയത്. ക്ഷമാപൂര്‍വ്വമുള്ള ബാറ്റിംഗ് കേരളത്തിന് നല്‍കിയത് വിജയത്തിന് സമാനമായ സമനിലയാണ്. കേരളാ പ്രിമിയര്‍ ലീഗിലെ പ്രകടനം കണ്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ സെലക്ഷന് വിഘ്‌നേഷിനെ വിളിച്ചത്.

ജൂനിയര്‍ ക്രിക്കറ്റിലെ മാത്രം അനുഭവ കരുത്തുമായാണ് ഐപിഎല്‍ ട്രയല്‍സിന് പോയത്. അത് വെറുതെയായില്ല. ട്രയല്‍സിലെ പ്രകടനം വിലയിരുത്തി മുംബൈ ഇന്ത്യന്‍സ് താരത്തെ ഒപ്പം കൂട്ടുകയായിരുന്നു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു വിഘ്‌നേഷ്. പത്തൊന്‍പതുകാരനായ വിഘ്‌നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങളാണ് ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നും വിഷ്ണു വനോദിനും സച്ചിന്‍ ബേബിക്കും പുറമേ വിഘ്‌നേഷും ടീമിലെത്തി. കേരളാ പ്രിമിയര്‍ ലീഗ് അങ്ങനെ ഒരു താരത്തെ ഐപിഎല്ലിന് നല്‍കുകയാണ്. ആലപ്പി റിപ്പിള്‍സിന്റെ ടീമില്‍ വിഘ്‌നേഷ് എത്തിയതും യാദൃശ്ചികമായാണ്. ടീമിന്റെ കോച്ചും മുന്‍ ഐപിഎല്‍ താരവുമായ പ്രശാന്ത് പരമേശ്വരനാണ് വിഘ്‌നേഷിന്റെ മികവ് തിരിച്ചറിഞ്ഞത്. തൃശൂരിലെ ട്രയല്‍സാണ് നിര്‍ണ്ണായകമായത്.

ഇതേ തുടര്‍ന്നാണ് ലേലത്തില്‍ വിഘ്‌നേഷിനെ ആലപ്പി റിപ്പിള്‍ സ്വന്തമാക്കിയത്. അവിടെയുള്ള കളി മുംബൈ ഇന്ത്യന്‍സിന്റെ കണ്ണില്‍ പെട്ടു. ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനം അടിസ്ഥാന വിലയായ 30 ലക്ഷം നല്‍കിയാണ് മുംബൈ വിഗ്‌നേഷിനെ സ്വന്തമാക്കിയത്. പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനായ വിഘ്നേഷിന് ക്രിക്കറ്റില്‍ പാരമ്പര്യങ്ങളൊന്നും പറയാനില്ല. പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെന്റ് കോളേജില്‍ എംഎ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ്. ലേലത്തിനുമുമ്പ് വിഘ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് വിളിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിനൊപ്പം കൂട്ടുകയായിരുന്നു. ഇനി രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാകും വിഘ്നേഷും കളിക്കും.

ആലപ്പി റിപ്പിള്‍സിനായി പുറത്തെടുത്ത പ്രകടനം മുംബൈ ഇന്ത്യന്‍സിന്റെ 'സ്‌കൗട്ടു'കളുടെ ശ്രദ്ധയിലെത്തി. അങ്ങനെയാണ് മുംബൈ ഇന്ത്യന്‍സിലേക്ക് ട്രയല്‍സിനായി വിളിയെത്തുന്നത്. മൂന്നു തവണയാണ് ട്രയല്‍സിനായി മുംബൈയിലേക്കു പോയത്. ശ്രീലങ്കയുടെ ഇതിഹാസ താരം മഹേള ജയവര്‍ധനെ, ഐപിഎല്‍ സൂപ്പര്‍താരം കയ്‌റന്‍ പൊള്ളാര്‍ഡ്, മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്കു മുന്നിലായിരുന്ന ട്രയല്‍സ്. ഒരു തവണ ട്രയല്‍സിനു ശേഷം 'നന്നായി ചെയ്തു'വെന്ന് സാക്ഷാല്‍ ഹാര്‍ദിക് പാണ്ഡ്യ നേരിട്ട് അഭിനന്ദിച്ചു. ട്രയല്‍സില്‍ നന്നായി ചെയ്യാനായെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, ടീമിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വിഘ്‌നേഷ് പറയുന്നു.

ഇത്തവണ 12 മലയാളി താരങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിങ്സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദും ടീമിലെടുത്തു. അതേസമയം രോഹന്‍ എസ് കുന്നുമ്മലിനേയും മുഹമ്മദ് അസ്ഹറുദ്ദീനേയും അബ്ദുല്‍ ബാസിത്തിനേയും സല്‍മാന്‍ നിസാറിനേയും ആരും ലേലത്തില്‍ വിളിച്ചില്ല. തമിഴ്നാടിനുവേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാര്യര്‍ രണ്ട് വട്ടം ലേലത്തില്‍ വന്നെങ്കിലും ആരും വിളിച്ചില്ല. കര്‍ണാടകയുടെ മലയാളിതാരം ദേവ്ദത്ത് പടിക്കലിനെ രണ്ടു കോടി രൂപയ്ക്ക് ബെംഗളൂരു ടീമിൽ എടുത്തു.