- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഗുജറാത്ത് കാ ബേട്ടാ, ദേശ് കാ നേതാ - നരേന്ദ്ര മോദി...' എന്ന മുദ്രാവാക്യം മാത്രം ഉയര്‍ത്തിയ പരിവാറുകാരന്; 2002ല്‍ മോദിക്ക് രാജ്കോട്ടില്‍ ഉപതിരഞ്ഞെടുപ്പ് വിജയമൊരുക്കിയ വിശ്വസ്തന്; പട്ടേല്‍ രാഷ്ട്രീയത്തിന് പിന്നില്‍ പതറി മുഖ്യമന്ത്രി പദമൊഴിഞ്ഞത് 2021ല്‍; തകര്‍ന്ന് വീണ ആ വിമാനത്തിലുണ്ടായിരുന്നത് മോദിയുടെ ഏറ്റവും അടുത്ത അനുയായി; വിജയ് രൂപാണി വിടവാങ്ങുമ്പോള്‍
വിജയ് രൂപാണി വിടവാങ്ങുമ്പോള്‍
അഹമ്മദാബാദ്: 2017ല്‍ രാജ്കോട്ട് കോര്‍പറേഷന്‍ മൈതാനത്തു പ്രസംഗിക്കുമ്പോള്‍, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സ്വാഗത പ്രാസംഗികന്റെ വിശേഷണം ഒന്നു പരിഷ്‌കരിച്ചു. പട്ടേല്‍ സമുദായത്തിലെ കട്വ വിഭാഗത്തിന്റെ സ്വീകരണമായിരുന്നു വേദി. സ്വാഗതപ്രസംഗകന്‍ രൂപാണിയെ 'രാജ്കോട്ട് കാ ബേട്ടാ, ഗുജറാത്ത് കീ നേതാ...' (രാജ്കോട്ടിന്റെ പുത്രന്‍, ഗുജറാത്തിന്റെ നേതാവ്) എന്നു പുകഴ്ത്തി. രൂപാണി അതു തിരുത്തി: 'ഗുജറാത്ത് കാ ബേട്ടാ, ദേശ് കാ നേതാ - നരേന്ദ്ര മോദി...'. രാജ്കോട്ട് മേയറും പിന്നീടു രാജ്യസഭാംഗവുമായ രൂപാണി 2014ലെ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിയപ്പോള്‍ മുഖ്യമന്ത്രിപദം സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. ആനന്ദി ബെന്‍ പട്ടേലിനു പകരം മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടി വന്നപ്പോള്‍ നിതിന്‍ പട്ടേലിന്റെ പേരായിരുന്നു എല്ലാവരുടെയും മനസ്സില്‍. പക്ഷേ, മോദിയുടെയും അമിത് ഷായുടെയും കണ്ണു പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രൂപാണിയിലായിരുന്നു. അങ്ങനെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തിയാണ് രൂപാണി. എന്നും മോദിക്ക് വിധേയപ്പെട്ട് മാത്രം നിന്ന ഗുജറാത്ത് നേതാവ്.
ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി പദം രൂപാണി രാജിവെച്ചത് 2021 സെപ്റ്റംബറിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി. അന്ന് ഗുജറാത്ത് സര്‍ക്കാരിനകത്തും പാര്‍ട്ടിയ്ക്കകത്തും പുറത്തറിയുന്ന പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിരുന്നു ആ രാജി. കോവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ പൂര്‍ണ പരാജയമായിരുന്നു രൂപാണി എന്ന ആരോപണം ചിലര്‍ ഉയര്‍ത്തിയിരുന്നു. പ്രവര്‍ത്തിക്കാത്ത ഒരു മുഖ്യമന്ത്രി ആണെന്ന വിമര്‍ശനമാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചതെന്ന അഭ്യൂഹമാണ് ചില കേന്ദ്രങ്ങളില്‍നിന്ന് പുറത്തുവന്നത്. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിന് അനുസരിച്ച് താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതെന്ന് വെളിപ്പെടുത്തിയ വ്യക്തിയാണ് വിജയ് രൂപാണി. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം രൂപാണി വെളിപ്പെടുത്തിയത്. 'രാജിവയ്ക്കുന്നതിന് തലേ രാത്രി ബിജെപി ഹൈക്കമാന്‍ഡില്‍നിന്ന് സന്ദേശമെത്തി. പിന്നാലെ 2021 സെപ്റ്റംബര്‍ 11ന് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു. എന്തിനാണ് രാജി ആവശ്യപ്പെട്ടതെന്ന് പാര്‍ട്ടി എന്നോടു പറയുകയോ പാര്‍ട്ടിയോടു ഞാന്‍ ചോദിക്കുകയോ ചെയ്തില്ല. അച്ചടക്കമുള്ള പ്രവര്‍ത്തകനാണ്. പാര്‍ട്ടി എന്തു ചുമതല തന്നാലും അതു സ്വീകരിക്കും. എന്റെ ഉത്തരവാദിത്തമാണത്. പാര്‍ട്ടി എന്തൊക്കെ ഉത്തവാദിത്തങ്ങള്‍ തന്നാലും അതു പൂര്‍ത്തീകരിക്കും'' രൂപാണി പറഞ്ഞു.
അന്ന് ഗുജറാത്ത് ബിജെപി സംസ്ഥാനാധ്യക്ഷന്‍ സി.ആര്‍.പാട്ടീലുമായി ഭിന്നതകളുണ്ടായതും രൂപാണിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേ എം.എല്‍.എ.മാര്‍ രംഗത്തുവന്നതിനാല്‍ പാര്‍ട്ടിക്ക് മേല്‍നോട്ട സംവിധാനം ഉണ്ടാക്കേണ്ടിവന്നു. അടുത്ത മുഖ്യമന്ത്രി സമുദായത്തില്‍നിന്നാവണമെന്ന് പട്ടേല്‍ സംഘടനകള്‍ ആവശ്യപ്പെട്ടതും ജൈന വിഭാഗക്കാരനായ വിജയ് രൂപാണിക്ക് ക്ഷീണമായി. 16ാമത് ഗുജറാത്ത് മുഖ്യമന്ത്രിയായി 2016 ഓഗസ്റ്റ് 7നാണ് വിജയ് രൂപാണി സ്ഥാനമേല്‍ക്കുന്നത്. ആനന്ദിബെന്‍ പട്ടേലിന്റെ രാജിയ്ക്ക് പിന്നാലെ ആയിരുന്നു വിജയ് രൂപാണി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് വിജയ് രൂപാണി 2017ല്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തനായിരുന്നു രൂപാണി. കേശുഭായ് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് 2001ല്‍ ആണ് ആദ്യമായി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. പിന്നീട് 2002, 2007, 2012 വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് മോദി മൂന്ന് തവണ കൂടി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതോടെയാണ് 13 വര്‍ഷത്തിന് ശേഷം പുതിയൊരു മുഖ്യമന്ത്രി എത്തിയത്. ആനന്ദി ബെന്‍ പട്ടേലാണ് മോദിയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റത്.
2017ല്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിജയ് രൂപാണിയെ ആനന്ദി ബെന്‍ പട്ടേലിന് പകരം മുഖ്യമന്ത്രിയാക്കിയിട്ടും ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് കോണ്‍ഗ്രസ് സഖ്യം നടത്തിയത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിന് ശേഷം ആകെ 182 സീറ്റുകളില്‍ 99 എണ്ണം ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് സഖ്യം 77 സീറ്റുകള്‍ നേടി. മോദി -അമിത് ഷാ സഖ്യത്തിന്റെ തട്ടകത്തില്‍ ജനപിന്തുണയിലെ ഇടിവിന് കാരണം മോദിക്ക് ശേഷം നല്ലൊരു നേതാവില്ലാത്തതാണെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തി. പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധങ്ങളും സീറ്റ് കുറഞ്ഞതിന് കാരണമായി. ഇതും രൂപാണിയെ മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറ്റാന്‍ കാരണമായി. അപ്പോഴും പരാതിയും പരിഭവവുമില്ലാതെ രൂപാണി മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞു. ആര്‍ എസ് എസിലൂടെ എബിവിപിയില്‍ എത്തിയ രൂപാണി പിന്നീട് ബിജെപിയുടെ ഭാഗമാകുകയായിരുന്നു.
2017ല്‍ സ്വന്തം മണ്ഡലമായ രാജ്കോട്ട് വെസ്റ്റില്‍ കോണ്‍ഗ്രസിലെ ഇന്ദ്രാണില്‍ രാജ്ഗുരുവില്‍ നിന്നു കടുത്ത മത്സരം നേരിടുന്ന രൂപാണി സുരക്ഷിതമായ മറ്റൊരു മണ്ഡലംകൂടി ചോദിച്ചുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഗുജറാത്തിലെ ഏറ്റവും സമ്പന്നനായ (വെളിപ്പെടുത്തിയ ആസ്തി 141 കോടി, രൂപാണിയുടേത് ഒന്‍പത് കോടി) രാജ്ഗുരു മണ്ഡലം നിറഞ്ഞുനില്‍ക്കുമ്പോള്‍ 'മോദി ഇഫക്ടി'ലാണു രൂപാണി അന്ന് ജയിച്ച് കയറിയത്. മൂന്നു ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള രാജ്കോട്ട് മണ്ഡലം സൗരാഷ്ട്രാ മേഖലയില്‍ ബിജെപിയുടെ ശക്തികേന്ദ്രമാണ്. 1985 മുതല്‍ തുടര്‍ച്ചയായി ബിജെപി ജയിക്കുന്ന മണ്ഡലം.
2002ല്‍ നരേന്ദ്ര മോദി ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നു (പഴയ രാജ്കോട്ട്-2) തിരഞ്ഞെടുക്കപ്പെടുന്നതു 14,728 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അന്ന് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് രൂപാണിയായിരുന്നു. അന്ന് മുതല്‍ മോദിയുടെ വിശ്വസ്തനാണ് രൂപാണി. 2014ലെ ഉപതിരഞ്ഞെടുപ്പില്‍ വിജയ് രൂപാണി 23,740 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 2017ല്‍ 53,755 വോട്ടിനായിരുന്നു രൂപാണിയുടെ വിജയം. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ രൂപാണി 2022ല്‍ മത്സരിച്ചതുമില്ല.